ജയചന്ദ്രന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത 'ഗാനരചയിതാവ്' ശ്രീനാരായണ ഗുരു
സ്വന്തം ലേഖകൻ
പി. ജയചന്ദ്രന്‍റെ ക്രെഡിറ്റിലുള്ള ഏക ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാകുന്നത് 1986ലാണ്. ചിത്രത്തിന്‍റെ പേര് ശ്രീനാരായണ ഗുരു. പി.എ. ബക്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ, ജി. ദേവരാജൻ ഈണമിട്ട ശിവശങ്കര ശർവ ശരണ്യവിഭോ എന്ന ശിവസ്തുതിയാണ് ജയചന്ദ്രന് പുരസ്കാരം നേടിക്കൊടുത്തത്. ഇതെഴുതിയതാകട്ടെ, സാക്ഷാൽ ശ്രീനാരായണ ഗുരുവും.
കെ.ജെ. യേശുദാസ് അടക്കം നിരവധി പ്രഗൽഭ ഗായകരുടെ ശബ്ദത്തിൽ മലയാളികൾ കേട്ട ഈ കീർത്തനം സാധാരണക്കാർക്കിടയിലേക്ക് ആദ്യമായി പടർന്നു കയറുന്നത് ജയചന്ദ്രന്‍റെ ശബ്ദത്തിലായിരുന്നു എന്നു പറയാം.
എന്നാൽ, ദേശീയ പുരസ്കാരത്തിന്‍റെ എണ്ണം കൊണ്ട് അളക്കാവുന്നതല്ല ജയചന്ദ്രന്‍റെ ശബ്ദ സൗകുമാര്യവും ഭാവലാവണ്യവും ഇഴചേർന്ന മധുരഗാനങ്ങൾ സംഗീത പ്രേമികളുടെ മനസിൽ ചാർത്തിയ മായാമുദ്രകൾ. മലയാളികൾ മാത്രമല്ല, തമിഴ് മക്കളും സർവാത്മനാ ഏറ്റെടുത്ത സംഗീതയാത്രയായിരുന്നു ജയചന്ദ്രന്‍റേത്. കേരള സർക്കാരിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി. ഡാനിയൻ അവാർഡും തമിഴ്‌നാട് സർക്കാരിന്‍റെ കലൈമാമണി പട്ടവും അദ്ദേഹത്തെ തേടിയെത്തി. തമിഴ്‌നാട് സർക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരങ്ങളിൽ നാലു തവണ ജയചന്ദ്രൻ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടു.
കെ.ജെ. യേശുദാസ് സർവപ്രതാപിയായി വണരുളിയ കാലത്ത് നാലു വട്ടം സംസ്ഥാന പുരസ്കാരം നേടി പി. ജയചന്ദ്രൻ എന്ന അതുല്യ പ്രതിഭ.
മലയാളത്തിൽ ആദ്യമായി മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം നേടുന്നത് 1972ൽ. പണി തീരാത്ത വീട് എന്ന സിനിമയിലെ, സുപ്രഭാതം എന്ന ഗാനത്തിലൂടെയായിരുന്നു ഇത്. നീലഗിരിയുടെ സഖികളേ എന്നു തുടങ്ങുന്ന, വയലാർ രാമവർമ എഴുതി എം.എസ്. വിശ്വനാഥൻ ഈണമിട്ട പാട്ട് മലയാള സിനിമാ സംഗീതലോകത്തെ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായി വിലയിരുത്തപ്പെടുന്നു.
1978ൽ ബന്ധനം എന്ന ചിത്രത്തിലൂടെ രണ്ടാം സംസ്ഥാന പുരസ്കാരം. എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത സിനിമയിലെ രാഗം ശ്രീരാഗം എന്ന പാട്ടെഴുതിയത് ഒ.എൻ.വി. കുറുപ്പ്, സംഗീതം എം.ബി. ശ്രീനിവാസൻ.
മൂന്നാം പുരസ്കാരമെത്തുന്നത് 1999ലാണ്. നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്കുള്ള രണ്ടാം വരവായിരുന്നു ജയചന്ദ്രനത്. നിറം എന്ന സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഫാസ്റ്റ് നമ്പർ. ബിച്ചു തിരുമല എഴുതി വിദ്യാസാഗർ സംഗീതം നൽകിയ ഗാനം.
2004ൽ തിളക്കം എന്ന സിനിമയിലെ നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ എന്ന ഗാനത്തിലൂടെ വീണ്ടും സംസ്ഥാന പുരസ്കാരം. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി കൈതപ്രം വിശ്വനാഥൻ ഈണം നൽകിയ പാട്ടായിരുന്നു അത്.
2015ലാണ് ഏറ്റവും ഒടുവിലായി സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. ജിലേബി, എന്നും എപ്പോഴും, എന്നു നിന്‍റെ മൊയ്തീൻ എന്നീ സിനിമകളിലെ വിവിധ ഗാനങ്ങൾ പരിഗണിച്ചായിരുന്നു ഈ അംഗീകാരം. ഞാനൊരു മലയാളി എന്ന പാട്ടാണ് ജിലേബിക്കു വേണ്ടി അദ്ദേഹം പാടിയത്. എന്നും എപ്പോഴും എന്ന സിനിമയിലെ മലർവാകക്കൊമ്പത്, ടിപ്പിക്കൽ ജയചന്ദ്രൻ മുദ്ര പതിഞ്ഞ പാട്ടായിരുന്നു. എന്നു നിന്‍റെ മൊയ്തീനിൽ വിന്‍റേജ് ടച്ച് നൽകിയ പാട്ടായിരുന്നു ശാരദാംബരം.
