എറിയുന്ന കല്ലും പറയുന്ന വാക്കും തിരിച്ചെടുക്കാൻ കഴിയില്ലയെന്ന് ഇതിനുമുമ്പ് പലപ്പോഴും ജോത്സ്യൻ പറഞ്ഞിട്ടുണ്ട്. അടുത്ത കാലത്തുണ്ടായിട്ടുള്ള ചില സംഭവങ്ങൾ ഇക്കാര്യം വീണ്ടും ഓർമിപ്പിക്കുന്നതാണ്. കേരളത്തിന്റെ സാംസ്കാരിക-ഫിഷറീസ് മന്ത്രിയായ സജി ചെറിയാൻ പലപ്പോഴും വിവാദത്തിൽ അകപ്പെടുന്നത് നാക്കിന്റെ വീഴ്ചകൊണ്ടാണ് . ഒരു പ്രാവശ്യമല്ല, പല പ്രാവശ്യം ആയിരിക്കുന്നു ഈ വീഴ്ച.
പത്തനംതിട്ടയിൽ സിപിഎം ഏരിയ കമ്മിറ്റിയുടെ പരിപാടിയിൽ പങ്കെടുക്കവെ ഏറ്റവും കൂടുതൽ ആളുകളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത് എന്ന് പറഞ്ഞതിന് അദ്ദേഹം കുറെ വെള്ളം കുടിച്ചു. പ്രസ്താവന വിവാദമായപ്പോൾ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. പിന്നീട്, പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനം തിരികെ ലഭിച്ചു.
അതിനുശേഷം വീണ്ടും കുഴപ്പത്തിലായത് കേരളത്തിൽ കൃഷിയില്ലെങ്കിലും ഒന്നും സംഭവക്കില്ലെന്നും തമിഴ്നാട്ടിൽ അരിയുള്ളതു കൊണ്ട് ഇവിടെ ജീവിക്കാം എന്ന് പറഞ്ഞതാണ്. അതോടുകൂടിയാണ് തകഴിയിലെ നെൽകർഷകന്റെ ആത്മഹത്യ. സജി ചെറിയാൻ വീണ്ടും കുഴപ്പത്തിലായി.
കഴിഞ്ഞദിവസം പുന്നപ്രയിൽ മന്ത്രി ബിഷപ്പുമാരെ വിമർശിച്ച് നടത്തിയ പ്രസംഗമാണ് ഇപ്പോൾ അദ്ദേഹത്തെ കുഴപ്പത്തിലാക്കിയത്. പ്രധാനമന്ത്രി വിളിച്ചാൽ ആരാണ് പോകാത്തത്. പ്രത്യേകിച്ച് ക്രിസ്മസ്-നവവത്സരവുമായി ബന്ധപ്പെട്ട സത്കാരത്തിന്. സത്കാര വേളയിൽ വിളമ്പിയ വൈനിന്റെയും, കേക്കിന്റെയും രുചിയിൽ മെത്രാൻമാരുടെ നാവ് പറയേണ്ട കാര്യങ്ങൾ (മണിപ്പുർ കലാപം) പറയാതെ മടങ്ങിയെന്നാണ് സജി ചെറിയാന്റെ പരാതി.
മണിപ്പുർ കലാപം എല്ലാവരെയെും പ്രത്യേകിച്ച് ക്രൈസ്തവരെ വേദനിപ്പിക്കുന്നുണ്ട്. എന്നാൽ അത് പറയേണ്ട സന്ദർഭം ഇത്തരത്തിലുള്ള വേദിയല്ല. സത്കാര ചടങ്ങിൽ ആരും പരാതി പറയാറില്ല. ചർച്ചാ വേളയിൽ പൊങ്ങിവന്നാൽ ഉയർത്തിപ്പിടിക്കുകയും ചെയ്യും. അത് കേട്ട് സഭ മേലധ്യക്ഷന്മാർ പൊട്ടിത്തെറിച്ചതിൽ ഒരു തെറ്റുമില്ല. കെസിബിസിയുടെ പ്രസിഡന്റ് എന്ന നിലയിൽ മന്ത്രിമാരോടും, ഇടതുപക്ഷ പ്രസ്ഥാനങ്ങളോടും അൽപ്പം ചായ്വുള്ള ക്ലീമിസ് പിതാവിന് തന്നെ വിമർശനവുമായി മുന്നോട്ട് വരേണ്ടി വന്നു. മന്ത്രി സജി ചെറിയാൻ ക്ഷമ പറഞ്ഞ് പ്രസ്താവന പിൻ വലിച്ചില്ലെങ്കിൽ സർക്കാരുമായി സഹകരിക്കില്ലെന്ന് ക്ലീമിസ് തിരുമേനി തറപ്പിച്ചു പറഞ്ഞു. അതോടു കൂടി സജി ചെറിയാൻ വീണ്ടും പത്ര മാധ്യമങ്ങളുടെ മുന്നിൽ വന്നു. ഒരു വാക്കിൽ പറയേണ്ട കാര്യങ്ങൾ നൂറ് വാക്കിൽ പറഞ്ഞ് കുഴപ്പത്തിലാവുകയെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. തന്റെ വാക്കുകൾ ആരെയെങ്കിലും വിഷമിപ്പിച്ചുവെങ്കിൽ ക്ഷമിക്കുക എന്ന് പറയേണ്ടതിനു പകരം നാവിന്റെ കുഴപ്പം കൊണ്ട് പ്രശ്നം വീണ്ടും വഷളാവുകയാണുണ്ടായത്.
ഏതായാലും പ്രശ്നം കൂടുതൽ വഷളാക്കാൻ താത്പര്യമില്ലാത്ത ബിഷപ്പുമാർ ഇപ്പോൾ അടങ്ങിയിരിക്കുന്നു. കുറച്ച് സംസാരിക്കു, ശ്രദ്ധയോടെ സംസാരിക്കൂ എന്നാണ് ജോത്സ്യന് സജി ചെറിയാന് കൊടുക്കാനുള്ള ഉപദേശം.