

എസ്.പി. വെങ്കിടേഷ്
file photo
ചെന്നൈ: അഞ്ചര പതിറ്റാണ്ടു മുൻപ് ഗിറ്റാർ വാദകനായി സ്റ്റുഡിയോയിലെത്തിയ എസ്.പി. വെങ്കിടേഷിനെ സംഗീത സംവിധായകൻ വിജയഭാസ്കർ കൂടെ നിർത്താൻ കാരണം അയാളിലെ പ്രതിഭയും പെരുമാറ്റത്തിലെ എളിമയുമായിരുന്നു. ഏതു നോട്ടും അതിവേഗം മനസിലാക്കുക മാത്രമല്ല, സംഗീത സംവിധായകൻ ഉദ്ദേശിക്കുന്നതിനെക്കാൾ മികവിൽ തിരിച്ചുനൽകാൻ അന്നത്തെ യുവാവിന് കഴിഞ്ഞു. കൃത്യതയും വേഗവുമെല്ലാം അയാളെ വ്യത്യസ്തനാക്കി. അതിൽ നിന്നാണു വെങ്കിടേഷിന്‍റെ തുടക്കം.
നാലു വർഷത്തിനുശേഷം കന്നഡ സിനിമയിൽ സംഗീത സംവിധാനത്തിൽ അസിസ്റ്റന്‍റായി പ്രതിഭ തെളിയിച്ച വെങ്കിടേഷ്, 1981ൽ തെലുഗു ചിത്രം പ്രേമ യുദ്ധത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി വരവറിയിച്ചു. ഇളയരാജയും എ.ആർ. റഹ്മാനുമടക്കമുള്ളവർ വാണിരുന്ന തെന്നിന്ത്യൻ സിനിമാ ലോകത്ത് പിന്നീടുള്ള നാലു പതിറ്റാണ്ടുകളിൽ വെങ്കിടേഷ് സ്വന്തം പേര് എക്കാലത്തേക്കും കുറിച്ചത് 150ലേറെ മലയാള ചിത്രങ്ങളിലേതടക്കം 500ലേറെ ഗാനങ്ങളിലൂടെയാണ്.
മാൻഡൊലിൻ വാദകൻ പളനിയുടെ മകനായി 1955ലാണു വെങ്കിടേഷിന്‍റെ ജനനം. മൂന്നാം വയസിൽ മാൻഡൊലിൽ ഹരിശ്രീ കുറിച്ചു. അച്ഛനായിരുന്നു ഗുരു. പിന്നീട് താത്പര്യം ഗിറ്റാറിലായി. ഇതിനിടെ, മറ്റ് സംഗീതോപകരണങ്ങളിലും കൈവച്ചു. സംഗീതത്തിൽ മകന്‍റെ താത്പര്യം കണ്ട അച്ഛൻ തന്നെയാണ് ചലച്ചിത്ര ഗാന രംഗത്തേക്ക് വഴിതിരിച്ചുവിട്ടത്. തുടക്കകാലത്ത് രാഘവൻ മാസ്റ്ററെയും രവീന്ദ്രനെയും എ.ടി. ഉമ്മറെയും പോലുള്ളവർക്കൊപ്പം പ്രവർത്തിച്ചത് വെങ്കിടേഷിലെ സംഗീത വിദ്യാർഥിയെ തേച്ചുമിനുക്കി. പിന്നീടുള്ള വളർച്ചയിൽ ഇവരുടെയെല്ലാം അനുഗ്രഹവും സംഭാവനയുമുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്.
തമിഴിലും തെലുഗിലും കന്നഡയിലും പ്രവർത്തിച്ചിരുന്ന വെങ്കിടേഷിനെ മലയാളത്തിന്‍റെ സ്വന്തമാക്കി മാറ്റിയത് രാജാവിന്‍റെ മകൻ എന്ന മോഹൻ ലാൽ ചിത്രമായിരുന്നു. 1986ലെ ഹിറ്റ് ചിത്രത്തിലേക്ക് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫാണ് എസ്.പി. വെങ്കിടേഷിനെ നിർദേശിക്കുന്നത്. സംവിധാകന്‍ തമ്പി കണ്ണന്താനത്തിന്‍റെ പച്ചക്കൊടി ലഭിച്ചപ്പോൾ ഈണങ്ങളുടെ ഗന്ധർവനിൽ നിന്നു "വിണ്ണിനെ ഗന്ധര്‍വ വീണകള്‍ പാടുന്ന സംഗീതമേ…' എന്ന ഗാനം പിറന്നു.
ടി.പി. ബാലഗോപാലൻ എംഎ എന്ന സത്യൻ അന്തിക്കാട് ചിത്രവും പിന്നാലെയെത്തി. 1990കളുടെ തുടക്കത്തിൽ മലയാള സിനിമാ സംഗീതത്തിൽ നിറയുകയായിരുന്നു എസ്പിവി എന്ന എസ്.പി. വെങ്കിടേഷ്. ഇന്ദ്രജാലം, തുടർക്കഥ, വാത്സല്യം, ജോണിവാക്കർ, കിലുക്കം, ഹിറ്റ്‌ലർ, സോപാനം, പൈതൃകം, കാബൂളിവാല, മിന്നാരം, സ്ഫടികം, ധ്രുവം തുടങ്ങി നിരവധി ചിത്രങ്ങൾ. സംഗീത സംവിധാനത്തിനൊപ്പം പശ്ചാത്തല സംഗീതത്തിലും എസ്പിവി അനിവാര്യമായി.
കര്‍ണാടക സംഗീതവും പാശ്ചാത്യ സംഗീതവും ഒരു പോലെ വഴങ്ങുന്ന എസ്പിവിക്ക് ഓര്‍ക്കസ്ട്രേഷനിലും ഗംഭീര മികവുണ്ടായിരുന്നു. ഇതിനിടയില്‍ തമിഴിലും കന്നഡയിലും അദ്ദേഹത്തിന്‍റെ സംഗീത സംവിധാനത്തില്‍ ഗാനങ്ങള്‍ പിറന്നു. സിനിമകളിൽ പാട്ടുകളുടെ പ്രാധാന്യം കുറഞ്ഞുതുടങ്ങിയ കാലത്ത് എസ്പിവിയും സ്വാഭാവികമായി പിന്നണിയിലേക്കു മറഞ്ഞു. എന്നാൽ, അദ്ദേഹത്തിന്‍റെ പാട്ടുകൾ കാലത്തിനപ്പുറം നിലനിൽക്കുന്നു.
ടി.പി. ബാലഗോപാലൻ എംഎ എന്ന സത്യൻ അന്തിക്കാട് ചിത്രവും പിന്നാലെയെത്തി. 1990കളുടെ തുടക്കത്തിൽ മലയാള സിനിമാ സംഗീതത്തിൽ നിറയുകയായിരുന്നു എസ്പിവി എന്ന എസ്.പി. വെങ്കിടേഷ്. ഇന്ദ്രജാലം, തുടർക്കഥ, വാത്സല്യം, ജോണിവാക്കർ, കിലുക്കം, ഹിറ്റ്‌ലർ, സോപാനം, പൈതൃകം, കാബൂളിവാല, മിന്നാരം, സ്ഫടികം, ധ്രുവം തുടങ്ങി നിരവധി ചിത്രങ്ങൾ.
സംഗീത സംവിധാനത്തിനൊപ്പം പശ്ചാത്തല സംഗീതത്തിലും എസ്പിവി അനിവാര്യമായി. കര്‍ണാടക സംഗീതവും പാശ്ചാത്യ സംഗീതവും ഒരു പോലെ വഴങ്ങുന്ന എസ്പിവിക്ക് ഓര്‍ക്കസ്ട്രേഷനിലും ഗംഭീര മികവുണ്ടായിരുന്നു. ഇതിനിടയില്‍ തമിഴിലും കന്നഡയിലും അദ്ദേഹത്തിന്‍റെ സംഗീത സംവിധാനത്തില്‍ ഗാനങ്ങള്‍ പിറന്നു. സിനിമകളിൽ പാട്ടുകളുടെ പ്രാധാന്യം കുറഞ്ഞുതുടങ്ങിയ കാലത്ത് എസ്പിവിയും സ്വാഭാവികമായി പിന്നണിയിലേക്കു മറഞ്ഞു. എന്നാൽ, അദ്ദേഹത്തിന്‍റെ പാട്ടുകൾ കാലത്തിനപ്പുറം നിലനിൽക്കുന്നു.