അഡ്വ. ജി. സുഗുണന്
കിഴക്കന്‍ ഏഷ്യയില്‍ പസഫിക് സമുദ്രത്തിലാണ് തായ്വാന് സ്ഥിതി ചെയ്യുന്നത്. പണ്ട് ഫോര്‍മോസാ എന്നാണ് ഈ ദ്വീപ് അറിയപ്പെട്ടിരുന്ന്. 1949ല്‍ ചൈനയില്‍ കുമിന്താങ് കക്ഷിയെ പുറത്താക്കി കമ്യൂണിസിറ്റുകള് അധികാരം പിടിച്ചതു മുതല്‍ തായ്വാന് ദ്വീപുകളുടെ മേലുള്ള അവകാശത്തര്‍ക്കവും ആരംഭിച്ചു. അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ചിയാങ് കൈഷക്ക് പലായനം ചെയ്തത് തായ്വാനിലേക്കാണ്. അവശേഷിച്ച സൈന്യവുമായാണ് ഇവിടേയ്ക്കെത്തിയത്. അക്കാലത്ത് തായ്വാനെ ജപ്പാന് അധിനിവേശിച്ചിരിക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന് പരാജയപ്പെട്ടതോടെ കൈഷക്കിലേക്ക് അധികാരം വന്നു ചേര്‍ന്നു. തായ്പെന്‍ താത്കാലിക ആസ്ഥാനമാക്കി കൈഷക് ഭരണം തുടര്‍ന്നു.
1971 വരെ ഐക്യരാഷ്ട്ര സഭയില്‍ തായ്വാനായിരുന്നു ചൈനയെ പ്രതിനിധാനം ചെയ്തത്. അക്കാലത്ത് ഒട്ടുമിക്ക രാജ്യങ്ങളുമായി ഇവര്‍ക്കു നല്ല ബന്ധമുണ്ടായിരുന്നു. പിന്നീടാണ് ചൈന യുഎന്നിലെ സ്ഥാനം പിടിച്ചെടുക്കുന്നത്. ചൈന വന്‍ ശക്തിയായി വളര്‍ന്നതോടെ മിക്ക രാജ്യങ്ങളും തായ്വാനുമായി പരസ്യമായി അടുക്കാന്‍ മടിച്ചു. ചൈനയെ പിണക്കാന്‍ കഴിയാത്ത രാജ്യങ്ങളെല്ലാം തായ്വാന്റെ സ്വതന്ത്ര പദവിയെക്കുറിച്ച് നിശബ്ദത പാലിച്ചു. അന്താരാഷ്ട്ര വേദികള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് തായ്വാനെ ചൈന വിലക്കുകയും ചെയ്തു.
ചൈനയുമായി ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാരമുണ്ടാക്കണമെന്ന് അഭിപ്രായമുള്ള കക്ഷികള്‍ തായ്വാനിലുണ്ട്. ഈ അഭിപ്രായമുള്ള കുവോമിന്താങ് പാര്‍ട്ടിയാണ് (കെഎംപി) 2008ല്‍ അധികാരത്തിലേറിയത്. അതോടെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെട്ടു. എന്നാല്‍ 2016ല്‍ കെഎംപി പരാജയപ്പെട്ടു. തായ്വാനെ ചൈനയ്ക്കൊപ്പം ചേര്‍ക്കുന്നതിനെ ശക്തിയുക്തം എതിര്‍ക്കുന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയാണ് അധികാരത്തിലെത്തിയത്. 2020ലും 57% വോട്ടുകളുമായി അവര്‍ വിജയം ആവര്‍ത്തിച്ചു. കെഎംപിക്ക് 38 ശതമാനമായിരുന്നു പിന്തുണ. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ തുടര്‍ന്നുള്ള വിജയം ചൈനയ്ക്ക് വലിയ തിരിച്ചടിയായി.
തായ്വാന്- ചൈന പ്രശ്നങ്ങള്‍ ഈ അടുത്ത് ആഗോളശ്രദ്ധയില്‍ എത്തിച്ചത് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായ നാന്‍സി പെലോസിയുടെ തായ്വാന് സന്ദര്‍ശനമാണ്. ഏഷ്യയെ ആകെ ആശങ്കയില്‍ ആഴ്ത്തിയാണ് നാന്‍സി തായ്വാനിലേക്ക് കാലെടുത്തുവച്ചത്. കാല് നൂറ്റാണ്ടിനിടെ തായ്വാനില് കാലുകുത്തിയ ഉന്നത യുഎസ് പ്രതിനിധിയാണ് ഇവര്‍.
കേരളത്തോടെപ്പം വലിപ്പമുണ്ട് തായ്വാന്. സാക്ഷരതയില്‍ ഏറെ മുന്നിൽ. രണ്ടരക്കോടിയോളമാണ് ജനസംഖ്യ. തായ്പെയ് സിറ്റിയാണ് ആസ്ഥാനം. താവോ, ബുദ്ധ മതങ്ങളുടെ അനുയായികളാണ് അധികം പേരും. മാന്ഡരിയും തായ്വാനിസുമാണ് ഭാഷ. സാമ്പത്തിക ശേഷിയില്‍ വളരെ മുന്നിലാണ് തായ്വാന്. 1987 വരെ ഏകകക്ഷി ഭരണത്തിലായിരുന്ന തായ്വാന് പിന്നീട് ബഹുകക്ഷി ജനാധിപത്യത്തിലേക്ക് മാറി. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ സാമ്പത്തിക രംഗത്ത് ഇവരുണ്ടാക്കിയ മുന്നേറ്റം "തായ്വാന് മിറാക്കിള്‍' എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഏഷ്യയിലെ സാമ്പത്തിക ശക്തികളിലൊന്നാണ് തായ്വാന്. കയറ്റുമതിക്ക് വലിയ പ്രോത്സഹനം നല്കുന്നു. വിദേശ നിക്ഷേപത്തിലും മുന്നിലെത്തി. പല രാജ്യങ്ങളിലും ഇവിടെയുള്ള വ്യവസായികള്‍ വലിയ തോതില്‍ നിക്ഷേപമിറക്കി. ഇവിടെ സ്വതന്ത്ര കമ്പോളവും നിലനിര്‍ത്തിപ്പോന്നു.
ചൈനയ്ക്ക് തിരിച്ചടിയായി, തായ്വാന് ഭരണപക്ഷമായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിക്ക് (ഡിപിപി) തുടര്‍ച്ചയായി മൂന്നാം തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുണ്ടായിരിക്കുന്നു. പാര്‍ട്ടി നേതാവും നിലവില്‍ വൈസ് പ്രസിഡന്റുമായ ലായ് ചിങ്-തേ (64) പുതിയ പ്രസിഡന്റായി. ഇദ്ദേഹം വില്യം ലായ് എന്നും അറിയപ്പെടുന്നു.
40.08% വോട്ടു നേടിയാണ് ചൈനയുടെ കടന്നുകയറ്റങ്ങളെ എതിര്‍ക്കുന്ന ലായ് വിജയിച്ചത്. മേയ് 20ന് അധികാരമേല്‍ക്കും. തായ്വാന് ചൈനയുടെ ഭാഗമാണെന്നും ചൈനയോട് കൂട്ടിച്ചേര്‍ക്കുമെന്നുമാണ് കാലങ്ങളായി ചൈനീസ് ഭരണകൂടങ്ങളുടെ നിലപാട്. തായ്വാന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി നിലകൊള്ളുന്ന ലായ് ചിങ്-തേയെ അപകടകാരിയായ വിഘടനവാദി എന്നാണ് ചൈന വിശേഷപ്പിക്കുന്നത്. പ്രതിപക്ഷവും ചൈനീസ് അനുകൂലികളുമായ കുമിന്താങ് (കെഎംടി) പാര്‍ട്ടി സ്ഥാനാർഥി ഹൂയൂ-യീക്ക് 33% വോട്ടേ നേടാനായുള്ളൂ.
മൂന്നാം സ്ഥാനാർഥിയായ തായ്വാന് പീപ്പിള്‍സ് പാര്‍ട്ടി നേതാവും മുന്‍ തായ്പെയ് മേയറുമായ കോവെന്‍-ജെ 26% വോട്ടു നേടി. നിലവിലെ പ്രസിഡന്റായ സായ്ഇങ്-വെന്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയതിനാല്‍ മത്സരിച്ചില്ല. ടിപിപി ജയിച്ചാല്‍ സംഘര്‍ഷം രൂക്ഷമാകുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. തായ്വാന് ദ്വീപിന്റെ പ്രതിരോധം ശക്തിപ്പെടുത്താനും, തായ്വാന് കടലിടുക്കില്‍ സമാധാനം നിലനിര്‍ത്താനും ലായ് ഊന്നല്‍ നല്കുന്നു. പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനൊപ്പം പാര്‍ലമെന്റിലെ 113 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നിരുന്നു. പ്രാഥമിക ഫലങ്ങള്‍ പ്രകാരം ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ല. നിയമനിർമാണത്തിലടക്കം വെല്ലുവിളി ഉയാരമെന്നതിനാല് മുന്നണി സര്‍ക്കാരുണ്ടാക്കാനാണ് പുതിയ പ്രസിഡന്റിന്റെ നീക്കം. 1992ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തായ്വാനില് അധികാരത്തിലിരുന്ന കൂമിന്താങ് സര്‍ക്കാരുമായി തായ്വാന് ഉള്‍പ്പെടുന്ന ഏക ചൈന എന്ന ധാരണ ഉണ്ടാക്കിയിരുന്നു. ടിപിപി അത് അംഗീകരിച്ചിട്ടില്ല.
യുദ്ധത്തിനും സമാധനത്തിനുമിടയിലുള്ള മത്സരമെന്നാണ് തായ്വാന് തെരഞ്ഞെടുപ്പിനെ ചൈന നേരത്തെ വിശേഷിപ്പിച്ചത്. ലായിചിങ്-തെ വിജയിച്ചാല്‍ ചൈന- തായ്വാന് ബന്ധത്തിന് അപകടരമായ ഭീക്ഷണിയായിരിക്കുമെന്ന് ചൈന മുന്നയറിപ്പ് നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മറിച്ചാണ് സംഭവിച്ചത്. ചൈനയുടെ ഭീഷണിയില്‍ നിന്നും തായ്വാനെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയി വില്യം ലായ് പ്രതികരിച്ചു.
ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ തായ്വാനെ പിടിച്ചെടുക്കാന്‍ മടിക്കില്ലെന്നാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ നിലപാട്. തായ്വാന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ യുദ്ധത്തിനും മടിക്കില്ലെന്നും മുന്നറിയിപ്പുണ്ട്. 2022 ഓഗസ്റ്റില്‍ അന്നത്തെ യുഎസ് സ്പീക്കര്‍ നാന്‍സി പൊലോസി തായ്വാന് സന്ദര്‍ശിച്ചതോടെ യുഎസ്- ചൈന സംഘര്‍ഷം രൂക്ഷമാക്കിയിരുന്നു. തായ്വാന് യുഎസ് അടക്കം പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുണ്ട്. തായ്വാനെ വേര്‍തിരിക്കുന്ന കടലിടുക്കിലുള്പ്പെടെ നിരന്തരം സൈനികാഭ്യാസങ്ങള്‍ നടത്തി ഭീതി സൃഷ്ടിച്ചാണ് ചൈന ഇതിന് മറുപടി നല്‍കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ചൈനീസ് നിരീക്ഷണ ബലൂണുകള്‍ തായ്വാന് കടലിടുക്കിന് മീതേ പറന്ന് പ്രകോപനം സൃഷ്ടിച്ചിരുന്നു.
തായ്വാന്റെ സ്വാതന്ത്ര്യത്തെ അമെരിക്ക പിന്താങ്ങില്ലെന്നാണ് യുഎസ് പ്രസിഡന്റ് ബൈഡന് പ്രസ്ഥാവിച്ചത്. ഒരു രാജ്യത്തെ തെരഞ്ഞെടുപ്പില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല. തായ്വാന് തെരഞ്ഞെടുപ്പില്‍ അമെരിക്കയുടെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.
അന്തസും സമഭാവനയും ഉറപ്പാക്കിയുള്ള ആരോഗ്യമായ അനുരഞ്ജന ചര്‍ച്ചകളാണ് ചൈനയുമായി ആഗ്രഹിക്കുന്നതെന്ന് വിജയത്തിനു പിന്നാലെ പ്രസിഡന്റ് ലായ് പറഞ്ഞു. യുഎസിനോട് ചേര്‍ന്നുനിന്ന് ചൈനയെ പ്രകോപിപ്പിക്കാതെ നിലവിലെ പ്രസിഡന്റ് സായ് ഇങ്വെന് തുടര്‍ന്നു പോന്ന സമദൂര നയതന്ത്രം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.
ചൈനാ ഇടപെടലില്‍ നിന്ന് തായ്വാനെ എങ്ങനെ സംരക്ഷിക്കാം എന്നതാണ് വില്യം ലായ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ സ്വയംഭരണ ദ്വീപ് തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമെന്നാണെന്ന് ശക്തമായി വാദിക്കുകയാണ് ചൈന. തായ്വാനെ ലയിപ്പിക്കുക എന്ന ലക്ഷ്യം പുതുവത്സരത്തില്‍ പ്രസിഡന്റ് ഷി ജിങ്പിങ് ആവര്‍ത്തിക്കുകയും ഏകീകരണ ലക്ഷ്യം തായ്വാന് തള്ളിക്കളഞ്ഞാല്‍ ബലപ്രയോഗത്തിലൂടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
തായ്വാനെ സംബന്ധിച്ചിടത്തോളം ചൈനയുമായുള്ള പിരിമുറുക്കങ്ങള്‍ക്ക് പുറമെ സാമ്പത്തിക വ്യവസ്ഥയിലെ മാന്ദ്യം, വീട് നിര്‍മാണത്തിനുള്ള താങ്ങാനാവാത്ത ചെലവ്, സമ്പന്നരും ദരിദ്രരരും തമ്മിലുള്ള അന്തരം, വർധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയവ വലിയ പ്രശ്നങ്ങളാണ്. തായ്വാനു മേലുള്ള അവകാശവാദം ചൈന ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന സാഹചര്യത്തില്‍ ലായ് ചിന്ങ്പേയുടെ വിജയത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ലായ് എതിര്സ്ഥാനർഥികള്ക്കെതിരേ ഉന്നയിച്ചതും ചൈനയുമായുള്ള ബന്ധമായിരുന്നു. കുമിന്താങ് സ്ഥാനാർഥി ഹൂ യു-ഇഹ് ചൈനീസ് അനുകൂലിയാണെന്നും, തായ്വാന് പീപ്പിള്‍സ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ തായ്വാന് അടുത്ത ഹോങ്കോങ് ആയിരിക്കുമെന്നും ലായ് പറഞ്ഞു.
ലോകസമാധാനം വിവിധ മേഖലകളിലെ കടുത്ത സംഘര്‍ഷം മൂലം ഇന്ന് വലിയ വെല്ലുവിളികളെ നേരിടുകയാണ്. പശ്ചിമേഷ്യയിലെ കടുത്ത സംഘര്‍ഷങ്ങളും, കൂട്ട മനുഷ്യക്കുരുതികളും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുകയാണ്. യുക്രെയ്ന്- റഷ്യന്‍ യുദ്ധവും ലോക ജനവികാരത്തിന് വിരുദ്ധമായി അനുസ്യൂതം തുടരുകയാണ്. ലോകത്തെ മറ്റു പല മേഖലകളിലും സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സ്ഥിതിയും കാണാന്‍ കഴിയുന്നു.
ഐക്യരാഷ്ട്രസഭയും സമാധനത്തിനുവേണ്ടി നിലകൊള്ളുന്നു എന്നു പ്രഖ്യാപിച്ചിട്ടുള്ള രാജ്യങ്ങളും സംഘടനകളുമെല്ലാം നോക്കുകുത്തികളായി മാറുന്ന ചിത്രം. അതുകൊണ്ടു തന്നെ തായ്വാനിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ആ മേഖലയില്‍ ഉണ്ടാകാനിടയുള്ള സംഘര്‍ഷങ്ങളെ ലോകം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. തായ്വാന്- ചൈനീസ് പ്രശ്നങ്ങള്‍ തുറന്ന ചര്‍ച്ചകളിലൂടെ പരിഹരിച്ചു കാണാനാണ് ഏവരും ആഗ്രഹിക്കുന്നതും.
(ലേഖകന്റെ ഫോണ്‍: 9847132428)