

വി.ഡി. സതീശൻ | കെ.സി. വേണുഗോപാൽ
MV Graphics
സ്വന്തം ലേഖകൻ
കൊച്ചി: തെരഞ്ഞെടുപ്പു തീയതി വന്നാൽ 24 മണിക്കൂറിനകം സ്‌ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രഖ്യാപനം നടപ്പാകാതെ പോയത് ഹൈക്കമാൻഡിൽ നിന്ന് ഇടപെടൽ ഉണ്ടായതു കൊണ്ടാണെന്ന് കോൺഗ്രസിൽ പുതിയ ആരോപണം.
സ്ഥാനാർഥിപ്പട്ടികയെ ചൊല്ലി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിൽ പുതിയ പോർമുഖം തുറന്നത് കോൺഗ്രസ് നേതാക്കൾ ആശങ്കയോടെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ പല സീറ്റുകളിലും ഒറ്റ പേരിൽ തയാറാക്കിയ പട്ടികയിൽ അവസാന നിമിഷം കെ.സി. വേണുഗോപാൽ ഇടപെട്ട് അടുപ്പക്കാരെ തിരുകി കയറ്റിയതോടെയാണ് പട്ടിക അട്ടിമറിക്കപ്പെട്ടത്. ഇതേച്ചൊല്ലി സതീശനും വേണുഗോപാലും തമ്മിൽ പലവട്ടം ഉരസലുമുണ്ടായി.
24 മണിക്കൂറിനകം സ്‌ഥാനാർഥികൾ എന്ന സതീശന്‍റെ പ്രഖ്യാപനം അട്ടിമറിയ്ക്കാനാണ് വേണുഗോപാൽ ഇടപെട്ട് പട്ടിക വൈകിച്ചതെന്നാണ് സതീശൻ അനുകൂലികൾ പറയുന്നത്. എന്നാൽ തന്നെ വെട്ടാനാണ് എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം കെപിസിസി നേതൃത്വം കൈക്കൊണ്ടതെന്ന വിശ്വാസത്തിലാണ് വേണുഗോപാൽ. അടൂർ പ്രകാശിനെയും കെ. സുധാകരനെയും സ്‌ഥാനാർഥിത്വ അവകാശവുമായി സ്പോൺസർ ചെയ്തതിനു പിന്നിലും കെ.സി അനുകൂലികളാണെന്ന് സതീശൻ പക്ഷം വിശ്വസിക്കുന്നു.
എന്നാൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ഭൂരിപക്ഷം കിട്ടിയാൽ ഹൈക്കമാൻഡ് പിന്തുണയോടെ മുഖ്യമന്ത്രിയാകാമെന്നാണ് വേണുഗോപാലിന്‍റെ കണക്കുകൂട്ടൽ. വേണുഗോപാൽ മാസങ്ങൾക്ക് മുമ്പു തന്നെ കേരളത്തിൽ പബ്ലിക് റിലേഷൻസ് സ്ഥാപനങ്ങളെ ഉപയോഗിച്ച് പരോക്ഷ പ്രചാരണം തുടങ്ങിയിരുന്നു. കേരളത്തിലെ പലയിടങ്ങളിലും ജനകീയ വിഷയങ്ങളിൽ ഇടപെട്ടും പൊതുവിഷയങ്ങളിൽ നിറഞ്ഞു നിൽക്കാൻ വേണുഗോപാൽ ശ്രമം നടത്തി. എന്നാൽ വേണുഗോപാലിന്‍റെ മനസിലിരുപ്പ് തിരിച്ചറിഞ്ഞ കേരളത്തിലെ നേതാക്കൾ ഒറ്റക്കെട്ടായി വേണുഗോപാലിനെതിരായ നിലപാടിലേക്ക് ഒരുമിക്കുകയായിരുന്നു.
തന്‍റെ വിശ്വസ്തന് കണ്ണൂർ സീറ്റ് കൊടുക്കാനും തെരഞ്ഞെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രിക്കസേര ലഭിച്ചാൽ ആ എംഎൽഎയെ രാജിവയ്പ്പിച്ച് അവിടെ മത്സരിച്ച് ജയിക്കാമെന്നുമാണ് വേണുഗോപാൽ കണക്കു കൂട്ടിയത്. ഇത് മുന്നിൽ കണ്ട സുധാകരൻ തന്‍റെ സ്‌ഥാനാർഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ പന്ത് സുധാകരന്‍റെ കോർട്ടിലായി. ഡൽഹിയിൽ നടക്കുന്ന ചർച്ചകളിൽ സുധാകരന് സീറ്റ് ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍റെ നോമിനിക്ക് സീറ്റ് നൽകേണ്ടി വരും. കണ്ണൂരിൽ സുധാകരനെ പിണക്കി സ്‌ഥാനാർഥികളെ നിർത്തുന്നതിൽ ഡിസിസി നേതൃത്വത്തിനും കെപിസിസി നേതൃത്വത്തിനും താല്പര്യമില്ല.
വേണുഗോപാലിന്‍റെ നീക്കങ്ങൾ ഒന്നൊന്നായി സംസ്‌ഥാന നേതൃത്വം വെട്ടിയതോടെയാണ് പ്രതിപക്ഷ നേതാവിന്‍റെ തട്ടകമായ എറണാകുളം ജില്ലയിലെ സ്‌ഥാനാർഥി പട്ടികയിൽ തന്നോടൊപ്പമുള്ളവരെ തിരുകിക്കയറ്റാൻ വേണുഗോപാൽ തുനിഞ്ഞത്. ദീപ്തിമേരി വർഗീസ്, ഷാരോൺ പനയ്ക്കൽ, എം. ലിജു എന്നിവർക്ക് വേണ്ടിയെല്ലാം കെ.സി വാശി പിടിച്ചു. പല ജില്ലകളിലും കെ.സി അനുകൂലികളെ പട്ടികയിൽ തിരുകിയതോടെയാണ് ഡൽഹി ചർച്ചകൾ ഇത്രയേറെ നീണ്ടുപോയത്. ചുരുക്കത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻതൂക്കമുണ്ടായിരുന്ന സാഹചര്യം നേതാക്കൾ തമ്മിലുള്ള പോരിലൂടെ ഇല്ലാതാക്കിയതിൽ അണികളും ശക്തമായ പ്രതിഷേധത്തിലാണ്.