
പി.ബി. ബിച്ചു
മലയാളത്തിന്‍റെ അഭിനപൂർണതയ്ക്ക് വീണ്ടും സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആറാമതും മമ്മൂട്ടിയെ തേടിയെത്തി. 2021 മമ്മൂട്ടിക്കാലമായിരുന്നുവെന്ന് ജൂറിയും ശരിവച്ചിരിക്കുന്നു. നൻപകല്‍ നേരത്ത് മയക്കത്തിലൂടെയാണ് ഇത്തവണ മമ്മൂട്ടി പുരസ്‍കാരം നേടിയിരിക്കുന്നത്.
ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്നത് 1981ലാണ്. 'അഹിംസ'യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡാണ് മമ്മൂട്ടിക്ക് അന്നു ലഭിച്ചത്. 1984ല്‍ സംസ്ഥാന തലത്തില്‍ ആദ്യമായി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. 'അടിയൊഴുക്കുകളി'ലൂടെയായിരുന്നു നേട്ടം.
'യാത്ര'യിലെയും, 'നിറക്കൂട്ടി'ലെയും വേറിട്ട കഥാപാത്രങ്ങളിലൂടെ സ്‍പെഷ്യല്‍ ജൂറി അവാര്‍ഡും 1985ൽ മമ്മൂട്ടിക്കു ലഭിച്ചു. 'വിധേയൻ', 'പൊന്തൻ മാട', 'വാത്സല്യം' സിനിമകളിലൂടെ മമ്മൂട്ടി വീണ്ടും മികച്ച നടനായത് 1993ലാണ്. 2004ലും 2009ലും മികച്ച നടനുള്ള അവാർഡ് കാഴ്ച, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ എന്നിവയിലൂടെ മമ്മൂട്ടിക്ക് ലഭിച്ചു.
മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡിലും മമ്മൂട്ടിക്ക് തിളക്കമേറെ. 'മതിലുകള്‍', 'ഒരു വടക്കൻ വീരഗാഥ' സിനിമകളിലൂടെ 1989ല്‍ മമ്മൂട്ടി മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി. 'പൊന്തൻ മാട', 'വിധേയൻ' എന്നീ സിനിമകളിലൂടെ 1993ലും പുരസ്‍കാരം നേടി. 'ഡോ. ബാബാസഹേബ് അംബേദ്‍കറെ'ന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ 1998ലും മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.