വേണം നമുക്കൊരു "തവിട്ടു വിപ്ലവം'
#ഡോ രമേഷ് ചന്ദ്
നീതി ആയോഗ് അംഗം
വിളകൾ, കന്നുകാലികൾ, മത്സ്യബന്ധനം, വനം എന്നിങ്ങനെ നാല് വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന കാർഷിക-അനുബന്ധ മേഖലയുടെ ഭാഗമാണ് വനവും. ഇതിൽ, ആദ്യത്തെ 3 മേഖലകളും ഹരിത വിപ്ലവം, ധവള വിപ്ലവം, നീല വിപ്ലവം തുടങ്ങിയവയിലൂടെ സമൂലപരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ 50 വർഷത്തിനിടെ, ഈ മേഖലകളിലെ ഉത്പാദനത്തിൽ 3.05 ശതമാനത്തിലധികം വാർഷിക വളർച്ചയ്ക്ക് ഈ പരിവർത്തനം കാരണമായി. വനവത്കരണ രംഗത്തെ ഉത്പാദനം പ്രതിവർഷം വെറും 0.54% വർധനയാണ് രേഖപ്പെടുത്തിയത്. ജനസംഖ്യയുടെ വളർച്ചാ നിരക്കിന്റെ മൂന്നിലൊന്ന് പോലുമില്ലാത്ത ഇത് ഒട്ടും ആനുപാതികമല്ല. വളരെ ഗുരുതരമായ സാമ്പത്തിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും ഇത് കാരണമാകുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന തടിയുടെയും തടി ഉത്പന്നങ്ങളുടെയും ആളോഹരി ലഭ്യത കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് തടിയുടെയും തടി ഉത്പന്നങ്ങളുടെയും ഇറക്കുമതിയിലൂടെ ആഭ്യന്തര ആവശ്യകതയുടെ വലിയൊരു ഭാഗം ഇന്ത്യക്ക് നിറവേറ്റേണ്ടി വന്നു. വനവത്കരണത്തിലെ നിസാരമായ വളർച്ച പാരിസ്ഥിതിക, ജൈവ സൗഹൃദ ഉത്പാദനത്തെയും ബാധിച്ചു. കാർബൺ സംസ്കരണം, ജല സന്തുലിതാവസ്ഥ, പാരിസ്ഥിതിക ജൈവ ആവാസ വ്യവസ്ഥയുടെ ആരോഗ്യം എന്നിവയിൽ ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.
വനവത്കരണ ഉത്പാദനം മൂന്ന് ഉറവിടങ്ങളിൽ നിന്നാണ് ഉരുവം കൊള്ളുന്നത്. പൊതു വനം, സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമി, കേന്ദ്രം/ സംസ്ഥാനങ്ങൾ/ പഞ്ചായത്തുകൾ/ സമൂഹങ്ങൾ മുതലായവയുടെ ഉടമസ്ഥതയിലുള്ള മറ്റ് ഭൂമികൾ എന്നിവയാണ് ആ മൂന്ന് ഉറവിടങ്ങൾ. മരവും, മരം അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളും, മരം അധിഷ്ഠിതമായ വ്യവസായങ്ങൾ സ്ഥാപിക്കുന്നതും വിവിധ കാരണങ്ങളാൽ വനസംരക്ഷണ നിയമങ്ങളും ചട്ടങ്ങളും മുഖേന കർശനമായി നിയന്ത്രിച്ചിരിക്കുന്നു. 2.34 കോടി ഹെക്റ്ററാണ് ഇന്ത്യയിലെ മൊത്തം വനവിസ്തൃതി. ഈ പ്രദേശങ്ങളിൽ വനോത്പന്നങ്ങൾ, പ്രത്യേകിച്ച് മരവും തടി ഉത്പന്നങ്ങളും വാണിജ്യപരമായി ഉത്പാദിപ്പിക്കുന്നത് നിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും യുക്തിയുണ്ട്. എന്നാൽ, സാമ്പത്തിക വളർച്ച, ജൈവ വ്യവസ്ഥ, പരിസ്ഥിതി ശാസ്ത്രം, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വനമേഖലയ്ക്ക് പുറത്തെ കാർഷിക വനവത്കരണത്തിനും മരങ്ങൾ വളർത്തുന്നതിനും വലിയ സാധ്യതകളുണ്ട്. കൃഷിഭൂമിയിലെ വനവത്കരണത്തിനാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
കൃഷിയോഗ്യമായ മൊത്തം ഭൂമിയിൽ, 2.6 കോടി ഹെക്റ്റർ ഇപ്പോൾ തരിശുകിടക്കുന്നു. ഇത് രാജ്യത്തെ മൊത്തം വനവിസ്തൃതിയെക്കാൾ കൂടുതലാണ്. 1.2 കോടി ഹെക്റ്റർ കൃഷിയോഗ്യമായ തരിശുഭൂമിയും ഇന്ത്യയിലുണ്ട്. തരിശായി കിടക്കുന്ന ഭൂമിയിലും കൃഷി യോഗ്യമായ ഭൂമിയിലും പ്രകൃതിദത്ത അതിരുകളിലും മരങ്ങൾ വളർത്തുന്നതിനുള്ള വലിയ സാധ്യതകളുണ്ട്. നിലവിൽ, സ്വകാര്യ വനേതര ഭൂമിയിലെ വനവത്കരണ തോട്ടങ്ങളുടെ വിസ്തൃതി തുലോം കുറവാണ്. കൂടാതെ മിക്ക വൃക്ഷ ഇനങ്ങളും സ്വാഭാവികമായി വളർന്നു വരുന്നവയാണ്. തടിയുടെ ആഭ്യന്തര ആവശ്യം നിറവേറ്റാൻ അവ പര്യാപ്തവുമല്ല. തത്ഫലമായി, 2018-19 ആയപ്പോഴേക്കും ഇന്ത്യ വൻതോതിൽ മരം, തടി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്തു. ഇറക്കുമതി 6126 മില്യൺ ഡോളർ അഥവാ 42,841 കോടി രൂപയിലെത്തി.
വൃക്ഷത്തോട്ടങ്ങളിലും കാർഷിക വനവത്കരണത്തിലുമുള്ള താത്പര്യം തീരെ കുറയാനുള്ള കാരണങ്ങൾ വളരെ വിശദമായി പരിശോധിക്കേണ്ടതുണ്ട്. തടിയുടെയും തടി അധിഷ്ഠിത ഉത്പന്നങ്ങളുടെയും വിലയും ഇറക്കുമതിയും വർധിക്കുന്ന പ്രവണത രാജ്യത്ത് തുടരുന്നതിനാൽ ആവശ്യകതയ്ക്ക് പരിമിതിയില്ലെന്ന് മനസിലാക്കാം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ വനേതര സ്വകാര്യ ഭൂമിയിൽ വളരുന്ന മരങ്ങൾ മുറിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അവയുടെ അന്തർ സംസ്ഥാന സഞ്ചാരത്തിന് ട്രാൻസിറ്റ് പെർമിറ്റ് ആവശ്യമായിരുന്നു. സ്വകാര്യ ഭൂമിയിൽ സ്വാഭാവികമായി മരങ്ങൾ വളരുന്നത് പോലും നിരുത്സാഹപ്പെടുത്താൻ ഇത് കാരണമായി. മരങ്ങൾ വിൽക്കുന്നതിന് അനുമതി ലഭ്യമാകാൻ ഭൂവുടമകൾക്ക് ബുദ്ധിമുട്ടുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടി വന്നതായിരുന്നു കാരണം. അതിനിടയിൽ, രാജ്യത്ത് മരം നടുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ വനനയം 1988, ദേശീയ അഗ്രോഫോറസ്ട്രി നയം 2014 എന്നിവ കൊണ്ടുവന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ 2014 നവംബർ 18ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ യാന മന്ത്രാലയം (MoEFCC) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വനേതര സ്വകാര്യ ഭൂമികളിൽ വളരുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിനും ചരക്ക് നീക്കത്തിനുമായി പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഈ മാർഗ നിർദേശങ്ങൾ വെട്ടിമാറ്റുന്നതിനുള്ള നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട വൃക്ഷ ഇനങ്ങളുടെ ലിസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സ്വകാര്യ ഭൂമിയിൽ വളരുന്ന മരങ്ങൾക്കുള്ള ചരക്ക് നീക്ക ചട്ടങ്ങൾ ഉദാരമാക്കി. കൃഷിയുമായും അനുബന്ധ മേഖലകളുമായും ബന്ധപ്പെട്ട പരിഷ്കാരങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുമായി നീതിI ആയോഗ് ഈ വിഷയം ചർച്ച ചെയ്തു. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് അനുസൃതമായി ചില സംസ്ഥാനങ്ങൾ സ്വന്തം വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നിരുന്നാലും, മിക്ക സംസ്ഥാനങ്ങളും വിഷയം സജീവമായി പരിഗണിച്ചില്ല.
സ്വകാര്യ ഭൂമിയിൽ വളർത്തുന്ന മരങ്ങൾ മുറിക്കുന്നതിനും കടത്തിവിടുന്നതിനുമുള്ള നിയന്ത്രണങ്ങളിലെ പരിമിതമായ ഉദാരവത്കരണ നടപടികൾ പോലും വനമേഖലയുടെ ഉത്പാദന വളർച്ചയിലും മരത്തിന്റെയും മരയധിഷ്ഠിത ഉത്പന്നങ്ങളുടെയും ഇറക്കുമതി കുറയ്ക്കുന്നതിലും വലിയ സ്വാധീനം ചെലുത്തി. സ്വകാര്യ ഭൂമിയിൽ വളർത്തുന്ന മരങ്ങൾ മുറിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഒരു വർഷത്തിനു ശേഷം, വനമേഖലയുടെ ഉത്പാദനം തുടർച്ചയായി മൂന്ന് വർഷമായി 5 ശതമാനത്തിലധികം വാർഷിക വളർച്ച കാണിക്കുന്നു. ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല (1950-51 ന് ശേഷം). അതുപോലെ, 2014-15 ന് ശേഷം രണ്ട് വർഷത്തിനുള്ളിൽ മരം, മരയധിഷ്ഠിത ഉത്പന്നങ്ങളുടെ ഇറക്കുമതി 5% കുറയുകയും ഉയർന്ന പ്രവണത തുടരുന്നതിന് പകരം ചാഞ്ചാട്ടം സംഭവിക്കുകയും ചെയ്തു.
പോപ്ലർ പോലെയുള്ള കാർഷിക വനവത്കരണ ഇനങ്ങൾ കൃഷി ചെയ്യുന്നതിൽ രാജ്യത്തെ ചില പ്രത്യേക മേഖലകളിൽ വലിയ വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഫീൽഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, മരങ്ങൾ മുറിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ രാജ്യത്ത് വലിയ തോതിൽ വ്യാപിച്ചിട്ടില്ല. വിവരം ഗ്രാമീണ തലത്തിൽ വരെ എത്തിക്കേണ്ടതുണ്ട്. കാർഷിക വനവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് മരങ്ങൾ വെട്ടിമാറ്റുന്നതും ഗതാഗത സൗജന്യവും സമ്പൂർണ ഉദാരവത്കരണവും ആവശ്യമാണ്. സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ വിതരണത്തിന്റെ ഉറവിടം കണ്ടെത്താൻ - ഉത്പന്നങ്ങൾ വനഭൂമിയിൽ നിന്നാണോ സ്വകാര്യ ഭൂമിയിൽ നിന്നാണോ എന്ന് കണ്ടെത്താൻ - വഴികളുണ്ട്.
വിവിധ വൃക്ഷ ഇനങ്ങൾ വേഗത്തിലും മികച്ച ഗുണനിലവാരത്തിലും ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ ഇപ്പോൾ ലഭ്യമാണ്. എന്നിരുന്നാലും, വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ കാരണം വൃക്ഷ ഇനങ്ങളുടെ വിപണി അത്യന്തം അവികസിതമായി തുടരുന്നു. ഈ നിയന്ത്രണങ്ങൾ നീക്കിയാൽ, കാർഷിക അനുബന്ധ മേഖലയിലെ മറ്റ് മൂന്ന് ഉപമേഖലകളെപ്പോലെ കാർഷികവനവത്കരണ മേഖലയിലും ഒരു "തവിട്ട് വിപ്ലവത്തിന്" ഏറെ സാധ്യതകളുണ്ട്.വിവിധ വൃക്ഷ ഇനങ്ങൾ വേഗത്തിലും മികച്ച ഗുണനിലവാരത്തിലും ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ ഇപ്പോൾ ലഭ്യമാണ്. എന്നിരുന്നാലും, വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ കാരണം വൃക്ഷ ഇനങ്ങളുടെ വിപണി അത്യന്തം അവികസിതമായി തുടരുന്നു. ഈ നിയന്ത്രണങ്ങൾ നീക്കിയാൽ, കാർഷിക അനുബന്ധ മേഖലയിലെ മറ്റ് മൂന്ന് ഉപമേഖലകളെപ്പോലെ കാർഷികവനവത്കരണ മേഖലയിലും ഒരു "തവിട്ട് വിപ്ലവത്തിന്" ഏറെ സാധ്യതകളുണ്ട്.