"ദീർഘൗ നിശ്ചേഷ്ടൗ ഭുജൗ
മുകുടേന അപവൃത്തേന'.
(വാല്മീകി രാമായണം 109/3)
രാമനുമായുള്ള മഹായുദ്ധത്തിന്നൊടുവിൽ മരിച്ചുവീണ രാവണനു ചുറ്റും വിലാപങ്ങളുയർന്നു. രക്തബന്ധത്തിന്റെ പശിമയിൽ വിഭീഷണനും പൊട്ടിക്കരഞ്ഞു.
"മനോഹരമായ തോൾവളകളണിഞ്ഞ നീണ്ട ഈ ഭുജങ്ങൾ രണ്ടും അനങ്ങുന്നില്ലല്ലോ. ഭാസ്കര ശോഭയോടെ മിന്നുന്ന കിരീടം ഒഴിഞ്ഞുകിടക്കുന്നു!'. രാവണനാരീ വിലാപങ്ങൾക്കിടയിൽ രാവണ ഭ്രാതാവിന്റെ സ്വരം വേറിട്ടു കേട്ടു.
മണ്ഡോദരിയും (ഈ പേര് പൊതുവിൽ കരുതുന്ന അർഥമല്ല, കൃശ ഉദരി - സുന്ദരി എന്നാണ് അർഥം.) അന്തഃപുരത്തിലെ സ്ത്രീകളുമെല്ലാം ദീനദീനം വിലപിക്കുന്നു. പരേതന്റെ പ്രതാപവും പരാക്രമവും പ്രഭാവവും ചൊല്ലി അവരെല്ലാം കണ്ണീർ പൊഴിക്കുന്നു.
കണ്ഠേ അവലംബ്യ - ഒരു സ്ത്രീ പരേതന്റെ കഴുത്ത് കെട്ടിപ്പുണരുന്നു. ശിരഃഅംബ കൃത്വാ - മറ്റൊരുവൾ ശിരസ് മടിയിൽ വയ്ക്കുന്നു. മറ്റൊരുവൾ വദനംകണ്ട് മോഹാലസ്യപ്പെടുന്നു.
ഉദ്ധ്യത്യ ച ഭുജൗ - പിന്നെയുമൊരുവൾ രണ്ടു ഭുജങ്ങൾ പിടിച്ചുപൊക്കാൻ വെമ്പുന്നു.
മണ്ഡോദരീ വിലാപത്തിൽ വർണിക്കുന്ന രാവണ രൂപവും ഇതുതന്നെയാണ്.
"കിരീടകൂടോ ജ്വലിതം താമ്രാസ്യം
ദീപിത കുണ്ഡലം...
വക്ത്രം ന ഭ്രാജതേ പ്രഭോ'.
ഇതിലെവിടെയാണ് രാവണന് പത്ത് തലയും ഇരുപത് കൈകളുമുള്ളത്?
ദേവന്മാർ, ബ്രഹ്മാവ്, വിഷ്ണു, വിശ്വാമിത്രൻ, ദശരഥൻ, അകമ്പനൻ, ശൂർപ്പണഖ , മാരീചൻ, ജടായു, സുഗ്രീവൻ, ഹനുമാൻ, സമ്പാതി, സീത, അംഗദൻ, രാവണ സഭാംഗങ്ങൾ, വിഭീഷണൻ, രാവണ സ്ത്രീകൾ, മണ്ഡോദരി എന്നിങ്ങനെ കഥാ ധർമമനുസരിച്ച് വാല്മീകി ബാലകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെ അവതരിപ്പിച്ച എല്ലാവരും തന്നെ ദശഗ്രീവന്റെ ദശവദനങ്ങളെക്കുറിച്ചോ ദ്വീദശ ഭുജങ്ങളെക്കുറിച്ചോ പറയുന്നില്ല. ഇതു കണ്ടെത്താൻ സഹായകരമാക്കുന്നത് സംസ്കൃത ഭാഷയിലെ വ്യാകരണ നിബന്ധനയാണ് .ഏതു കവിയും പ്രകടിപ്പിക്കുന്ന മനോധർമം അനുസരിച്ചാണ് അഞ്ചവസരങ്ങളിൽ "ശാസ്യ - ദ്വിദശഭുജ' എന്ന ഉല്ലേഖം കടന്നുവരുന്നത്. അത് എപ്രകാരമാണ് മനസിലാക്കേണ്ടതെന്ന് രാമായണ കാവ്യത്തിൽ തന്നെയുണ്ട്.
വസ്തുതകളിലേക്കു കടക്കാം. രാമായണത്തിൽ വാല്മീകി രാവണനെ സംബോധന ചെയ്യാൻ ദശഗ്രീവൻ എന്ന പേരു കൂടി ഉപയോഗിക്കുന്നുണ്ട്. ഇതു രണ്ടുമാണ് മാറിമാറി പ്രയോഗിക്കുന്നത്. ദശാനനൻ എന്ന പദം അപൂർവമായേ കടന്നുവരുന്നുള്ളു. ദശമുഖൻ എന്ന പേര് അവിടെയില്ല. ഇതെല്ലാം തന്നെ സുഗ്രീവൻ, ഹയഗ്രീവൻ എന്നതൊക്കെപ്പോലെ വ്യക്തിനാമമായി പരിഗണിക്കുന്നതാണ് ഉചിതം.
ഈ രാവണൻ എന്ന പദം ബാലകാണ്ഡത്തിൽ ഒന്ന്, മൂന്ന്, പതിനഞ്ച്, ഇരുപത് സർഗങ്ങളിൽ പതിനൊന്ന് തവണയും ദശഗ്രീവൻ എന്ന പദം പതിനേഴാമത്തെ സർഗത്തിൽ ഒരു തവണയുമാണ് വരുന്നത്. ഈ സന്ദർഭങ്ങളിൽ ഒന്നിൽപ്പോലും രാവണന് പത്തു തലയുള്ളതായി വാല്മീകി പറയുന്നില്ല . ബാലകാണ്ഡത്തിലെ പതിനഞ്ചാമത്തെ സർഗത്തിൽ രാവണവധോപായത്തിനായി ബ്രഹ്മദേവനെ സമീപിക്കുന്ന ദേവതകൾ അവസാനം പറയുന്നത് "തത്സ്മാദ് ഘോരദർശനാത്' - അയാൾ ഘോരദർശനനാണ് . ഈ ഘോരദർശനം ദശവദനത്വം മൂലമായിരുന്നെങ്കിൽ അവരത് തീർച്ചയായും എടുത്തുപറയുമായിരുന്നു. എന്നാലതുണ്ടായില്ല. ഇക്കാര്യം പറഞ്ഞ് വിഷ്ണുദേവനെ സമീപിക്കുമ്പോഴും ഇക്കാര്യം പറയുന്നില്ല.
"രാക്ഷസോ രാവണോ മൂർഖോ
വീര്യോ ദ്രേണേണ ബാധ്യതേ'.
(ബാലകാണ്ഡം 15/ 23 )
അയാൾ അഹങ്കാരം കാണിച്ച് ഞങ്ങളെ വിഷമിപ്പിക്കുന്നുവെന്ന് മാത്രമേ പറയുന്നുള്ളൂ. വിഷ്ണു പറഞ്ഞ മറുപടിയിലും ഈ ദശമുഖത്വമില്ല. ബാലകാണ്ഡത്തിൽ തന്നെ അയോധ്യയിലെത്തിയ വിശ്വാമിത്രൻ പറയുന്നത്.
"പൗരസ്ത്യ വംശപ്രഭവോ
രാവണാനാമ രാക്ഷസാഃ
സ ബ്രഹ്മണാ ദത്തവരഃ
ത്രൈലോക്യം ബാധതേ തൃശ്യം'
(ബാലകാണ്ഡം 20 / 16 )
അപ്പോഴും വിശ്വാമിത്രൻ അതിഭയങ്കരരൂപിയായ രാവണന് പത്തു തലയുള്ളതായി പറയുന്നില്ല. ഇതിൽ വന്ന പ്രശ്നം മൂലഗ്രന്ഥത്തിന്റെ മൊഴിമാറ്റത്തിൽ - മൊഴിമാറ്റം ചെയ്തവർ ഭാഷാസൗന്ദര്യത്തിനു വേണ്ടി ദശമുഖൻ, ദശാനൻ, ദശകന്ധരൻ, എന്നിങ്ങനെയുള്ള പദങ്ങൾ ധാരാളമായി പ്രയോഗിച്ചു. സംസ്കൃതത്തിൽ കിട്ടുന്ന അർഥം ഇതര ഭാഷകളിൽ കിട്ടണമെന്നില്ല. ഇക്കാരണത്താലാണ് ഏതു ഗ്രന്ഥത്തിന്റെയും മൂലം വായിച്ചിരിക്കണമെന്ന് നിബന്ധിച്ചിരിക്കുന്നത്.
ആരണ്യ കാണ്ഡത്തിലാണ് രാവണന്റെ കൃത്യമായ രംഗപ്രവേശം. നാലു സ്ഥലത്തായി രാവണന്റെ പത്തു തലയും ഇരുപതു കൈകളെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. രാവണ സഹോദരിയായ ശൂർപ്പണഖ രാമനോട്, തന്നെ പരിചയപ്പെടുത്തുമ്പോൾ ബലിഷ്ഠനായ രാക്ഷസ രാജാവാണ് എന്റെ ജ്യേഷ്ഠൻ എന്നാണ് പറയുന്നത്. ശൂർപ്പണഖയുടെ വരവിനെക്കുറിച്ച് പറയുമ്പോൾ വാല്മീകി സൂചിപ്പിക്കുന്നത് "ദശഗ്രീവസ്യ ഭഗിനീ ശൂർപ്പണഖ' എന്നാണ്. കവിയും സഹോദരിയും രാവണ ശിരസുകളെക്കുറിച്ച് പരാമർശിക്കുന്നില്ല.
പിന്നീട് ഖരദൂഷണാദികൾ കൊല്ലപ്പെട്ട വിവരം അകമ്പനൻ ലങ്കയിൽ ചെന്നുപറയുന്ന അവസരത്തിലാണ് രാവണനെക്കുറിച്ച് പറയുന്നത്. യഥാർഥത്തിൽ വാല്മീകീ രാമായണ വായനക്കാർ ആദ്യമായി രാവണ സന്നിധിയിലെത്തുന്നതും ഈ അവസരത്തിലാണ്. രാവണ - ഖരോവൃത്തോപലംഭം എന്ന ഈ ഭാഗത്ത് ഒറ്റത്തലയുള്ള രാവണനെയാണ് കാണുന്നത്. സഹോദരി ശൂർപ്പണഖ രാവണനെ കാണാനെത്തുന്ന സന്ദർഭത്തിൽ സ്വർണ സിംഹാസനത്തിൽ സപ്രൗഢിയോടെ ഇരിക്കുന്ന രാവണനെ ആരണ്യ കാണ്ഡത്തിലെ മുപ്പത്തിരണ്ടാമത്തെ സർഗത്തിൽ പതിനേഴ് ശ്ലോകങ്ങളിലായി വിശദമായി വർണിക്കുന്നു. ഇതിൽ എട്ടു ശ്ലോകങ്ങൾ കഴിഞ്ഞ് ഇതേ കവി പറയുന്നു,
"ചന്ദ്രസൂര്യൗ മഹാഭാഗൗ,
ഉത്തിഷ്ഠന്തൗ പരന്ദപൗ
നിവാരയതി ബാഹുഭ്യാം ,
യ: ശൈലശിഖരോപമഃ'.
(32/16 )
മറ്റൊരു ഭാഷയിലും ഒറ്റ വാക്കിൽ വിവർത്തനം ചെയ്യാനാവാത്ത വാക്കാണ് ബാഹുഭ്യാം എന്നത്. സംസ്കൃതത്തിൽ മാത്രമുള്ള ദ്വിവചനമാണത്. രണ്ടു കൈകൾ കൊണ്ട് എന്നാണതിനർഥം.
സീതാപഹരണരംഗത്തും പത്തു തലയും ഇരുപതു കൈകളും പറയുന്നില്ല .കിഷ്ക്കിന്ധാ കാണ്ഡത്തിൽ നമുക്ക് രാവണനെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടുന്നത് സുഗ്രീവൻ, ബാലി, സമ്പാതി എന്നീ ദൃക്സാക്ഷികളിൽ നിന്നാണ്. ഇതിൽ ബാലി കൃത്യമായി ഒരു ശിരസിനെക്കുറിച്ച് മാത്രമാണ് പറയുന്നത്. ഹനുമാൻ മൂന്നാം തവണയും രാവണനെ കാണുമ്പോൾ തലയുടെ കാര്യം പരാമർശിക്കപ്പെടുന്നില്ല.
യുദ്ധകാണ്ഡത്തിൽ അന്തിമരംഗത്തിൽ (സർഗം 107ൽ) രസകരമായ ഒരു ചിത്രീകരണമുണ്ട്. രാമൻ അമ്പെയ്ത് രാവണന്റെ ശിരസറുക്കുമ്പോൾ പുതിയതായി ഒരു തല മുളയ്ക്കുന്നു. ഈ അത്ഭുതം പല തവണ ആവർത്തിക്കുന്നു ഒടുവിൽ സാരഥിയായ മാതലി ഓർമിപ്പിച്ചതനുസരിച്ച് രാമൻ ബ്രഹ്മാവിൽനിന്നും കിട്ടിയ ദിവ്യാസ്ത്രം പ്രയോഗിച്ച് രാവണന് പുതിയ തല മുളയ്ക്കാനാവാത്ത വിധം വധിക്കുന്നു. രാമൻ അമ്പെയ്യുന്നത് ഏക ശിരസായ രാവണനെയാണ്. പത്തു തലയുള്ള രാവണനെയല്ല.
ഇത്തരത്തിൽ കവിയുടെ കഥാപാത്ര വർണനയായിട്ടാണ് ചിലയിടങ്ങളിൽ ദശാനനത്വവും ഇരുപതു കൈകളും കടന്നുവരുന്നത്. മനോധർമത്തെ കാവ്യവിഷയത്തിലേക്കു കടത്തിവിടുമ്പോഴും, അലങ്കാരത്തെ യാഥാർഥ്യമായി പരിഗണിക്കുമ്പോഴും വന്ന തെറ്റിദ്ധാരണയാണ് രാവണന്റെ കാര്യത്തിൽ സംഭവിക്കുന്നത്.
(തുടരും)