
വി.ഡി. സതീശന്‍,പ്രതിപക്ഷ നേതാവ്
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വയനാട് ചാലിഗദ്ദ പനച്ചിയില്‍ അജീഷിനെ ആന ചവിട്ടിക്കൊലപ്പെടുത്തിയത്. 'ഇനി ഒരു കുട്ടിക്കും ഈ ഗതി വരരുതെന്നാണ്' ആ വീട്ടില്‍ പോയപ്പോള്‍ അജീഷിന്‍റെ മോള്‍ എന്നോട് പറഞ്ഞത്. എന്നാല്‍ അജീഷുമാര്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. 2016 മുതല്‍ നാളിതുവരെ ആയിരത്തോളം പേര്‍ വന്യ ജീവികളുടെ ആക്രമണത്തില്‍ മരിച്ചെന്നതാണ് സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്ക്. എണ്ണായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും അയ്യായിരത്തോളം കന്നുകാലികള്‍ കൊല്ലപ്പെടുകയും കോടിക്കണക്കിന് രൂപയുടെ കൃഷി നാശമുണ്ടാകുകയും ചെയ്തു. മലയോരമേഖലയിലെ ജനങ്ങള്‍ ഭീതിയിലാണ്. കാര്‍ഷിക മേഖലയിലെ തകര്‍ച്ച, വിലയിടിവ്, ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പുറമെയാണ് വന്യജീവികളുടെ ഭീഷണി. മലയോര ജനതയുടെ ഭീതിയും സങ്കടവും നിസഹായാവസ്ഥയും നിയമസഭയിലും പുറത്തും നിരവധി തവണ യു.ഡി.എഫ് ഉന്നയിച്ചിട്ടും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നത് മലയോര മേഖലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ജീവന്‍ പണയപ്പെടുത്തിയാണ് മലയോര മേഖലയില്‍ ജനങ്ങള്‍ താമസിക്കുന്നത്. സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം 2016 മുതല്‍ 2023 അവസാനം വരെ 69 കോടി രൂപയുടെ കൃഷിനാശമാണ് ഈ മേഖലയിലുണ്ടായത്. കേരളത്തിന്‍റെ ഭൂവിസ്തൃതിയുടെ 29.1 ശതമാനവും വനമാണ്. ഇതാകട്ടെ ദേശീയ ശരാശരിയെക്കാള്‍ കൂടുതലും. ഈ സാഹചര്യത്തിലും കൃഷിയിടങ്ങള്‍ ബലമായി പിടിച്ചെടുത്ത് വനമാക്കുന്ന നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. മുപ്പത് ലക്ഷത്തോളം ജനങ്ങളാണ് വനാതിര്‍ത്തി ഗ്രാമങ്ങളിലെ മനുഷ്യ- വന്യജീവി സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ജീവിക്കുന്നത്. അവരുടെ ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുകയാണ്. വന്യ ജീവികളെ സംരക്ഷിക്കുക മാത്രമാണ് വനം വകുപ്പിന്‍റെ കടമയെന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്.
വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക പരിശോധിച്ചാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്‍റെ അലംഭാവം എത്രത്തോളമാണെന്നു വ്യക്തമാകും. 2018-19 ല്‍ 6.28 കോടി രൂപ ചെലവിട്ടപ്പോള്‍ 2023-24 ല്‍ 3.1 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 48.85 കോടിയില്‍ 48 ശതമാനം ചെലവഴിച്ചില്ല. എന്ത് ചോദിച്ചാലും സോളാര്‍ വേലി, ആന പ്രതിരോധ കിടങ്ങുകള്‍, ആന പ്രതിരോധ മതിലുകള്‍, ക്രാഷ് ഗാര്‍ഡ് ഫെന്‍സിങ് എന്നിവ നിർമിച്ചെന്നാണ് വനം മന്ത്രി പറയുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി ക്രാഷ് ഗാര്‍ഡ് വേലിക്കും കല്‍ മതിലിലും റെയ്‌ല്‍ വേലിക്കും ചുറ്റുമതിലിനും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ചാലക്കുടി, വാഴച്ചാല്‍, മലയാറ്റൂര്‍ വനം ഡിവിഷനുകളില്‍ ഫെന്‍സിങ് സ്ഥാപിക്കാന്‍ 13.5 കോടി രൂപ നബാര്‍ഡ് 2023-ല്‍ അനുവദിച്ചു. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ച് നിർമാണം ആരംഭിക്കാന്‍ ഇതുവരെ സര്‍ക്കാരിന് സാധിച്ചിട്ടില്ല.
മലയോര മേഖലയില്‍ സംഘര്‍ഷവും ഭീതിയും നിലനില്‍ക്കുന്നതിനിടയിലാണ് വനംനിയമ ഭേദഗതി നടപ്പാക്കാനും ഈ സര്‍ക്കാര്‍ ശ്രമം നടത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കി മലയോര ജനതയെ കൂടുതല്‍ ദുരിതത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പിന്‍വലിക്കപ്പെട്ട നിയമ ഭേദഗതിയിലെ ഓരോ വ്യവസ്ഥകളെയും കഴിഞ്ഞ ദിവസവും വനംമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചു. അവസരം കിട്ടിയാല്‍ വനംനിയമ ഭേദഗതി കൊണ്ടുവരുമെന്ന നിലപാടാണ് വനംമന്ത്രി ഇപ്പോഴുമുള്ളത്. ഏതുസാഹചര്യത്തിലായാലും ഈ ഭേദഗതി ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നതാണ് യുഡിഎഫ് നിലപാട്. വനാവകാശ നിയമത്തിന്‍റെ തന്നെ അന്തഃസത്തയ്ക്ക് എതിരായ നിയമഭേദഗതിയുമായി സര്‍ക്കാര്‍ മുന്നോട്ടു വന്നപ്പോഴാണ് യുഡിഎഫ് ശക്തമായി എതിര്‍ത്തത്. പ്രതിപക്ഷ പ്രതിഷേധവും ജനരോഷവും ഭയന്നാണ് വനനിയമ ഭേദഗതി പിന്‍വലിക്കാന്‍ ഈ സര്‍ക്കാര്‍ തയാറായത്.
വന്യജീവി ആക്രമണങ്ങളില്‍ മരണമടയുന്നവരുടെയും പരുക്കേല്‍ക്കുന്നവരുടെയും കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതുണ്ട്. ജീവന്‍ നഷ്ടമാകുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനും കുട്ടികളുടെ വിദ്യാഭാസം പൂര്‍ണമായും ഏറ്റെടുക്കാനും സര്‍ക്കാര്‍ തയാറാകണം. പരുക്കേറ്റവരുടെ സ്വകാര്യ ആശുപത്രിയിലേത് അടക്കമുള്ള ചികിത്സാ ചിലവുകളും ഏറ്റെടുക്കണം. 2016 മുതല്‍ വിവിധ വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവനും കൃഷിയും വളര്‍ത്തു മൃഗങ്ങളും നഷ്ടപ്പെട്ട 3611 പേരുടെ നഷ്ടപരിഹാരം സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.
ആനയും പുലിയും കടുവയും ഇറങ്ങിയാല്‍ ഞങ്ങള്‍ എന്തുചെയ്യാനാണെന്ന സര്‍ക്കാരിന്‍റെ നിസംഗത അംഗീകരിക്കാനാകില്ല. വന്യമൃഗങ്ങള്‍ ജനവാസമേഖലകളിലേക്ക് കടക്കാതിരിക്കാന്‍ തമിഴ്നാട് ഉള്‍പ്പെടെസംസ്ഥാനങ്ങള്‍ ആധുനിക മാര്‍ഗങ്ങള്‍ നടപ്പാക്കുന്നുണ്ട്. കേരളത്തോട് ചേര്‍ന്നു കിടക്കുന്ന വാല്‍പ്പാറയില്‍ ഇത്തരത്തില്‍ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.
വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന്‍റെ കാരണങ്ങള്‍
അധിനിവേശസസ്യങ്ങളുടെ തള്ളിക്കയറ്റംമൂലം കാട്ടില്‍ ആഹാര ദൗര്‍ലഭ്യവും, ജലദൗര്‍ലഭ്യവും വഴിവച്ചത് ആന അടക്കമുള്ള വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന് ഒരു പരിധിവരെ കാരണമായിട്ടുണ്ട്. അക്കേഷ്യ, യൂക്കാലിപറ്റസ് തുടങ്ങിയ സസ്യങ്ങളും ഏകവിള തോട്ടങ്ങളും മൃഗങ്ങളുടെ ആവാസവ്യവസ്ഥ ചുരുങ്ങി പോകുന്നതിന് കാരണമായിട്ടുണ്ട്. വെള്ളം കൂടുതലായി ഉപയോഗിക്കുന്ന ഇത്തരം സസ്യങ്ങള്‍ ആനകള്‍ക്ക് ജല ദൗര്‍ബല്യം അടക്കം ഉണ്ടാക്കുന്നു. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം.
എന്തുകൊണ്ടാണ് വയനാട്ടില്‍ കടുവ ഇറങ്ങുന്നത്? നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയുടെ മാനദണ്ഡം അനുസരിച്ച് ഒരു കടുവയ്ക്ക് 20 സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലം വേണം. എന്നാല്‍ വയനാട് വന്യജീവി സങ്കേതത്തിന്‍റെ വിസ്തീര്‍ണ്ണം 344 സ്‌ക്വയര്‍ കിലോമീറ്ററാണ്. ഇത്രയും വിസ്തീര്‍ണമുള്ള വന്യജീവി സങ്കേതത്തിന് 20 കടുവകളെ മാത്രമെ ഉള്‍ക്കൊള്ളാന്‍ സാധിക്കൂ. 154 കടുവകളാണ് വയനാട്ടിലുള്ളത്. ഒരു കടുവയുടെ ആധിപത്യ പ്രദേശത്തേക്ക് പുതിയ കടുവ എത്തിയാല്‍ പരസ്പരം ആക്രമിക്കുകയും കരുത്തന്‍ അതിജീവിക്കുകയും ദുര്‍ബലന്‍ നാട്ടിലേക്ക് ഇറങ്ങുകയും ചെയ്യും. ഇതൊക്കെ മനസിലാക്കി ശാസ്ത്രീയമായ പരിഹാരങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടത്.
ജനവാസ മേഖലകളിലേക്ക് വന്യജീവികള്‍ കടക്കാതിരിക്കാന്‍ എന്തൊക്കെ സങ്കേതങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നത് പഠിക്കാനും അത് അടിയന്തരമായി നടപ്പാക്കാനും സംസ്ഥാന വനംവകുപ്പും തയാറാകണം.
മലയോര മേഖലയിലെ ജനങ്ങള്‍ ഭീതിയില്‍ കഴിയുകയാണ്. കാര്‍ഷിക മേഖലയിലെ തകര്‍ച്ച, വിലയിടിവ്, ക്ഷീരമേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊപ്പമാണ് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യവും. ഈ സാഹചര്യത്തിലാണ് ഈ മാസം 25 മുതല്‍ ഫെബ്രുവരി 5 വരെ മലയോര സമര യാത്ര സംഘടിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. സമരം ചെയ്യേണ്ട കാര്യങ്ങളില്‍ സമരം ചെയ്യും. നേടിയെടുക്കേണ്ട കാര്യങ്ങളുണ്ടെങ്കില്‍ അത് നേടിയെടുത്ത് മലയോര ജനതയോടേ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സമരമാണിത്. മലയോര മേഖലയിലെ എല്ലാ ജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.