

തന്നെ വിമർശിക്കുന്ന സൈബർ കൂട്ടങ്ങൾ മൂഢ സ്വർഗത്തിൽ ജീവിക്കുന്നവർ: സച്ചിദാനന്ദന്‍
file photo
തൃശൂര്‍: തുടര്‍ഭരണത്തിനെതിരായ പ്രതികരണത്തില്‍ സാംസ്‌കാരിക മേഖലയില്‍ ചേരിപ്പോര് തുടരുന്നു. തുടര്‍ഭരണം നല്ലതല്ലെന്ന കേരള സാഹിത്യ അക്കാഡമി ചെയര്‍മാനും കവിയുമായ കെ. സച്ചിദാനന്ദന്‍റെ നിലപാടിനെതിരേ സിപിഎം നേതാക്കളും സൈബറിടങ്ങളും ശക്തമായി രംഗത്ത് വന്നിട്ടും നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം.
ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴും സച്ചിദാനന്ദന്‍ ആവര്‍ത്തിച്ചിരുന്നു. ഇതോടെയാണ് കൂടുതല്‍ നേതാക്കളും സൈബര്‍ പോരാളികളും ഇടതുസഹയാത്രികനായ സച്ചിദാനന്ദനെതിരേ രംഗത്തുവന്നത്. ഇന്നലെ പങ്കുവച്ച സാമൂഹിക പോസ്റ്റിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ആവര്‍ത്തിച്ചിട്ടുള്ളത്.
സച്ചിദാനന്ദന്‍റെ നിലപാടിന് പിന്തുണയുമായി സാഹിത്യകാരി സാറാ ജോസഫാണ് ആദ്യം രംഗത്ത് എത്തിയത്. പിണറായി 3.0 എന്ന ബ്രാന്‍ഡിങ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു സാറാ ജോസഫിന്‍റെ പ്രതികരണം. ഭരണാധികാരത്തിലേക്ക് വന്നത് ഇടതുപക്ഷമാണ്, പിണറായി വിജയനല്ല. എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും നശിക്കുന്നത് ഏകാധിപത്യത്തിലേക്ക് പോകുമ്പോഴാണ്. ഭരണം മാറുന്നത് ഇടതുപക്ഷത്തിനും ഗുണകരമാകുമെന്നും പ്രതികരിച്ചിരുന്നു.
സാംസ്‌കാരിക രംഗത്തുനിന്ന് ആദ്യം എതിർ പ്രതികരണവുമായി രംഗത്ത് എത്തിയത് സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്‍റ് അശോകന്‍ ചരുവിലായിരുന്നു. ചില ഘട്ടങ്ങളില്‍ രക്ഷിക്കാനും ചില ഘട്ടങ്ങളില്‍ നശിപ്പിക്കാനും ഇടതുപക്ഷത്തെ വിമര്‍ശിച്ച ചരിത്രമാണ് വലിയ എഴുത്തുകാര്‍ക്കുള്ളതെന്നായിരുന്നു ചരുവിലിന്‍റെ വിമര്‍ശനം. സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി കടുത്ത വിമര്‍ശനവുമായാണ് ഇന്നലെ രംഗത്ത് വന്നത്.
സച്ചിദാനന്ദനും സാറാ ജോസഫിനും എം.എൻ കാരശേരിക്കുമൊക്കെ എതിരേ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കരിവെള്ളൂര്‍ മുരളിയുടെ രൂക്ഷ വിമര്‍ശനം നടത്തി. ""സാമാന്യ യുക്തിക്കു നിരക്കാത്ത രാഷ്‌ട്രീയ കൗശലം കേരളം സ്വീകരിക്കില്ലെന്നും സച്ചിദാനന്ദൻ മാഷെയും സാറാ ടീച്ചറെയും പോലുള്ളവർ അറിഞ്ഞോ, അറിയാതെയോ ഒരു ഗൂഢപദ്ധതിയുടെ ഭാഗമായി തീരുകയാണെന്നും'' കരിവെള്ളൂര്‍ മുരളി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും ഓർമയും യുക്തിയും നഷ്ടമാകുന്നുവെന്ന് അടുത്തിടെയായി സച്ചിദാനന്ദൻ മാഷ് തന്നെ പല തവണയായി ഏറ്റുപറഞ്ഞിട്ടുണ്ട്. അത്തരം വിചിത്രമായ ഒരു പ്രതികരണമായി കേരളം ഇതിനെ കണക്കാക്കുമെന്നും മുരളി ഫേസ്ബുക്ക് പോസ്റ്റിൽ വിമര്‍ശിക്കുന്നു. അതേസമയം, നിലപാട് കടുപ്പിച്ച് സച്ചിദാനന്ദൻ ഇന്നലെ വീണ്ടും സര്‍ക്കാരിനെതിരേ പോസ്റ്റുമായി രംഗത്തെത്തുകയായിരുന്നു.
അദൃശ്യരേയും ശബ്ദമില്ലാത്തവരെയും കേൾക്കുന്നതാണ് യഥാർഥ ജനാധിപത്യമെന്നും മാർക്സിസത്തിനു മുന്നോട്ടുപോകാനുള്ള ഏക വഴി ഇതാണെന്നും സച്ചിദാനന്ദൻ കുറിച്ചു. ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ശക്തിപ്പെടുത്താൻ ശ്രമിക്കണം. അല്ലാതെ ഉപരി മധ്യ വർഗത്തെ വികസനം പറഞ്ഞ് സന്തോഷിപ്പിക്കുകയാവരുത്. സൈബർ ലോകത്തെ വിഡ്ഢികൾ തന്‍റെ വിമർശനം എന്തെന്ന് മനസിലാക്കുന്നുപോലുമില്ല.
അവർ എന്നെ വായിച്ചിട്ടില്ല. എന്‍റെ പോരാട്ടങ്ങൾ എന്തെന്ന് അറിയുന്നുമില്ല. അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റ് മുതൽ കേന്ദ്ര സാഹിത്യ അക്കാഡമിയിൽ നിന്നുള്ള രാജിവരെ വിശദമാക്കിയാണ് സച്ചിദാനന്ദന്‍റെ കുറിപ്പ്. ഒരു പദവിക്ക് വേണ്ടിയും ആരുടെ പിന്നാലെയും പോയിട്ടില്ല. സൈബർ ലോകത്തെ അജ്ഞരായ വിമർശകർക്ക് വേണ്ടി ഇത് വിശദീകരിക്കുന്നതിൽ നാണക്കേടുണ്ടെന്നും സച്ചിദാന്ദന്‍റെ കുറിപ്പില്‍ പറയുന്നു.
അതേസമയം, ഇടതുപക്ഷ നേതാക്കള്‍ പ്രതികരണങ്ങളില്‍ കൂടുതല്‍ കരുതല്‍ പുലര്‍ത്തുന്നുണ്ട്. സച്ചിദാനന്ദന്‍റെ നിലപാടിനെ മുന്‍മന്ത്രി കെ.കെ. ശൈലജ തള്ളിക്കളഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതിനെ ഉള്‍ക്കൊള്ളുന്നുവെന്നായിരുന്നു സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രതികരണം. സച്ചിദാനന്ദന് തെറ്റിദ്ധാരണയെന്നായിരുന്നു മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം. മുന്‍മന്ത്രി ടി.എം. തോമസ് ഐസക്കും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കരുതലോടെയാണ് പ്രതികരണങ്ങള്‍ നടത്തിയത്.
.
കവി സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഎം
തൃശൂര്‍: കവിയും സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ കെ. സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ നീക്കവുമായി സിപിഎം. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. അരണാട്ടുകരയിലെ സച്ചിദാനന്ദന്‍റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. സച്ചിദാനന്ദൻ വിശാല കാഴ്ചപ്പാടിൽ പറഞ്ഞ കാര്യം മറ്റൊരു തരത്തിലാണ് പ്രചരിച്ചതെന്ന് അബ്ദുൽ ഖാദർ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണമായി കണക്കാക്കുന്നില്ല. കക്ഷി രാഷ്‌ട്രീയത്തിനപ്പുറമുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്.
സെക്കുലറായ ഇടതുപക്ഷക്കാരനാണ് സച്ചിദാനന്ദനെന്നും അദ്ദേഹത്തെ എന്നും ബഹുമാനിക്കുന്നുവെന്നും അബ്ദുൽ ഖാദർ പറഞ്ഞു. ഭരണത്തുടർച്ച വേണ്ടെന്ന പ്രസ്താവനക്കെതിരേ തന്നെ വിമർശിക്കുന്ന സൈബർ കൂട്ടങ്ങൾ മൂഢ സ്വർഗത്തിൽ ജീവിക്കുന്നവരാണെന്ന് സച്ചിദാനന്ദന്‍ പ്രതികരിച്ചിരുന്നു.