രാവണവധാനന്തരം രാമൻ ലക്ഷ്മണനോട് പറഞ്ഞ പ്രകാരം ഒരുക്കങ്ങൾ നടത്തി. സമുദ്രങ്ങളിൽ നിന്ന് പൊൻകുടങ്ങളിൽ തീർഥജലം കൊണ്ടുവന്ന് ലക്ഷ്മണൻ വിഭീഷണനെ സിംഹാസനത്തിലിരുത്തി അഭിഷേകം ചെയ്തു. അനന്തരം രാമൻ ഹനുമാനോടു പറഞ്ഞു: “വിഭീഷണന്റെ അനുവാദത്തോടെ രാവണപുരത്തിൽ പ്രവേശിച്ച്, രാവണൻ കൊല്ലപ്പെട്ടു എന്ന് സീതയെ അറിയിക്കുക’.
അപ്രകാരം ഹനുമാൻ, ചന്ദ്രനെ വേർപെട്ട രോഹിണിയെപ്പോലെ നിരാനന്ദയായ സീതാദേവിയെ കണ്ട് രാമവാക്യം ധരിപ്പിച്ചു. സന്തോഷാധിക്യത്താൽ സീതാദേവി അല്പനേരത്തേയ്ക്ക് ഒന്നും മിണ്ടാനാവാതെ നിന്നുപോയി. ശുഭവാർത്ത അറിയിച്ച ഹനുമാനോട് ദേവി പറഞ്ഞു, “ഭർത്താവിനെ കാണാനുള്ള അവസരം എത്രയും നേരത്തേ തന്നെ ഉണ്ടാക്കുക’.
രാമന്റെ നിർദേശമനുസരിച്ച് വിഭീഷണൻ അതിനു വേണ്ട കാര്യങ്ങൾ ചെയ്തു. രാക്ഷസ സ്ത്രീകളെക്കൊണ്ട് കുളിപ്പിച്ച് അണിയിച്ചൊരുക്കി സീതാദേവിയെ രാമന്റെ മുന്നിലേക്ക് കൊണ്ടുവന്നു. എന്നാൽ പ്രതീക്ഷിച്ച സന്തോഷം രാമവദനത്തിൽ ദർശിക്കാതിരുന്ന ദേവി വിസ്മയം, ഹർഷം, സ്നേഹം എന്നീ ത്രിവിധ ഭാവങ്ങളോടെ നാഥനെ നോക്കി.
തന്റെ മുന്നിൽ ഉടൽപൂണ്ട വിനയം പോലെ നിൽക്കുന്ന പത്നിയോട് രാമൻ പറഞ്ഞു.
“ഹേ ഭദ്രേ, ശത്രുവിനെ ജയിച്ച് ഞാൻ നിന്നെ വീണ്ടെടുത്തു. പൗരുഷത്തിന് ചേർന്നതെന്തോ അത് അനുഷ്ഠിക്കപ്പെട്ടിരിക്കുന്നു. സത്യം നിറവേറ്റാനായതിനാൽ ഞാൻ സ്വതന്ത്രനുമായി. ഹനുമാന്റെ സഹായത്താൽ സമുദ്രലംഘനം സാധിച്ചു. സുഗ്രീവന്റെ യത്നവും സഫലമായി. സ്വന്തം ജേഷ്ഠനെ വിട്ട് എന്നിൽ അഭയം പ്രാപിച്ച വിഭീഷണന്റെ ശ്രമം ഫലിച്ചു. ശത്രുവിൽനിന്നും നേരിട്ട എല്ലാ അപമാനങ്ങളെയും ഞാൻ നിർമാർജനം ചെയ്തിരിക്കുന്നു. കേൾവി കേട്ട ഇക്ഷ്വാകു വംശത്തിന് കളങ്കമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും എന്നിൽ നിന്ന് ഉണ്ടായിക്കൂടാ. സന്ദേഹാസ്പദമായ ചാരിത്ര്യത്തോടു കൂടിയ ഒരുവളാണ് എന്റെ മുന്നിൽ നിൽക്കുന്നത്. പൗരുഷശാലിയായ ഒരുവനും പരഗൃഹത്തിൽ പാർത്തിരുന്ന പത്നിയെ പ്രേമപൂർവം സ്വീകരിക്കുകയില്ല. രാവണന്റെ ദുഷ്ടക്കണ്ണാൽ നോക്കപ്പെട്ടവളായ നിന്നെ ഞാൻ എങ്ങനെ വീണ്ടും സ്വീകരിക്കും?’
ജനമധ്യത്തിൽ വച്ച് പരസ്യമായി പറയപ്പെട്ട രാമന്റെ വാക്കുകൾ സീതയുടെ ഹൃദയത്തിൽ കൂരമ്പുകൾ പോലെ തറച്ചു. കണ്ണീർ വാർത്തുകൊണ്ട് സീത ചോദിച്ചു.
“വെറും പ്രാകൃതനായ ഒരുവൻ പ്രാകൃതിയോടെന്ന പോലെ അങ്ങ് അത്യന്തം ദുഃസഹമായ വാക്കുകൾ പറയുന്നല്ലോ. ഞാനെന്റെ ചാരിത്ര്യത്തെ മുൻനിർത്തി ആണയിടുന്നു. എന്നെ വിശ്വസിച്ചാലും. വല്ലയിടത്തും ചില പാമര സ്ത്രീകൾ ഉണ്ടായിരിക്കാമെന്നുവച്ച് അങ്ങ് സ്ത്രീവംശത്തെ മുഴുവൻ ആക്ഷേപിക്കുന്നുവല്ലൊ. എന്റെ ഗാത്രത്തെ ആരാനും സ്പർശിച്ചിട്ടുണ്ടെങ്കിൽ അതെന്റെ അവശതയെ ഉപായമാക്കിയാണ്. എന്റെ സ്വാധീനത്തിലുള്ള മനസാകട്ടെ ഭവാനിൽ മാത്രം ലീനമാണ്. അങ്ങേയ്ക്ക് ഈ സംശയം നേരത്തെ ഉണ്ടായിരുന്നുവെങ്കിൽ വീരനായ ഹനുമാന്റെയടുക്കൽ എന്നെ ഉപേക്ഷിച്ചതായി പറഞ്ഞയച്ചാൽ മതിയായിരുന്നുവല്ലോ. എങ്കിൽ അപ്പോൾത്തന്നെ എന്റെ ജീവനൊടുക്കുമായിരുന്നല്ലോ. നന്നേ ബാല്യത്തിൽത്തന്നെ അങ്ങയുടെ കൈപിടിച്ചിറങ്ങിയവളാണ് ഞാൻ. ഇത്രനാളത്തെ ഭക്തിയും ശീലവുമെല്ലാം ഭവാന് വിലയില്ലാതായിപ്പോയല്ലോ’.
അനന്തരം, സീത ലക്ഷ്മണന്റെ നേർക്കുതിരിഞ്ഞിട്ട് പറഞ്ഞു,
“ഹേ സൗമിത്രേ, ചിത കൂട്ടുക. സ്വാമിക്ക് വിശ്വാസമില്ലാത്തതിനാൽ ഒരു നിമിഷം പോലും ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഭർത്താവിന് വേണ്ടാത്ത ഭാര്യക്ക് പ്രവേശിക്കാൻ ഒരിടമേയുള്ളു, അഗ്നി. വേഗം ചിതയൊരുക്കുക’.
സീതയുടെ വാക്കുകൾ കേട്ട് രാമനൊഴികെ എല്ലാവരും പൊട്ടിക്കരഞ്ഞുകൊണ്ട് അപേക്ഷിച്ചുവെങ്കിലും സീത തീരുമാനത്തിൽ ഉറച്ചുനിന്നു.
സന്താപഹൃദയനായ ലക്ഷ്മണൻ ചിതയൊരുക്കി. സീത രാമനെ തൊഴുത് പ്രദക്ഷിണം ചെയ്ത ശേഷം ആളിക്കത്തുന്ന ചിതയ്ക്കരികിലെത്തി ഇങ്ങനെ പറഞ്ഞു. “എന്റെ മനസ് രാമനിൽ നിന്നും വ്യതിചലിച്ചിട്ടില്ലെങ്കിൽ എന്നെ അഗ്നിഭഗവാൻ രക്ഷിക്കട്ടെ. മനസാ വാചാ കർമണാ ഞാൻ രാമനെ അതിലംഘിച്ചിട്ടില്ലെങ്കിൽ ആദിത്യനും വായുവും ചന്ദനും ത്രിസന്ധ്യകളും രാവും പകലും ഈ ഭൂമിയും സുചരിതയെന്ന് കൊണ്ടാടിക്കൊണ്ട് അഗ്നി എന്നെ സംരക്ഷിക്കട്ടെ’.
അനന്തരം സീത ചിതയിലേക്കു പ്രവേശിച്ചു. അതു കാണാനാവാതെ ചുറ്റിലും നിന്നവർ കണ്ണു പൊത്തി വാവിട്ടു കരഞ്ഞു. ശ്രീരാമനും വ്യാകുലചിത്തനായി കാണപ്പെട്ടു.
ആ സമയം സമസ്ത ദേവതകളും അവിടെ സമാഗമിച്ചു. ബ്രഹ്മദേവൻ രാമനോട് പറഞ്ഞു.
“സീതാദേവി അഗ്നിയിൽ പ്രവേശിക്കുന്നതു കണ്ടിട്ടും അങ്ങെന്താണിങ്ങനെ മൗനിയായിരിക്കുന്നത്? അവിടുന്ന് ആരാണെന്നുള്ള സത്യം മറന്നുപോയോ? പ്രപഞ്ചത്തിന്റെ ആദികർത്താവായ വിരാട് സ്വരൂപനും, ഏകാദശ രുദ്രന്മാരിൽ അഷ്ടമനുമായ ശങ്കരമൂർത്തിയും ചക്രായുധനായ നാരായണനുമാണ്. അങ്ങ് കർത്താവും സംഹർത്താവുമാണ്. സീതയാകട്ടെ സാക്ഷാൽ ലക്ഷ്മീ ഭഗവതിയാണ്. ഞങ്ങൾക്കു വേണ്ടി അങ്ങ് രാവണ വധരൂപമായ അവതാര ധർമം നിർവഹിച്ചു. ഇനി പരംധാമത്തോടു ചേരാം’.
ബ്രഹ്മദേവൻ ഇപ്രകാരം പറയവേ, അഗ്നി ഭഗവാൻ മനുഷ്യരൂപം ധരിച്ച് ചിതാമധ്യത്തിൽ നിന്നും പൂർവാധികം ഐശ്വര്യവതിയായ സീതാദേവിയോടൊപ്പം രാമനു മുന്നിലെത്തി. “രാമാ, ഇതാ നിന്റെ പരിശുദ്ധയായ പത്നി. ഇവൾ മനസുകൊണ്ടോ വചസു കൊണ്ടോ, കർമം കൊണ്ടോ പരിശുദ്ധി നഷ്ടപ്പെടുത്തിയിട്ടില്ല’.
അഗ്നിദേവന്റെ വാക്കുകൾ കേട്ട് രാമൻ പറഞ്ഞു, “എനിക്കറിയാം സീത ത്രിലോക സംശുദ്ധയാണെന്ന്. എങ്കിലും ശരിയായ പരീക്ഷണം നടത്താതെ സ്വീകരിച്ചാൽ സജ്ജനങ്ങൾ എന്നെ പഴിക്കും. ലോകത്തെ വിശ്വസിപ്പിക്കാനാണ് ഞാനീ ക്രിയയ്ക്ക് അനുവാദം നൽകിയത്. വിശാലാക്ഷിയായ ഈ സീത സ്വന്തം തേജസാൽത്തന്നെ സുരക്ഷിതയാണ്. പൂർണ മനസോടു കൂടി സീതയെ ഞാനിതാ സ്വീകരിക്കുന്നു’.
രാമവാക്യം കേട്ട് എല്ലാവരും ആമോദചിത്തരായി ചമഞ്ഞു. രാമന്റെ ആഗ്രഹപ്രകാരം ദേവേന്ദ്രൻ യുദ്ധത്തിൽ വധിക്കപ്പെട്ട വാനരന്മാരെ ജീവിപ്പിച്ചു. വിഭീഷണൻ പുഷ്പക വിമാനമൊരുക്കി. അയോധ്യയിലേക്കു പുറപ്പെടാനുളള സമയം ആഗതമായിരിക്കുന്നു.
ഇവിടെ, സീതാ സന്ദർശനം കഴിഞ്ഞ് രാമസവിധത്തിൽ ഹനുമാൻ തിരിച്ചെത്തിയതിനു ശേഷമാണ് സംഭവഗതികൾ മാറുന്നത്. സീത തന്നെ കാണാനാഗ്രഹിക്കുന്നു എന്നു കേട്ട് രാമന്റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. രാമന്റെ ജീവിതത്തെ സംബന്ധിച്ചിടത്തോളം പുതിയൊരു അനുഭവമായിരുന്നു ഇത്. ഇതിനു മുമ്പൊരിക്കലും ഇപ്രകാരം പെരുമാറിയതായി വാല്മീകി വിവരിച്ചിട്ടില്ല. എന്നാൽ ഈ അവസാന ഭാഗത്ത് ധർമഭൃതാംവര (ധർമിഷ്ഠനിൽ ശ്രേഷ്ഠൻ) എന്ന വിശേഷണം കവി നൽകിയിരിക്കുന്നു. തന്റെ മുന്നിലെത്തിയ സീതയോട് രാമൻ പറയുന്നതിന്റെ സൂക്ഷ്മാർഥം, സൃഹൃത്തുക്കളുടെ പരാക്രമത്തോടെ നേടിയെടുത്ത ഈ വിജയം നിന്നെ കൈവശപ്പെടുത്താനായിരുന്നില്ല. സദാചാരം രക്ഷിക്കാൻ, അപവാദം ഇല്ലാതാക്കാൻ, കേൾവികേട്ട ഇക്ഷ്വാകുവംശത്തിന് ബാധിച്ച കളങ്കം നീക്കാൻ ആയിരുന്നു. ഈ ഭാഗം വിവരിക്കുന്ന കവി അദ്ദേഹത്തിന്റേതായ അഭിപ്രായം നൽകുന്നുണ്ട്.
“ജനവാദഭയാത് രാജ്ഞോ
ബഭൂവ ഹൃദയം ദ്വിധാ’ (115/11)
അദ്ദേഹത്തിന് ഹൃദയപ്രിയയായിരുന്ന അവൾ തൊട്ടുമുന്നിൽ നിൽക്കുകയായിരുന്നു. എന്നാൽ ആ രാജാവിന്റെ ഹൃദയം ലോകാപവാദത്തിന്റെ ഭയം കൊണ്ട് പിളർന്നു കഴിഞ്ഞിരുന്നു. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് - കവി പറയുന്നത് രാജ്ഞഃഹൃദയം എന്നാണ്. മറിച്ച് രാമസ്യഹൃദയം എന്നല്ല.
അപവാദഭയത്താൽ രാജാവ് പറഞ്ഞതിൽ യുക്തിയുണ്ടാകാം. എന്നാലതിൽ സത്യവും ധാർമികതയുമുണ്ടോ എന്ന് തീർച്ചയായും അന്വേഷിക്കേണ്ടതുണ്ട്.
ഇതിനായി നമുക്ക് രാവണൻ സീതയെ അപഹരിച്ചുകൊണ്ടുപോയ ഭാഗം മുതൽ സൂക്ഷ്മമായി പരിശോധിക്കേണ്ടിവരും. ആ സമയം വിരഹദുഃഖം അടിമുടിയുലച്ച രാമനെയാണ് കാണുന്നത്. അപ്പോഴദ്ദേഹം കുലമഹിമയോ കുലാപമാനമോ ഒന്നും ഓർമിക്കുന്നില്ല. മറിച്ച് സീതയില്ലെങ്കിൽ ജീവൻ വെടിയുമെന്നാണ് രാമൻ പറയുന്നത്. അങ്ങനെയുള്ള രാമനാണ് യുദ്ധം ജയിച്ചുകഴിഞ്ഞപ്പോൾ പരുഷവാക്കുകളാൽ സീതയുടെ മനസിനെ മുറിപ്പെടുത്തിയത്. അതുകേട്ട് ആ മണ്ണിന്റെ മകൾ നിലംതൊടാതെ അന്തംവിട്ടു, ഘോരവാക്കുകൾ കേട്ട് നാണംകെട്ടു. എന്നാൽ സീത തന്റെ നേർക്കുവന്ന ആരോപണങ്ങളെ ശക്തിയായി എതിർക്കുന്നുണ്ട്. ആർക്കും നിഷേധിക്കാനാവാത്ത വാക്കുകളാണ് സീത രാമനോട് പറയുന്നത്.
എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, വാല്മീകി വാചാലനായ ഈ അനന്യവേളയിൽ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ പൂർണമായും നിശബ്ദനായി. അവതാര പുരുഷനായ ശ്രീരാമചന്ദ്രന് ആക്ഷേപാർഹമായ ഒന്നും തന്നെ തന്റെ ഭക്തികാവ്യത്തിൽ ഉണ്ടാവരുതെന്നുള്ള എഴുത്തച്ഛന്റെ നിശ്ചയമായിരിക്കാം ഈ ഭാഗം വിട്ടുകളയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് സൂചിപ്പിക്കട്ടെ.
(തുടരും)