

##അഡ്വ. ജി. സുഗുണന്‍
ന്യൂനപക്ഷങ്ങള്‍ക്കായി ചില പ്രത്യേക അവകാശാധികാരങ്ങള്‍ ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലെയും ഭരണഘടനയില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് നമ്മുടെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, 15, 29, 30 തുടങ്ങിയവയില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച് പറഞ്ഞിട്ടുള്ളത്.
ഈ ഭരണഘടനയെ തൊട്ടുകളിക്കാന്‍ പല രാജ്യങ്ങളിലും പാര്‍ലമെന്‍റിന് സാധാരണ നിലയില്‍ അധികാരമില്ല. അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ പാര്‍ലമെന്‍റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും ഫെഡറല്‍ സ്റ്റേറ്റുകളില്‍ മഹാഭൂരിപക്ഷത്തിന്‍റെയും പിന്തുണയുണ്ടെങ്കിലേ ഭരണഘടനാ ഭേദഗതികള്‍ പാസാക്കാന്‍ കഴിയൂ. ഭരണഘടനാ ഭേദഗതിയുടെ പേരില്‍ ഭരണഘടനയുടെ അടിത്തറ തകര്‍ക്കുന്ന നിയമങ്ങള്‍ പല സ്വോച്ഛാധിപത്യ രാജ്യങ്ങളും പാസാക്കിയെടുക്കാറുണ്ട്. നമ്മുടെ രാജ്യത്തും ഭരണഘടനാ ഭേദഗതിയെന്ന് പറയാതെ തന്നെ ഭരണഘടനയുടെ അടിത്തറയില്‍ തന്നെ മാറ്റം വരുത്തുന്ന പല നിയമങ്ങളും പാസാക്കിയെടുത്ത സംഭവങ്ങളുമുണ്ട്.
ന്യൂനപക്ഷ സമുദായക്കാര്‍ക്കും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ചില സമുദായങ്ങള്‍ക്കും ചില പ്രത്യേക സംരക്ഷണങ്ങള്‍ നല്‍കപ്പെട്ടതിനെച്ചൊല്ലി ചിലര്‍ ഭരണഘടനയെ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. ഈ വകുപ്പിലടങ്ങിയിരിക്കുന്ന വിവേകത്തെ പ്രശംസിച്ചുകൊണ്ട് ഡോ.അംബേദ്കര്‍ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: "എന്നെ സംബന്ധിച്ചടുത്തോളം പറയുകയാണെങ്കില്‍ ന്യൂനപക്ഷ-പിന്നോക്ക സമുദായങ്ങള്‍ക്ക് ഇങ്ങനെ ചില സംരക്ഷണങ്ങള്‍ ഭരണഘടനാ നിര്‍മ്മാണസഭ വ്യവസ്ഥ ചെയ്തിട്ടുള്ളത് തികച്ചും ബുദ്ധിപൂര്‍വ്വമാണെന്ന കാര്യത്തില്‍ അശേഷം സംശയമില്ല.'
അയര്‍ലന്‍റിന്‍റെ വിഭജനം ഒഴിവാക്കാന്‍ നടന്ന കൂടിയാലോചനകളുടെ ചരിത്രത്തില്‍ കഴ്‌സനോട് റെഡ്മണ്ട് ഇപ്രകാരം പ്രസ്താവിച്ചതായി കാണാം: "ന്യൂനപക്ഷക്കാരായ പ്രൊട്ടസ്റ്റന്‍റ് സമുദായക്കാര്‍ക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള എന്ത് സംരക്ഷണം വേണമെങ്കിലും ചോദിച്ചുകൊള്ളൂ; എങ്ങനെയെങ്കിലും അയര്‍ലന്‍റിന്‍റെ ഐക്യം നിലനിര്‍ത്തിയാല്‍ മതി.' ഇതിന് കഴ്‌സണ്‍ നല്‍കിയ മറുപടി ഇതായിരുന്നു: "നിങ്ങളുടെ സംരക്ഷണങ്ങള്‍ ആര്‍ക്കുവേണം? നിങ്ങളുടെ ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞുകൂടാന്‍ ഞങ്ങള്‍ അശേഷം തയ്യാറല്ല'. ഇന്ത്യയിലെ ഒരു ന്യൂനപക്ഷവും ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചിട്ടില്ല.
ന്യൂനപക്ഷങ്ങളെ നിഷ്ഠൂരം അവഗണിക്കുകയും, അവരുടെ വികാരം അപ്പാടെ വിസ്മരിക്കുകയും ചെയ്തുകൊണ്ടാണ് പുതിയ വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. ഈ ബില്ലില്‍ പ്രതിപക്ഷത്തെ തള്ളിക്കൊണ്ടുള്ള ധാര്‍ഷ്ട്യം ആര്‍ക്കും കാണാം. പ്രതിപക്ഷം ഉള്‍പ്പെടെ ബില്ലിനെ എതിര്‍ത്തുകൊണ്ടുള്ള 572 നിര്‍ദേശങ്ങള്‍ നിരാകരിച്ച സമിതി ഭരണപക്ഷം നല്‍കിയ 14 ഭേദഗതികളോടെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്.
വഖഫ് നിയമത്തില്‍ സമൂലമായ അഴിച്ചുപണി ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നത്. പ്രതിപക്ഷവും ചില ഭരണകക്ഷികളും എതിര്‍പ്പുയര്‍ത്തിയ സാഹചര്യത്തില്‍ ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ട് സര്‍ക്കാര്‍ തടി തപ്പി. രാജ്യത്തെ വഖഫ് വസ്തുവകകളുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബില്ലില്‍ 14 ഭേദഗതികളോടെയാണ് ജെപിസി അംഗീകാരം നല്‍കിയിരിക്കുന്നത്.
പ്രതിപക്ഷം ബില്ലില്‍ 66 ഭേദഗതികളാണ് മുന്നോട്ടുവച്ചത്. വിവിധ മുസ്‌ലീം സംഘടനകളുടെ നിര്‍ദേശങ്ങളും ചേര്‍ത്താല്‍ 572 ഭേദഗതികളാണ് വന്നത്. സമിതിയുടെ ഏകപക്ഷീയ നിലപാടിനെതിരേ രംഗത്തെത്തിയ, ടിഎംസി, ഡിഎംകെ, കോണ്‍ഗ്രസ് അംഗങ്ങളെ യോഗത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കിയാണ് സമിതി പ്രമേയം പാസാക്കിയത്.
ബിജെപി എംപി ജഗദംബികാ പാല്‍ അധ്യക്ഷനായ സമിതിയാണ് ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയത്. സമിതിയില്‍ ഭൂരിപക്ഷം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്കാണ്. രാജ്യസഭയിലേയും ലോക്‌സഭയിലേയുമായി ബിജെപിയിലെ 16, എന്‍ഡിഎ ഘടക കക്ഷികള്‍ക്ക് 10, പ്രതിപക്ഷത്തിന് 10 എംപിമാര്‍ എന്ന നിലയിലായിരുന്നു സമിതിയിലെ പ്രാതിനിധ്യം. സമിതിയിലെ ഭൂരിപക്ഷത്തിന്‍റെ പിന്‍ബലത്തില്‍ ജെപിസി പ്രസ്ഥാനത്തിലൂടെ ബില്ല് സഭയുടെ അനുമതിക്കായി എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം.
തര്‍ക്കത്തിലുള്ള വഖഫ് സ്വത്തില്‍ ഇനി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥന്‍ പരിശോധന നടത്തും. സര്‍വെ കമ്മിഷണര്‍ക്ക് പകരം ബന്ധപ്പെട്ട ജില്ലാ കലക്റ്റര്‍ പരിശോധന നടത്തുമെന്ന കരടു ബില്ലിലെ വ്യവസ്ഥ ബിജെപി എംപിമാരുടെ ഭേദഗതി നിര്‍ദേശം അംഗീകരിച്ച് തിരുത്തി. തര്‍ക്കത്തിലുള്ള ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് ബന്ധപ്പെട്ട ഉദ്യേഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ അത് വഖഫ് ഭൂമി അല്ലാതാകും. ഏതെങ്കിലും വസ്തു വഖഫ് സ്വത്താണെന്ന് പ്രഖ്യാപിക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരം നല്‍കുന്ന 40ാം വകുപ്പ് ഒഴിവാക്കി. ബോര്‍ഡിലേക്ക് ഇസ്‌ലാമിതര വിഭാഗത്തിലെയടക്കം രണ്ടുപേരെ സര്‍ക്കാരിന് നാമനിര്‍ദേശം ചെയ്യാമെന്നതും തിരുത്തി. അധികമായി ഒരു ഇസ്‌ലാമിക പണ്ഡിതനെക്കൂടി സര്‍ക്കാരിന് നാമനിര്‍ദേശം ചെയ്യാം.
വഖഫിനായി ഭൂമി വിട്ടുനല്‍കുന്നവര്‍ 5 വര്‍ഷമെങ്കിലും ഇസ്‌ലാമിക മതാചാരപ്രകാരം ജീവിച്ചവരാണെന്ന് തെളിയിക്കണം. നിലവില്‍ മുസ്‌ലീം ഇതരര്‍ക്കും വഖഫ് നല്‍കാം. എന്തെങ്കിലും ഗൂഢതാല്‍പര്യപ്രകാരമല്ല വഖഫ് ദാനമെന്നും തെളിയിക്കണം. രേഖാമൂലമുള്ള കരാര്‍ വഴി മാത്രമേ വഖഫ് ഉണ്ടാക്കാനാകൂ. മുസ്‌ലിം വനിതകളെയും ഉള്‍പ്പെടുത്തും. സിഇഒ മുസ്‌ലിം ആയിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി.
വഖഫ് ഭേദഗതി ബില്‍ പരിഗണിച്ച സംയുക്ത പാര്‍ലമെന്‍ററി സമിതിയില്‍ (ജെപിസി) പ്രതിപക്ഷത്തെ ഒന്നും പറയാന്‍ അനുവദിച്ചില്ലെന്നും എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അംഗം കല്യാണ്‍ ബാനര്‍ജി ആരോപിച്ചിട്ടുണ്ട്. ജെപിസി നടപടിക്രമം പ്രഹസനമായെന്ന് ഡിഎംകെ എംപിയും സമിതി അംഗവുമായ എ. രാജ കുറ്റപ്പെടുത്തി. ബില്‍ പാര്‍ലമെന്‍റ് അംഗീകരിച്ചാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വഖഫ് ബില്ലില്‍ വളരെ നിര്‍ണായകമായ മാറ്റങ്ങളാണ് ഉള്ളത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഈ പുതിയ ബില്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മുസ്‌ലീം ന്യൂനപക്ഷത്തിന്‍റെ വികാരങ്ങള്‍ അപ്പാടെ തൃണവല്‍കരിച്ചിരിക്കുകയാണ് ഈ ബില്ലില്‍. സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ മുസ്‌ലിം അല്ലാത്ത അംഗത്തെ സിഇഒ ആയി നിയമിക്കാന്‍ കഴിയും. ബോര്‍ഡ് അംഗങ്ങളില്‍ കുറഞ്ഞത് രണ്ടുപേരെങ്കിലും മുസ്‌ലീങ്ങള്‍ അല്ലാത്തവരായിരിക്കണം. മുസ്‌ലിം വനിതകളെയും അംഗമാക്കാമെന്ന പുതിയ നിര്‍ദേശവുമുണ്ട്. കേന്ദമന്ത്രി, മൂന്ന് പാര്‍ലമെന്‍റംഗങ്ങള്‍, രണ്ട് മുന്‍ ജഡ്ജികള്‍, ദേശീയ പ്രശസ്തരായ നാല് വ്യക്തികള്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ സെന്‍ട്രല്‍ വഖഫ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തേണ്ടിവരും. ഇവരാരും മുസ്‌ലിം ആയിരിക്കണമെന്ന നിര്‍ബന്ധമില്ലെന്നുള്ള വ്യവസ്ഥ മുസ്‌ലിം ജനസാമാന്യം അംഗീകരിക്കുന്ന ഒന്നല്ല.
വഖഫ് ഭൂമി സര്‍ക്കാരിന്‍റേതാണോ, വഖഫ് ബോര്‍ഡിന്‍റേതാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും. നിലവില്‍ വഖഫ് ട്രൈബ്യൂണലിനാണ് അധികാരം. ട്രൈബ്യൂണലില്‍ മുസ്‌ലീം നിയമങ്ങള്‍ അറിയുന്ന ഒരംഗം ഉണ്ടായിരിക്കണം. ഫലത്തില്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ വഴി വഖഫ് ഭൂമി ആരുടേതാണെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരായിരിക്കും. ഒരു നീതീകരണവും ഇല്ലാത്ത ഒരു വ്യവസ്ഥയാണിത്.
ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വഖഫ് സമിതികളില്‍ വേണമെന്നും, സ്വത്ത് തര്‍ക്കം പരിഹരിക്കാനുള്ള അധികാരം വഖഫ് ട്രൈബ്യൂണലില്‍ നിലനിര്‍ത്തണമെന്നുമുള്ള പ്രതിപക്ഷത്തിന്‍റെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നിര്‍ദയം തള്ളിക്കളഞ്ഞിരിക്കുകയാണ്. ബോര്‍ഡ് മെംബര്‍മാരുടെ നിയമനം സുതാര്യമായിരിക്കണമെന്നും, വഖഫ് ബോര്‍ഡുകളുടെ സ്വയംഭരണ അവകാശം ശക്തിപ്പെടുത്തണമെന്നുള്ളതടക്കമുള്ള പ്രതിപക്ഷ നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്.
എന്തായാലും രാജ്യത്തെ മുസ്‌ലിം ജനകോടികളുടെ മതപരമായ വിഷയങ്ങളില്‍ നിര്‍ദയം കടന്നുകയറുന്ന കിരാത നിയമമാണ് പുതിയ വഖഫ് ഭേദഗതി ബില്‍ എന്നതില്‍ സംശയമില്ല. ഒരു വസ്തുവിനെ വഖഫ് സ്വത്താണെന്ന് പ്രഖ്യാപിക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരം നല്‍കുന്ന വഖഫ് നിയമത്തിലെ 40ാം
വകുപ്പ് ഒഴിവാക്കിയതിലും യാതൊരു നീതീകരണവുമില്ല.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണം കേന്ദ്ര സര്‍ക്കാര്‍ അനുസ്യൂതം തുടരുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യല്‍, ജമ്മു കശ്മീരിനെ വെട്ടിമുറിക്കല്‍, പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് ഭേദഗതി ബില്‍, ശ്രീരാമക്ഷേത്രം സ്ഥാപിക്കല്‍ തുടങ്ങിയവയെല്ലാം ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിഷ്ഠൂരമായ കടന്നുകയറ്റങ്ങളാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
(ലേഖകന്‍റെ ഫോണ്‍: 9847132428)