# റോഷി അഗസ്റ്റിന്, ജലവിഭവ മന്ത്രി
ജലം ലഭ്യമായിരുന്നിടത്താണ് മനുഷ്യവാസവും സംസ്കാരങ്ങളും പിറവിയെടുത്തത്. ഇപ്പോള്‍ സാഹചര്യം മാറി. മനുഷ്യന് താമസിക്കുന്നിടത്തു ജലം എത്തിക്കാനുള്ള പ്രയത്നങ്ങള്‍ വേണ്ടിവരുന്നു. ജലം കിട്ടാക്കനിയാകുന്ന കാലത്തേക്കാണ് നാം പോകുന്നത്. ഭാവി യുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയാകും എന്ന പ്രവചനം യാഥാർഥ്യമായാലും അത്ഭുതപ്പെടേണ്ട. ഭൂഗര്‍ഭ ജല അളവ് ദിനംപ്രതിയെന്നോണം കുറഞ്ഞു വരികയാണ്. മുന്‍പ് വേനല്‍ക്കാലമായാല്‍ നമ്മള് പുഴയിലൊരു ഓലി കുത്തും. അവിടെയാണ് കുളിയും നനയുമെല്ലാം. ഇപ്പോള്‍ പുഴ മെലിഞ്ഞു. ഓലി കുത്തിയാലും വെള്ളം കിട്ടില്ല. പ്രകൃതി മാറിക്കഴിഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 270 കോടി ജനങ്ങളാണ് വരള്‍ച്ച നേരിടുന്നത്. ലോകത്തു 400 കോടി ജനങ്ങള്‍ വര്‍ഷത്തില്‍ ഒരു മാസമെങ്കിലും ജലദൗര്‍ലഭ്യം നേരിടുന്നുണ്ടെന്നാണു യൂണിസെഫിന്റെ കണക്കുകള്‍. 2025 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ പകുതി ശുദ്ധജല ക്ഷാമം നേരിടും. 2030 ആകുമ്പോഴേക്കും ശുദ്ധജലത്തിന്റെ ലഭ്യതയും ആവശ്യകതയും തമ്മിലുള്ള അന്തരം 40 ശതമാനമാകുമെന്നാണു സൂചന.
ജലം പല മലിനീകരണങ്ങള്‍ക്കും വിധേയമാകുന്നു. മുന്‍പ് പ്രകൃത്യാ ലഭിച്ചിരുന്ന ശുദ്ധജലം ഇന്ന് ശുദ്ധീകരണ പ്രക്രിയകള്‍ക്ക് വിധേയമാക്കി ആവശ്യമുള്ളിടത്ത് നിശ്ചിത അളവില്‍ ലഭ്യമാക്കേണ്ടുന്ന ഒരു ഉത്പന്നമെന്നോണം മാറുകയാണ്. കരുതല്‍ മാത്രമാണ് പോംവഴി.
ഈ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ ലോക ജലദിനം ആചരിക്കുന്നത്. ഈ വര്‍ഷത്തെ ലോക ജലദിന സന്ദേശമായി ഐക്യരാഷ്ട്ര സഭ അവതരിപ്പിച്ചിട്ടുള്ളത് "ജല-ശുചിത്വ പ്രതിസന്ധി പരിഹരിക്കാനുള്ള മാറ്റത്തെ ത്വരിതപ്പെടുത്തുക' (Accelerating Change To Solve The Water And Sanitation Crisis) എന്നതാണ്. ഈ സന്ദേശം ഉള്‍ക്കൊണ്ട് കേരള സംസ്ഥാന ജലവിഭവ വകുപ്പ് ജലദിന ആഘോഷത്തില്‍ പങ്കു ചേരുകയാണ്.
ജല സംരക്ഷണം വീടുകളില്‍
ലോകത്തു ലഭ്യമായ ജലത്തിന്റെ 3 ശതമാനം മാത്രമുള്ള ശുദ്ധജലത്തെ ആശ്രയിച്ചാണ് മാനവരാശി നിലനില്‍ക്കുന്നത്. ജലത്തിന്റെ സുസ്ഥിര ഉപയോഗവും, സംരക്ഷണവും നാമോരുത്തരുടേയും കടമയാണെന്നുള്ള അവബോധം ഓരോ കുടുംബങ്ങളില്‍ നിന്നും ആരംഭിച്ചാലേ ശുദ്ധജല പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കൂ.
നമ്മുടെ ജലഉപഭോഗ രീതികളും, ജലം സൗജന്യമാണെന്ന മനോഭാവവും മാറ്റുന്നതിലൂടെ ക്രിയാത്മകമായ മാറ്റം സമൂഹത്തില്‍ സൃഷ്ടിക്കാം. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറാമത്തെ സുസ്ഥിര വികസന ലക്ഷ്യമായ "എല്ലാവര്ക്കും വെള്ളവും ശുചിത്വവും ഉറപ്പാക്കുക' എന്ന ലക്ഷ്യം 2030ഓടെ കൈവരിക്കാൻ നാം ലക്ഷ്യ ബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്.
കാര്യക്ഷമമായ ജല വിനിയോഗം, സംരക്ഷണം എന്നിവ സ്വജീവിതത്തില്‍ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും, വിവിധ ബോധവല്‍ക്കരണ പരിപാടികളിലൂടെ ജലത്തിന്റെ മിതമായ ഉപയോഗത്തെകുറിച്ച് മറ്റുള്ളവരെ ഉദ്ബോധിപ്പിക്കാനുമുള്ള നടപടികളുമായി നമുക്ക് മുന്നേറാം.
മുന്‍കാലങ്ങളില്‍ സാര്‍വത്രികമായി പ്രാദേശിക സ്രോതസുകളില്‍ നിന്ന് ജലം ലഭ്യമായിരുന്നു. എന്നാല്‍ വ്യാവസായിക വികസനത്തിന്റെയും അനുബന്ധ കാലാവസ്ഥാ വ്യതിയാന കാരണങ്ങളാലും ജല ലഭ്യത വെല്ലുവിളിയായി മാറുന്നു. മഴയുടെ സമയ ക്ലിപ്തതയും അളവുകളും താളം തെറ്റുന്നു. പുഴകളിലെ ജലനിരപ്പുകളും ഭൂഗര്‍ഭ ജലവിതാനവും പ്രവചനാതീതമായി മാറുന്നു.
ജലത്തിന്റെ പാരമ്പര്യ സ്രോതസുകള്‍ അപര്യാപ്തമായി വരുന്ന അവസ്ഥയും ഉടലെടുത്തു. സമുദ്ര ജലത്തില്‍ നിന്നും ഹിമാനികളില്‍ നിന്നും അന്തരീക്ഷത്തില്‍ നിന്നും വരെ ശുദ്ധജലത്തിനായുള്ള അന്വേഷണം നീളുന്നു. ജലം ലഭ്യമാകുന്ന സമയത്തും പ്രദേശത്തും ശേഖരിച്ചു ശുദ്ധീകരണ പ്രക്രിയകള്‍ക്കു ശേഷം വിതരണ വിനിമയം നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരുന്നു. പുഴകളില്‍ അണക്കെട്ട്, ചെക് ഡാമുകള്‍ തുടങ്ങിയ നിര്‍മാണങ്ങള്‍, ടാങ്കുകള്‍ തുടങ്ങിയ സംഭരണ സംവിധാനങ്ങള്‍, പൈപ്പ് ലൈന്‍, പമ്പിങ് തുടങ്ങിയ സംവിധാനങ്ങള്‍, ജലശുദ്ധീകരണ പ്ലാന്റുകള്‍ എല്ലാം ജലവിഭവ മാനേജ്മെന്റിന്റെ ഭാഗമാകുന്നു.
മാറുന്ന ജലവിനിമയം
സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങള്‍ ജലവിനിമയ രംഗത്തും പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ സ്വാഭാവികം. ഉയര്‍ന്ന കാര്യക്ഷമതയുള്ള പമ്പിങ് സംവിധാനങ്ങള്‍ കുറഞ്ഞ സമയത്തില്‍ എല്ലാ പ്രദേശങ്ങളിലേക്കും ഉയര്‍ച്ച താഴ്ചകള്‍ക്ക് അതീതമായി ജലമെത്തിക്കുന്നു. മണല്‍ ഫില്‍റ്ററുകളുടെയും ക്ലോറിനേഷന്റെയും സ്ഥാനത്ത് ആന്ധ്രാസൈറ്റ് ഫില്‍റ്റേഴ്സ്, നാനോ ഫില്‍റ്റേഴ്സ്, യുവി, ഓസോണ്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം വരുന്നു. സെഡിമെന്റേഷന്‍ കൊയാഗുലേഷന്‍ വേണ്ടിയുള്ള പാരമ്പര്യ ക്ലാരിഫയറിന്റെ സ്ഥാനത്ത് കുറഞ്ഞ സ്ഥലാവശ്യകതയും ഉയര്‍ന്ന ശുദ്ധീകരണ നിലയുമുള്ള ലാമേൽ പള്‍സേറ്റര്‍ സംവിധാനങ്ങള്‍ പ്രചാരത്തിലായി. ജലഗുണ നിലവാര പരിശോധനകള്‍ ത്വരിതപ്പെടുത്തുന്ന സ്പെക്ട്രാസ്കോപ്പി, ക്രോമറ്റേഗ്രാഫ്, ഫീൽഡ് ടെസ്റ്റ് കിറ്റ് സംവിധാനങ്ങള്‍ സാര്‍വത്രികമായി.
കേരളം കരുതണം
44 നദികളാല്‍ സമ്പന്നമായ കേരളത്തില്‍ 3,000 മില്ലി മീറ്റര്‍ വാര്‍ഷിക ശരാശരി മഴ സമൃദ്ധമായി ലഭിക്കുന്നെണ്ടെങ്കിലും വേനല്‍ക്കാലങ്ങളില്‍ വരള്‍ച്ച അനുഭവപ്പെടുന്നു. ഈ വര്‍ഷം വേനല്‍ മഴയില്‍ 99% കുറവാണു രേഖപ്പെടുത്തിയത്. ചൂട് കൂടുകയും അന്തരീക്ഷ താപം വര്‍ധിക്കുകയും ചെയ്യുന്നതിലൂടെ കിണറുകളും ജലാശയങ്ങളും വറ്റി വരളുന്ന ഈ അവസരത്തില്‍ സംസ്ഥാനം കടുത്ത ജല ക്ഷാമത്തിലേക്കു പോകുന്ന അവസ്ഥ നിലനില്ക്കുന്നു. ജല വിനിയോഗത്തിലെ കാര്യക്ഷമമായ ആസൂത്രണം കൊണ്ടു മാത്രമേ ജല ക്ഷാമം മറികടക്കാന്‍ സാധിക്കൂ.
പൊതുജനങ്ങളെ, പ്രത്യേകിച്ച് യുവ തലമുറയെ ജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുകയും, വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജല സംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പിലാക്കുകയും വഴി ജലക്ഷാമത്തിനു പരിഹാരം കാണുവാന്‍ സാധിക്കും. ജലസംരക്ഷണം കേവലം നിയമ സംവിധാനത്തിലൂടെ മാത്രം സാധിക്കുന്ന ഒന്നല്ല, മറിച്ച് പൊതു പങ്കാളിത്തത്തോടെ മാത്രം നടപ്പിലാക്കാന്‍ സാധിക്കുന്ന പ്രവൃത്തിയാണ്. കാലാവസ്ഥാ വ്യതിയാനം ജലവിഭവത്തില്‍ സൃഷ്ടിക്കുന്ന ആഘാതം ചെറുതല്ല, ജലലഭ്യതയിലെ കുറവ് കാര്‍ഷിക മേഖലയെ ബാധിക്കുന്നു എന്നത് ഭക്ഷ്യ സുരക്ഷയ്ക്കും ഭീഷണിയാകുന്നു.
കേരളത്തില്‍ ഗാര്‍ഹിക - കുടിവെള്ള ആവശ്യങ്ങള്‍ക്കായി പ്രധാനമായും ആശ്രയിക്കുന്നത് കിണർ ജലത്തെയാണ്. ഏകദേശം 65 ലക്ഷം കിണറുകള്‍ സംസ്ഥാനത്തുണ്ട്. ഓരോരുത്തരും നമ്മുടെ വീടുകളിലെ കിണറുകള്‍ ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയില്‍, മഴ വെള്ളം ഉപയുക്തമാക്കി സാംപോഷണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് വരള്‍ച്ചയെ ലഘൂകരിക്കാന്‍ സഹായിക്കും.
സംസ്ഥാന ജലവിഭവ വകുപ്പ്, തദ്ദേശ വകുപ്പ്, നവകേരള മിഷന്, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള വിവിധങ്ങളായ വകുപ്പുകള്‍ തനതു ഫണ്ട് ഉപയോഗപ്പെടുത്തി ശാസ്ത്രീയ ജലസംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പിലാക്കിവരുന്നു. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച "ജല്‍ ശക്തി അഭിയാന്' മുഖാന്തിരം ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തമുള്ള വിവിധ വകുപ്പുകളുടെ ഏകോപനത്തിന് അവസരമൊരുക്കുന്നു. "കുടിവെള്ളത്തിന്റെ ഉറവിട -സുസ്ഥിരത ഉറപ്പാക്കുക' എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ മിഷന് നടപ്പിലാക്കുന്നത്.
ജല ബജറ്റ് എന്ന ആശയം
ജലക്ഷാമം നേരിടാൻ തോടുകളെയും പുഴകളെയുമെല്ലാം പുനരുജ്ജീവിപ്പിക്കണം. നദികളിലും പുഴകളിലും കാലക്രമേണ വന്ന മാറ്റങ്ങള്‍ പരിശോധിക്കപ്പെട്ടാലേ ഇതിനു സാധിക്കൂ. കേരളത്തില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴുകയാണ്. എന്നാല്‍ തീരമേഖലയില്‍ ജലനിരപ്പ് ഉയരുന്നു. ചെറിയ പദ്ധതികളിലൊന്നും ഇപ്പോള്‍ വെള്ളമില്ല. ചെറിയ തോടും കുഴിയുമെല്ലാം ഉണങ്ങുന്നു. ഇത്തരം രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകാനുള്ള സാധ്യത നാം ജാഗ്രതയോടെ കാണണം.
അവിടെയാണ് നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി തയാറാക്കുന്ന ജല ബജറ്റിന്റെ പ്രസക്തി. സവിശേഷവും നൂതനവും മുന്‍ മാതൃകകള്‍ ഇല്ലാത്തതുമായ ഒരു പ്രവര്‍ത്തനമാണ് ജല ബജറ്റ്. എല്ലാ തദ്ദേശഭരണ സ്ഥാപന പ്രദേശങ്ങളിലും ജല ബജറ്റ് തയാറാക്കാന്‍ ആരംഭം കുറിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയാറാക്കുന്ന രേഖയാണ് ജല ബജറ്റ്. നമ്മുടെ ജലസമ്പത്തിനെ ഫലപ്രദമായും ഉത്തരവാദപൂര്ണമായും ഉപയോഗിക്കാൻ അടിയന്തിരമായി തന്നെ നമ്മള് ഇടപെടേണ്ടതുണ്ട്. ഒരു തദ്ദേശ സ്ഥാപന പ്രദേശത്തിന്റെ ജല ബജറ്റ് തയാറാക്കല്‍ അധ്വാനവും വൈദഗ്ധ്യവും വേണ്ട പ്രവര്‍ത്തിയാണ്.
ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെയും (CWRDM) സംസ്ഥാന ജലവിഭവ വകുപ്പിന്റെയും സാങ്കേതിക പിന്തുണയോടെയാണ് ഇത് സാധ്യമാക്കാന്‍ ശ്രമിക്കുന്നത്. സംസ്ഥാന ജലവിഭവ വകുപ്പ് ഇതു സംബന്ധിച്ച് സാങ്കേതിക സമിതി രൂപീകരിച്ച് ഉത്തരവായി. ഈ സാങ്കേതിക സമിതിയുടെ സഹായത്തോടെ പരിക്ഷണാടിസ്ഥാനത്തില്‍ വയനാട് ജില്ലയിലെ മുട്ടില്‍ പഞ്ചായത്തില്‍ ജല ബജറ്റ് തയാറാക്കിക്കഴിഞ്ഞു.
തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ തയാറാക്കപ്പെടുന്ന ജല ബജറ്റിനെ അടിസ്ഥാനമാക്കി ജല മേഖലയിലെ പ്രോജക്റ്റുകള്‍ ആസൂത്രണം ചെയ്യലും ശരിയായ ജലോപയോഗ ശീലം വളര്‍ത്തലും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് തദ്ദേശ സ്ഥാപനങ്ങള്‍ നീങ്ങണം. ജലവിനിയോഗം ശാസ്ത്രീയമായിത്തന്നെ ആകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനുള്ള വഴിതുറക്കലാണ് പ്രാദേശിക തലത്തില്‍ തന്നെ ജലവിഭവം അടിസ്ഥാനപ്പെടുത്തിയുള്ള ബജറ്റ് തയാറാക്കല്‍. വികസന, ആസൂത്രണ പ്രക്രിയകളില്‍ ജല ബജറ്റിന് നിര്‍ണായ പങ്ക് വഹിക്കാം.
എല്ലാവര്ക്കും കുടിവെള്ളം
കേന്ദ്ര, സംസ്ഥാന ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി നടപ്പിലാക്കി വരുന്ന "ജല ജീവന് മിഷന്' എല്ലാ ഗ്രാമീണ കുടുംബങ്ങളിലും സുരക്ഷിതമായ കുടിവെള്ളം 2024 വര്‍ഷത്തോടെ ഉറപ്പു വരുത്താൻ പ്രതിജ്ഞാബദ്ധമാണ്. കേരള ജല അഥോറിറ്റി, ഭൂജല വകുപ്പ്, തദ്ദേശ വകുപ്പ്, ജല നിധി എന്നീ വകുപ്പുകള്‍ ഈ ഉദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു. പ്ലാന്‍ ഫണ്ട് ഉപയോഗപ്പെടുത്തി കുടിവെള്ള ലഭ്യത ദുഷ്കരമായ മലയോര മേഖലകളിലും, ഗോത്രവര്‍ഗ കോളനികളിലും കുഴല്‍ക്കിണര്‍ അടിസ്ഥാനമാക്കിയുള്ള ചെറുകിട കുടിവെള്ള പദ്ധതികള്‍ ഭൂജല വകുപ്പ് മുഖേനയും നടപ്പിലാക്കി വരുന്നു.
ഗാര്‍ഹിക, കാര്‍ഷിക, വ്യവസായിക മേഖലകളിലെ ജല ഉപഭോഗ ദുര്‍വ്യയം കുറച്ച് നമ്മുടെ കാലദേശങ്ങള്‍ക്ക് അനുസൃതമായ ഒരു ജല സംസ്കാരം രൂപപ്പെടുത്തേണ്ടതുണ്ട്. ജലാശയങ്ങളിലേക്കു മാലിന്യം തള്ളുന്ന പ്രവണത പൊതുവെ കണ്ടുവരുന്നുണ്ട്. നമുക്ക് ലഭിക്കുന്ന കുടിവെള്ളം മലിനമാകാതെ സംരക്ഷിക്കേണ്ടത്തിന്റെ ഉത്തരവാദിത്തം ഓരോരുത്തരും സ്വന്തം ഗൃഹങ്ങളില്‍ നിന്നും തുടങ്ങേണ്ടതാണ്.
ചപ്പുചവറുകള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, ഉറവിട മാലിന്യ സംസ്കരണം ശാസ്ത്രീയമായി നിര്‍വഹിക്കുക എന്നിവ നമ്മുടെ കടമയാണെന്ന തിരിച്ചറിവ് ആര്‍ജിക്കുന്നതു വഴി ജല മലിനീകരണത്തോത് കുറയ്ക്കാം. ജല സ്രോതസുകളെ ശുദ്ധജലത്തിനായി ആശ്രയിക്കാന്‍ നമ്മെ പ്രാപ്തരാക്കും. ജലശ്രീ ക്ലബുകള്‍ വഴി വിദ്യാര്‍ഥികളെ ബോധവത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജലം ജീവനാണെന്ന ബോധ്യമുള്ള പുതിയ തലമുറയെ നമുക്ക് വാര്‍ത്തെടുക്കാം. ജീവജലം സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. അതാകട്ടെ നമ്മുടെ പുതിയ മിഷന്.