എംപിമാരുടെ ശമ്പള വർധനയ്ക്ക് പിന്നിലെ വസ്തുതകൾ

ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ എംപിമാരുടെ പ്രതിമാസ ശമ്പളം 1.24 ലക്ഷം രൂപയായി പരിഷ്കരിച്ചു.
the facts behind the salary hike of MPs

എംപിമാരുടെ ശമ്പള വർധനയ്ക്ക് പിന്നിലെ വസ്തുതകൾ

file
Updated on

പ്രത്യേക ലേഖകൻ

പാർലമെന്‍റ് അംഗങ്ങളുടെയും മുൻ എംപിമാരുടെയും ശമ്പളം, ബത്തകൾ, പെൻഷൻ എന്നിവയിൽ 24% വർധന പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രാലയത്തിന്‍റെ വിജ്ഞാപനം പല തെറ്റിദ്ധാരണകൾക്കും ഇടയാക്കിയിട്ടുണ്ട്. 2024 മാർച്ച് 24ലെ വിജ്ഞാപന പ്രകാരം 2023 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ എംപിമാരുടെ പ്രതിമാസ ശമ്പളം 1.24 ലക്ഷം രൂപയായി പരിഷ്കരിച്ചു.

* എംപിമാർ അവരുടെ ശമ്പള പാക്കെജ് തീരുമാനിക്കരുതെന്നും അത്തരം കാര്യങ്ങളിൽ ശമ്പള കമ്മിഷനെപ്പോലെയുള്ള ഒരു സംവിധാനം വേണം തീരുമാനങ്ങൾ എടുക്കേണ്ടതെന്നും, അല്ലെങ്കിൽ കാലാകാലങ്ങളിൽ ചില തസ്തികകൾക്കും റാങ്കുകൾക്കും നൽകുന്ന വർധനയുമായി അത് ബന്ധിപ്പിക്കണമെന്നുമുള്ളത് 2016ൽ പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടായിരുന്നു.

* പ്രധാനമന്ത്രിയുടെ ഈ ശക്തമായ വീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് എംപിമാരുടെ ശമ്പള പരിഷ്കരണ സംവിധാനം പാർലമെന്‍റിന്‍റെ വിവേചനാധികാര തീരുമാനത്തിൽ നിന്ന് മാറ്റി പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ഘടനാപരമായ സംവിധാനത്തിലേക്ക് ക്രമീകരിച്ചത്. 2018ൽ ആവിഷ്കരിച്ച ഈ സംവിധാനം ശമ്പള പരിഷ്കരണത്തിന് ന്യായവും സുതാര്യവുമായ സമീപനം ഉറപ്പാക്കുകയും ഏകപക്ഷീയമായ വർധന തടയുകയും ചെയ്യുന്നു.

ശമ്പള പരിഷ്കരണത്തിന് പിന്നിലെ സംവിധാനം

* 1961ലെ ആദായ നികുതി നിയമപ്രകാരം പ്രസിദ്ധീകരിച്ച ചെലവ് പണപ്പെരുപ്പ സൂചിക (സിഐഐ) ഉപയോഗിച്ച്, എംപിമാരുടെ ശമ്പളത്തെ പണപ്പെരുപ്പവുമായി ബന്ധിപ്പിക്കാൻ 2018ലെ ധനകാര്യ നിയമം 1954ലെ പാർലമെന്‍റ് അംഗങ്ങളുടെ ശമ്പളം, ബത്ത, പെൻഷൻ എന്നിവ ഭേദഗതി ചെയ്തു.

* ഈ ഭേദഗതിക്ക് മുമ്പ്, ശമ്പള പരിഷ്കരണങ്ങൾ താത്കാലിക അടിസ്ഥാനത്തിലാണ് നടത്തിയിരുന്നത്. ഓരോ തവണയും പാർലമെന്‍റിന്‍റെ അംഗീകാരം ആവശ്യമായിരുന്നു. ഈ പ്രക്രിയയെ രാഷ്‌ട്രീയവത്കരിക്കാനും ശമ്പള ക്രമീകരണത്തിന് വ്യവസ്ഥാപിത സംവിധാനം അവതരിപ്പിക്കാനും ഈ ഭേദഗതി ലക്ഷ്യമിട്ടു.

* 2018ലെ ഭേദഗതിക്ക് മുമ്പുള്ള അവസാന പരിഷ്കരണം 2010ൽ നടന്നു. എംപിമാരുടെ പ്രതിമാസ ശമ്പളം 16,000 രൂപയിൽ നിന്ന് 50,000 രൂപയായി വർധിപ്പിക്കുന്നതിനുള്ള ബിൽ പാർലമെന്‍റ് പാസാക്കിയപ്പോഴായിരുന്നു ഇത്. ആ തീരുമാനം പൊതുജനങ്ങളിൽ കാര്യമായ വിമർശനത്തിന് കാരണമായി. പലരും ഇത് മൂന്നു മടങ്ങ് ശമ്പള വർധന നൽകുന്നതായി മനസിലാക്കി.

* എന്നാൽ, മുലായം സിങ് യാദവ്, ലാലു പ്രസാദ് യാദവ് എന്നിവരുൾപ്പെടെ ചില എംപിമാർ ഈ വർധന പര്യാപ്തമല്ലെന്ന് വാദിക്കുകയും ശമ്പളത്തിൽ കുറഞ്ഞത് അഞ്ചു മടങ്ങ് വർധനയെങ്കിലും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പണപ്പെരുപ്പം അടിസ്ഥാനമാക്കി

സ്വയംകൃത ശമ്പള ക്രമീകരണം

* പുതുക്കിയ സംവിധാനത്തിന് കീഴിൽ, ചെലവ് പണപ്പെരുപ്പ സൂചികയെ അടിസ്ഥാനമാക്കി എംപിമാരുടെ ശമ്പളം ഇപ്പോൾ ഓരോ 5 വർഷത്തിലും സ്വയമേവ ക്രമീകരിക്കപ്പെടുന്നു. 70,000 രൂപ മണ്ഡല അലവൻസും 2,000 രൂപ ദിവസ ബത്തയും സൗജന്യ ഭവനം, യാത്ര, അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള അധിക ബത്തകൾക്കൊപ്പം, 2018ലെ അടിസ്ഥാന ശമ്പളം പ്രതിമാസം ഒരു ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു.

* ഇപ്പോൾ, ചെലവ് പണപ്പെരുപ്പ സൂചിക അനുസരിച്ച്, എംപിമാർക്ക് പ്രതിമാസം 1.24 ലക്ഷം രൂപ ശമ്പളം ലഭിക്കും - 7 വർഷത്തെ കാലയളവിൽ 24% വർധനയാണിത്, അതായത് ഏകദേശം 3.1% വാർഷിക വർധന.

* ഏകപക്ഷീയ തീരുമാനങ്ങളേക്കാൾ സാമ്പത്തിക സൂചകത്തെ ആശ്രയിച്ചിരിക്കുന്ന ഈ പ്രക്രിയ ശമ്പള പരിഷ്കരണങ്ങൾ വസ്തുനിഷ്ഠവും സുതാര്യവുമാണെന്ന് ഉറപ്പാക്കുന്നു.

* തൽഫലമായി, ആവർത്തിച്ചുള്ള പാർലമെന്‍ററി സംവാദങ്ങളുടെയോ രാഷ്‌ട്രീയ ഇടപെടലുകളുടെയോ ആവശ്യമില്ലാതെ ശമ്പള ക്രമീകരണം ക്രമാനുഗതമായി സംഭവിക്കുന്നു.

കൊവിഡ് കാലത്ത് ശമ്പളം വെട്ടിക്കുറയ്ക്കൽ

* കൊവിഡ്-19 മഹാമാരിയുടെ കാലത്ത് അസാധാരണ നടപടിയെന്ന നിലയിൽ, 2020 ഏപ്രിലിൽ ഒരു വർഷത്തേക്ക് എംപിമാരുടെയും മന്ത്രിമാരുടെയും ശമ്പളം 30% വെട്ടിക്കുറയ്ക്കാൻ ഗവണ്മെന്‍റ് തീരുമാനിച്ചു. പകർച്ചവ്യാധിയെ നേരിടുന്നതിന് കേന്ദ്ര ഗവണ്മെന്‍റിന്‍റെ സാമ്പത്തിക സ്രോതസുകൾ പ്രയോജനപ്പെടുത്താനാണ് ഈ തീരുമാനമെടുത്തത്.

* പ്രതിസന്ധി നേരിടുന്നതിനും പൊതുജനങ്ങൾക്ക് ആശ്വാസം നൽകാനുമുള്ള രാജ്യത്തിന്‍റെ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ ധനസഹായം ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനാണ് താത്കാലികമായി വെട്ടിക്കുറച്ചത്. മന്ത്രിമാർ ഉൾപ്പെടെ എല്ലാ എംപിമാർക്കും ഈ കുറവ് ബാധകമായിരുന്നു. അത് ഒരു വർഷത്തേക്ക് തുടർന്നു.

* എംപിമാരുടെ പ്രതിഫലം നിയന്ത്രിക്കുന്ന ഘടനാപരമായ പ്രക്രിയയെക്കുറിച്ചുള്ള ധാരണയിൽ നിന്നല്ല, മറിച്ച് തെറ്റിദ്ധാരണകളിൽ നിന്നാണ് ഈ വർധനയെ ചുറ്റിപ്പറ്റിയുള്ള വിമർശനം പ്രധാനമായും ഉയർന്നുവന്നത്.

മുഖ്യമന്ത്രിമാർ, എംഎൽഎമാർ:

സ്വന്തം ഇഷ്ടപ്രകാരം വർധന

* പല സംസ്ഥാന ഗവണ്മെന്‍റുകളും സ്വന്തം ശമ്പളം തീരുമാനിക്കുന്നതിന് ഏകപക്ഷീയവും സ്ഥിരമല്ലാത്തതുമായ സംവിധാനങ്ങൾ പിന്തുടരുകയും സ്വന്തമായി അവരുടെ ശമ്പളത്തിൽ അസാധാരണമാംവിധം ഉയർന്ന വർധനവ് വരുത്തുകയും ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം പാർലമെന്‍റ് അംഗീകരിച്ച എംപിമാരുടെ ശമ്പളത്തിനായുള്ള ഘടനാപരവും, പണപ്പെരുപ്പബന്ധിതവുമായ സംവിധാനത്തിന് വിരുദ്ധമാണിത്.

* കർണാടകയിൽ 2025ലെ ബജറ്റിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വന്തം ശമ്പളത്തിൽ 100% വർധനയ്ക്ക് അംഗീകാരം നൽകി. ഇത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ഇരട്ടിയായി വർധിപ്പിച്ചു. മുഖ്യമന്ത്രിയുടെ ശമ്പളം പ്രതിമാസം ₹75,000 ൽ നിന്ന് ₹1.5 ലക്ഷമായി വർധിച്ചപ്പോൾ, മന്ത്രിമാരുടെ ശമ്പളം ₹60,000ൽ നിന്ന് ₹1.25 ലക്ഷമായി.

* എംഎൽഎമാരുടെയും നിയമസഭാ കൗൺസിൽ (എംഎൽസി) അംഗങ്ങളുടെയും ശമ്പളം ഇരട്ടിയാവുകയും അത് ₹40,000 ൽ നിന്ന് ₹80,000 ആയി വർധിക്കുകയും ചെയ്തു. കോൺഗ്രസ് ഗവണ്മെന്‍റിന്‍റെ വിവേചനരഹിതമായ ചെലവ് കാരണം ഇതിനോടകം തന്നെ കടബാധ്യതയിലയ സംസ്ഥാന ഖജനാവിന് ഈ മാറ്റം പ്രതിവർഷം 62 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും.

* അലവൻസുകൾ ഉൾപ്പെടെ, അവരുടെ മൊത്തം പ്രതിമാസ വരുമാനം 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയരുകയും നേരിട്ട് ലഭിക്കുന്ന തുകയിൽ 2 ലക്ഷം രൂപയുടെ വർധനവുണ്ടാവുകയും ചെയ്യും.

* ദരിദ്രരിലും ഇടത്തരക്കാരിലും കൂടുതൽ ഭാരമേല്പിച്ചുകൊണ്ട് പെട്രോൾ, പാൽ വിലകളിലും സ്വത്ത് നികുതി, വെള്ളക്കരം എന്നിവയിലും വർധനവ് വരുത്തിയ സമയത്തുതന്നെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്‍റെ ശമ്പളത്തിലെ സ്വയം സമ്മാനിത വർധനവും നടപ്പിലാക്കിയത്.

* 2024 ജൂണിൽ ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) ഗവണ്മെന്‍റ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം 50% വരെ വർധിപ്പിച്ചു.

* 2023ൽ, അരവിന്ദ് കെജ്‌രിവാൾ സ്വന്തമായി തന്‍റെ ശമ്പളത്തിൽ 136% വർധനവിന് അംഗീകാരം നൽകിക്കൊണ്ട് ശമ്പളം പ്രതിമാസം ₹1.7 ലക്ഷമായി ഉയർത്തി. ഒപ്പം എംഎൽഎമാർക്ക് 66% വർധനവ് നൽകി അവരുടെ ശമ്പളം ₹90,000 ആയി ഉയർത്തുകയും ചെയ്തു.

* എംപിമാരുടെ ശമ്പളത്തിൽ ഏകദേശം 300% വർധനവ് വേണമെന്ന 2015ലെ കെജ്‌രിവാളിന്‍റെ ആവശ്യം അതിരുകടന്നതാണെന്നു കാണിച്ച് മോദി ഗവണ്മെന്‍റ് നിരസിച്ചതിന് ശേഷമാണ് ഈ വർധനവ് നടപ്പിലാക്കിയത് എന്നതാണ് ആശ്ചര്യം.

* 2023ൽ, മമത ബാനർജി മറ്റ് സംസ്ഥാനങ്ങളുമായുള്ള എംഎൽഎമാരുടെ ശമ്പളത്തിലെ അസമത്വം ന്യായീകരണമായി ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാരുടെ ശമ്പളം 50% കണ്ട് വർധിപ്പിച്ച് ₹80,000 ൽ നിന്ന് ₹1.2 ലക്ഷമായി ഉയർത്തിയത്. അതേസമയം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും 36% വർധനവ് അനുവദിച്ചുകൊണ്ട് അവരുടെ ശമ്പളവും ₹1.5 ലക്ഷമായി വർധിപ്പിച്ചു.

* പശ്ചിമ ബംഗാളിനും മറ്റ് സംസ്ഥാനങ്ങൾക്കും ഇടയിൽ വർധിച്ചുവരുന്ന വികസന അസമത്വം പരിഹരിക്കുന്നതിനു പകരം, പശ്ചിമ ബംഗാളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും നിയമസഭാംഗങ്ങൾ തമ്മിലുള്ള ശമ്പള അസമത്വത്തിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്.

* 2018ൽ, വൈദ്യുതി, ഡീസൽ, പെട്രോൾ എന്നിവയുടെ വില വർധനവ് ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രി, എംഎൽഎമാരുടെ ശമ്പളം ഏകദേശം 66% വർധിപ്പിക്കാൻ തീരുമാനിച്ചു!

* 2016ൽ, തെലങ്കാനയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു എംഎൽഎമാർക്കും മന്ത്രിമാർക്കും 163% ശമ്പള വർധന നൽകി. രാജ്യത്തെ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന നിയമസഭാംഗങ്ങളാണ് അവർ. മുഖ്യമന്ത്രിക്ക് പ്രതിമാസം 4.1 ലക്ഷം, മന്ത്രിമാർക്ക് 3.5 ലക്ഷം, എംഎൽഎമാർക്ക് 2.5 ലക്ഷം രൂപ എന്നിങ്ങനെയാണ് തെലങ്കാനയിലെ ശമ്പളം!

* 2016ൽ, ഹിമാചൽ പ്രദേശിലെ കോൺഗ്രസ് ഗവണ്മെന്‍റ് സംസ്ഥാനം കടുത്ത കടബാധ്യതയിൽ വലയുമ്പോഴും നേതാക്കൾക്ക് 83% ശമ്പള വർധനവ് അനുവദിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com