'കണ്ഠ ഞരമ്പി'ൽ കൈവച്ചു, ഹൃദയ ഞരമ്പിൽ തിരിച്ചടി

കശ്മീരിനെ മറക്കില്ലെന്നും അതു പാക്കിസ്ഥാന്‍റെ കണ്ഠ ഞരമ്പാണെന്നുമായിരുന്നു പാക് സേനാ മേധാവി ജനറൽ അസിം മുനീർ കഴിഞ്ഞ 17ന് നടത്തിയ പ്രസ്താവന
special story indus river treaty pahalgam attack

'കണ്ഠ ഞരമ്പി'ൽ കൈവച്ചു, ഹൃദയ ഞരമ്പിൽ തിരിച്ചടി

Updated on

ന്യൂഡൽഹി: കശ്മീരിനെ മറക്കില്ലെന്നും അതു പാക്കിസ്ഥാന്‍റെ കണ്ഠ ഞരമ്പാണെന്നുമായിരുന്നു പാക് സേനാ മേധാവി ജനറൽ അസിം മുനീർ കഴിഞ്ഞ 17ന് നടത്തിയ പ്രസ്താവന. അഞ്ചു ദിവസത്തിനുശേഷം പഹൽഗാമിൽ നിഷ്കളങ്കരായ 26 സഞ്ചാരികളെ കൂട്ടക്കൊല ചെയ്തു പാക് ഭീകരർ കശ്മീരിനെ വീണ്ടും കുരുതിക്കളമാക്കി. ഉറി, പുൽവാമ ആക്രമണങ്ങൾക്ക് ഇന്ത്യ നൽകിയ തിരിച്ചടികളുടെ ഓർമയിൽ അതിർത്തിയിൽ മുൻകരുതലെടുക്കുകയും ചെയ്തു പാക് സേന. കുഴിബോംബുകൾ സ്ഥാപിച്ചും കൂടുതൽ സൈനികരെ വിന്യസിച്ചും വ്യോമനിരീക്ഷണം ശക്തമാക്കിയുമാണ് ഇന്ത്യൻ നീക്കത്തിന് അവരുടെ പ്രതിരോധം.

എന്നാൽ, സിന്ധു നദീജലക്കരാർ മരവിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ അപ്രതീക്ഷിത തിരിച്ചടി. കശ്മീരിനെ കണ്ഠ ഞരമ്പെന്നു പറഞ്ഞ പാക്കിസ്ഥാന്‍റെ "ഹൃദയത്തിലേക്കുള്ള രക്തക്കുഴലിലാണ്' ഇതുവഴി ഇന്ത്യ "ബ്ലോക്ക്' തീർത്തത്. സൈനികമായ തിരിച്ചടികളെക്കാൾ പാക്കിസ്ഥാന്‍റെ കാർഷിക, സാമ്പത്തിക തലങ്ങളിലെല്ലാം വലിയ തളർച്ചയാകും ഇന്ത്യയുടെ തീരുമാനം സൃഷ്ടിക്കുക.

യുദ്ധകാലത്തും പ്രയോഗിക്കാത്ത "ജലയുദ്ധം'

കാർഗിലിലേതുൾപ്പെടെ നാലു യുദ്ധങ്ങളിലൂടെ കടന്നുപോയപ്പോഴും വെള്ളം തടയുകയെന്ന കടുത്ത നീക്കം ഇന്ത്യയിൽ നിന്നുണ്ടായിരുന്നില്ല. നദീജലക്കരാർ റദ്ദാക്കിയതിന് തൊട്ടടുത്ത നിമിഷം പ്രത്യേകിച്ച് ഒരു ആഘാതവുമുണ്ടാക്കില്ല. എന്നാൽ, ഇനിയുള്ള കാലത്ത് പാക് സമ്പദ് വ്യവസ്ഥയുടെ അടിത്തറ തകർക്കുന്നതാകും ഇന്ത്യയുടെ തീരുമാനം.

ഇന്ത്യാ വിഭജനകാലത്തു തുടങ്ങിയതാണു നദീജലം പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം. 1948ല്‍ പാക്കിസ്ഥാനിലേക്കുള്ള ജലം താത്കാലികമായി തടഞ്ഞെങ്കിലും ലോകബാങ്ക് ഇടപെട്ടു നടത്തിയ ചർച്ചകളിൽ ഇരുരാജ്യങ്ങളും ധാരണയെത്തി. 1960ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാക് പ്രസിഡന്‍റ് അയൂബ് ഖാനും കറാച്ചിയിൽ ഒപ്പുവച്ചതാണ് ഇന്നത്തെ നദീജല കരാർ.

ആറു നദികൾ ഉൾപ്പെടുന്നതാണ് കരാർ. ഇതുപ്രകാരം രവി, ബിയാസ്, സത്‌ലജ് നദികളിലെ ജലം ഇന്ത്യയ്ക്കും സിന്ധും ഝലം, ചിനാബ് നദികളിലെ ജലം പാക്കിസ്ഥാനുമെന്നതാണു പൊതുധാരണ. മൊത്തം നദീ വ്യവസ്ഥയുടെ 20 ശതമാനം ഇന്ത്യയ്ക്കും 80 ശതമാനം പാക്കിസ്ഥാനും. അഥവാ 4100 കോടി ഘനമീറ്റർ ജലം ഇന്ത്യയ്ക്കും 9900 കോടി ഘനമീറ്റർ ജലം പാക്കിസ്ഥാനും. വൈദ്യുതോപയോഗം പോലെ ഉപഭോഗമല്ലാത്ത ആവശ്യങ്ങൾക്ക് ഇന്ത്യയ്ക്ക് ഈ ജലം ഉപയോഗിക്കാം. എന്നാൽ, പാക്കിസ്ഥാനിലേക്കുള്ള ഒഴുക്ക് തടയരുത്.

സിന്ധു, പാക്കിസ്ഥാന്‍റെ ജീവജലം

ഈ വ്യവസ്ഥകളെല്ലാമാണ് കരാറിൽ നിന്നു പിന്മാറുന്നതോടെ മരവിപ്പിക്കപ്പെടുന്നത്. സിന്ധു നദിയെന്നാൽ പാക്കിസ്ഥാന്‍റെ ജീവജലമാണ്. രാജ്യത്തിന്‍റെ കൃഷിഭൂമിയിൽ 80 ശതമാനത്തിനും ആശ്രയമാണു സിന്ധു നദീവ്യൂഹം. 1.6 കോടി ഹെക്റ്റർ കൃഷിഭൂമി നനയ്ക്കുന്നത് സിന്ധുനദിയിലെ വെള്ളം. നദീജലത്തിൽ 93 ശതമാനവും കാർഷികാവശ്യത്തിനാണ് പാക്കിസ്ഥാൻ ഉപയോഗിക്കുന്നത്. പാക്കിസ്ഥാന്‍റെ ജനസംഖ്യയിൽ 63 ശതമാനം, അഥവാ 23.7 കോടിയും വസിക്കുന്നത് സിന്ധു നദീതടത്തിലാണെന്നതും കറാച്ചിയും ലാഹോറും മുൾട്ടാനുമുൾപ്പെടെ പ്രധാന നഗരങ്ങൾ ഈ നദീതീരത്താണെന്നതും ഇസ്‌ലാമാബാദിനെ കാത്തിരിക്കുന്നത് ചെറിയ പ്രതിസന്ധിയല്ലെന്ന് ഓർമിപ്പിക്കുന്നു. പാക്കിസ്ഥാനിലെ പ്രധാന ജലവൈദ്യുത പദ്ധതികളായ തർബലയുടെയും മംഗ്ലയുടെയും ഭാവിയും ഇരുട്ടിലാണ്.

ഭക്ഷ്യസുരക്ഷ തകരും, രാജ്യം പ്രതിസന്ധിയിലാകും

പാക് മൊത്ത ആഭ്യന്തരോത്പാദനത്തിന്‍റെ 25 ശതമാനം ഗോതമ്പ്, നെല്ല്, പരുത്തി, കരിമ്പ് കൃഷിയിൽ നിന്നാണ്. ഇപ്പോൾത്തന്നെ വലിയ പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് കാർഷിക മേഖല തകരുന്നത് കൂനിന്മേൽ കുരുവായി മാറും.

ഇപ്പോള്‍ തന്നെ പാക്കിസ്ഥാന്‍ ജലലഭ്യതയില്‍ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ വരള്‍ച്ചയ്ക്കും പാക്കിസ്ഥാന്‍ സാക്ഷ്യം വഹിച്ചിരുന്നു. ഇന്ത്യ കരാര്‍ എക്കാലത്തേക്കുമായി റദ്ദാക്കിയാല്‍ പാക്കിസ്ഥാന് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും പരിണതഫലം. ഭക്ഷ്യ ഉത്പാദനം കുറയുന്നത് രാജ്യത്തിന്‍റെയാകെ ഭക്ഷ്യസുരക്ഷയെ തകിടം മറിക്കുമെന്ന ഭീതി ഇപ്പോൾത്തന്നെ ഉയർന്നു കഴിഞ്ഞു. നഗരങ്ങളിലെ ജലക്ഷാമമാണു കാത്തിരിക്കുന്ന മറ്റൊരു പ്രശ്നം. ഇതിനൊപ്പമാകും വൈദ്യുതി ക്ഷാമം. ഇത്തരം പ്രശ്നങ്ങളുടെയെല്ലാം അനന്തരഫലം ജനകീയ പ്രതിഷേധങ്ങളും സമരങ്ങളും കലാപങ്ങളുമായിരിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com