വലിയ പ്രതിസന്ധികളൊന്നുമില്ലാതെ നല്ല രീതിയിൽ മുന്നോട്ടുപോവുന്ന സംവിധാനത്തെ മുച്ചൂടും മുടിക്കുന്ന വിധത്തിൽ നിർദേശങ്ങളുമായി രക്ഷകഭാവം ചമഞ്ഞ് ചിലർ എത്തിയതിന്റെ ആശങ്കിയിലാണ് ഇന്ത്യയിലെ ആയുഷ് വിദ്യാഭ്യാസ രംഗം. ഈ മേഖലയെ അടിമുടി ഉലയ്ക്കുന്ന പരിഷ്കാരങ്ങളാണ് നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ (എൻസിഐഎസ് ) വിജ്ഞാപനത്തിലൂടെ പുറത്തിറക്കിയിട്ടുള്ളത്. ഇതനുസരിച്ച് അഞ്ചരവർഷം ചെലവഴിച്ച് ബിരുദ പരീക്ഷ പാസായി ഹൗസ് സർജൻസിയും കഴിഞ്ഞ് പുറത്തിറങ്ങുന്ന ബിരുദധാരികൾ ഇനി "നാഷണൽ എക്സിറ്റ് ടെസ്റ്റ്' എഴുതി 50 ശതമാനം മാർക്കു നേടിയാൽ മാത്രമേ അവർക്ക് രജിസ്ട്രേഷൻ നടത്തി ഡോക്റ്റർ എന്ന നിലയിൽ പ്രാക്ടിസ് നടത്താനാവൂ. എന്നുവച്ചാൽ നാലര വർഷം പഠിച്ച് ആരോഗ്യ സർവകലാശാല നടത്തിയ പരീക്ഷകൾ പാസ്സായതിനും ഒരു വർഷത്തെ ഹൗസ് സർജൻസിക്കും വലിയ പ്രാധാന്യമൊന്നുമില്ല. ഒരു അഖിലേന്ത്യാ ഏജൻസി നടത്തുന്ന പരീക്ഷയും അതിന് ജയിച്ചാൽ മാത്രം പോരാ പകുതി മാർക്കും നേടണമെന്നത് മികച്ച രീതിയിൽ പഠനവും പരീക്ഷയും നടത്തുന്ന കേരളത്തിലെ സർവകലാശാലകൾ ഉൾപ്പെടെയുള്ളവയോടുള്ള കൊഞ്ഞനം കുത്തലാണ്. അതിനെക്കാളുപരി അത് അഖിലേന്ത്യാ തലത്തിൽ വലിയൊരു അഴിമതിക്ക് വഴിയൊരുക്കലുമാണ്.
നല്ല രീതീയിൽ നടന്നുവരുന്ന സമ്പ്രദായങ്ങളെ അഴകൊഴമ്പനാക്കുക എന്നത് ചില കേന്ദ്ര സംവിധാനങ്ങളുടെ കൈയിലിരിപ്പായിട്ട് കുറെക്കാലമായി. എംബിബിഎസിനും സമാനമായ രീതിയിൽ ഒരു എക്സിറ്റ് പരീക്ഷ പ്രഖ്യാപിച്ചിരുന്നു. അതിനെതിരായി പ്രതിഷേധം ശക്തമായപ്പോൾ ഇപ്പോൾ പുതിയൊരു നിർദേശം വച്ചു. ഈ പരീക്ഷ പാസാകുന്നവർക്ക് പിജി പരീക്ഷയുടെ എൻട്രൻസിന് പ്രവേശനം നൽകാമെന്നായിരുന്നു അത്. ആ വ്യവസ്ഥ കുറെയേറെ സ്വീകാര്യമായി. എന്നാൽ, ആ ആനുകൂല്യം ബിഎഎംഎസുകാർക്ക് നൽകാൻ എൻസിഐഎസ് തയ്യാറായിട്ടില്ല. സിദ്ധ, യുനാനി ഉൾപ്പെടെ ആയുഷിന്റെ മറ്റ് കോഴ്സുകളെയും സമാന വൈതരണിയിലേയ്ക്ക് തള്ളിവിടുകയാണ് എൻസിഐഎസ്. ഈ പരീക്ഷ 2025 ഏപ്രിൽ മുതൽ ബാധകമാക്കുമെന്നാണ് പ്രഖ്യാപനം.
കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി മാനെജിങ് ഡയറക്റ്ററായിരുന്ന പി.ആർ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ 1977ൽ ആയുർവേദ പഠനത്തിനായി ആവിഷ്കരിച്ച ഏഴര വർഷത്തെ പാഠ്യപദ്ധതിയാണ് എൻസിഐഎസ് മുന്നോട്ടുവയ്ക്കുന്ന മറ്റൊന്ന്. അക്കാലത്ത് അക്കാദമിക് സർക്കിളുകളിൽ "കോയമ്പത്തൂർ പരീക്ഷണം' എന്നറിയപ്പെട്ടതാണിത്. പ്ലസ്ടു പഠനത്തിനൊപ്പം ആയുർവേദ പഠനം കൂടി സിലബസിൽ ഉൾപ്പെടുത്തുകയും ഇത് ഒരു "ഗുരുകുല' സമ്പ്രദായത്തിൽ മുന്നോട്ടുകൊണ്ടുപോവുകയുമാണ് ലക്ഷ്യം. 5 കോടി ജനങ്ങൾക്ക് ഒരു "ഗുരുകുല'മെന്നാണ് ഇപ്പോഴത്തെ വിജ്ഞാപനത്തിൽ പറയുന്നത്. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ "ഗുരുകുൽ' ഉണ്ടാവുമെന്ന് ഉറപ്പില്ല. ഇത്തരം "ഗുരുകുല'ങ്ങളിൽ പഠിക്കുന്നവർക്ക് പ്രത്യേക പ്രവേശന പരീക്ഷ നടത്തി ബിഎഎംഎസ് പ്രവേശനം ഉറപ്പാക്കുന്നു. പ്ലസ്ടുവിന് ആയുർവേദം ഒരു വിഷയമെങ്കിൽ അതിന് കരിക്കുലം രൂപപ്പെടുത്തേണ്ടത് അതത് ഹയർ സെക്കൻഡറി ഡയറക്റ്ററേറ്റുകളോ സിബിഎസ്ഇയോ ഐസിഎസ്ഇയോ ആണ്. അവിടങ്ങളിലൊന്നും ഇതെങ്ങനെ വേണമെന്ന ആലോചന പോലും ഉണ്ടാകാത്തത് ഇതിന്റെ ഗുണനിലവാര ആശങ്ക കൂട്ടുന്നു.
ഒരേ യോഗ്യതയുള്ള കോഴ്സുകൾക്ക് പൊതുപ്രവേശന പരീക്ഷ ഏർപ്പെടുത്താൻ നേരത്തെ തീരുമാനിച്ചത് വിദ്യാർഥികൾക്കുണ്ടാകുന്ന (അതിലൂടെ രക്ഷിതാക്കൾക്കും) സമ്മർദം പരമാവധി കുറയ്ക്കാനാണ്. അതുമാറി ആയുഷ് കോഴ്സുകൾക്ക് പ്രത്യേക പ്രവേശന പരീക്ഷയും എൻസിഐഎസ് നിർദേശിച്ചിട്ടിട്ടുണ്ട്. വീണ്ടും കൂടുതൽ പ്രവേശന പരീക്ഷകൾ വരുമ്പോൾ വിദ്യാർഥികൾക്ക് പല എൻട്രൻസിന് തയ്യാറാവേണ്ടിവരും. അതിന്റെ സമ്മർദം അതിജീവിക്കാനാവാതെ കുറച്ച് മിടുക്കരെങ്കിലും ഈ പ്രവേശന പരീക്ഷ ഒഴിവാക്കാൻ നിർബന്ധിതമായിക്കൂടെന്നില്ല. അതിലൂടെ ഈ മേഖലയുടെ മികവിനെ അത് ബാധിച്ചെന്നു വരാം.
ഫലത്തിൽ, "ഗുരുകുല' സമ്പ്രദായത്തിൽ ഒരു വിഭാഗം ബിരുദ പഠനം, നിലവിലെ കോളെജുകളിൽ മറ്റൊരു രീതിയിൽ ബിരുദം എന്നിങ്ങനെ രണ്ട് പഠന വ്യവസ്ഥ ഒരു കോഴ്സിന് അടിച്ചേൽപ്പിക്കാനാണ് ശ്രമം. ആയുർവേദ മേഖലയിലെ പല വൻകിടക്കാരുടെയും മക്കൾ അടക്കമുള്ള അടുത്ത തലമുറയ്ക്ക് സംസ്ഥാന- അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ വിജയിച്ച് ബിഎഎംഎസ് പ്രവേശനം നേടാൻ കഴിഞ്ഞിരുന്നില്ല. അത്തരക്കാരെ എളുപ്പത്തിൽ "ജ്ഞാനസ്നാനം' നടത്തി "ഗുരുകുലം' വഴി ഡോക്റ്ററാക്കാനാണ് ഈ ഉദ്യമമെന്ന് വ്യക്തമാണ്. ബിരുദ പഠനത്തിനായുള്ള അഖിലേന്ത്യാ തലത്തിലുള്ള പൊതുപ്രവേശന പരീക്ഷകളിൽ നിന്ന് ആയുഷിനെ ഒഴിവാക്കുന്നത് എന്തായാലും ഈ മേഖലയ്ക്ക് ഗുണം ചെയ്യില്ല എന്നുറപ്പാണ്.
ഇതിനർഥം എൻസിഐഎസ് വിജ്ഞാപനത്തിൽ ബിഎഎംഎസ് ഉൾപ്പെടെയുള്ള കോഴ്സുകളുടെ കാര്യത്തിൽ ക്രിയാത്മക സമീപനം ഇല്ലെന്നല്ല. ആകെയുള്ള അനുകൂലമായ വ്യവസ്ഥ, ബിരുദത്തിന് മുന്നോടിയായുള്ള ഇന്റേൺഷിപ്പ് എല്ലാ വർഷവും ഏപ്രിലിന് മുമ്പ് പൂർത്തീകരിക്കണമെന്നാണ്. പിജി പ്രവേശന പരീക്ഷ എല്ലാ കൊല്ലവും ഏപ്രിലിൽ നടത്തുമെന്നും ഉറപ്പുനൽകുന്നു. കൃത്യസമയത്തു തന്നെ എല്ലാ വർഷവും പിജി പ്രവേശന പരീക്ഷ നടത്തുന്നതിന് നടപടി എടുക്കുമെന്ന വാഗ്ദാനത്തെയും തുറന്ന മനസോടെ സ്വീകരിക്കാം.
ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നിതി ആയോഗ് അഭിനന്ദിച്ചിട്ട് രണ്ടാഴ്ച പോലുമായിട്ടില്ല. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നിതി ആയോഗ് പ്രതിനിധി സംഘം കേരളത്തിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ സന്ദർശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമുള്ള റിപ്പോർട്ടിലാണ് ഈ അഭിനന്ദനം. ആയുഷ് സേവനങ്ങൾക്കായുള്ള ഒപി വിഭാഗത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ സേവനം നൽകുന്നത് കേരളത്തിലാണെന്ന് നിതി ആയോഗ് വിലയിരുത്തിയതിൽ സംസ്ഥാനത്തിന് തീർച്ചയായും അഭിമാനിക്കാം. ദിവസേന ആയുഷ് ഒപി വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിലെ വർധന ഈ രംഗത്തെ സ്വീകാര്യതയും മുൻഗണനയും സൂചിപ്പിക്കുന്നതാണ്. മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നതിൽ കേരളം മികവ് പുലർത്തുന്നതായും നിതി ആയോഗ് സംഘം അഭിപ്രായപ്പെട്ടു. ഒരു ക്യാംപിൽ ഏകദേശം 600 പേർ വരെ എത്തുന്നുണ്ട്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇങ്ങനെ ആയുഷ് രംഗത്ത് നേട്ടങ്ങളുണ്ടാക്കുന്ന ഒരു സംസ്ഥാനമാണ് കേരളം എന്നിരിക്കേ എൻസിഐഎസ് പോലുള്ള ഒരു സംവിധാനത്തിൽ ഈ മാതൃകാ സംസ്ഥാനത്തിന്റെ പ്രാതിനിധ്യം എത്രയാണ്?നേരത്തെ, അഖിലേന്ത്യാ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട സംവിധാനം പ്രവർത്തിച്ച കാലയളവിൽ മേന്മയിലും വൈദഗ്ധ്യത്തിലും മുന്നിലുണ്ടായിരുന്ന കേരളത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ നാമനിർദേശം സാർവത്രികമായപ്പോൾ അർഹത അംഗീകരിക്കപ്പെടാതെ പോവുന്നു. അതുകൊണ്ടാണ് മിടുക്കരായ വിദഗ്ധർ കേരളത്തിലുണ്ടായിട്ടും ഒരാൾപോലും ഇത്തരം സംവിധാനത്തിന്റെ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടാത്തത്?
സംസ്ഥാനത്തെ സർക്കാർ ആയുർവേദ കോളെജ് അധ്യാപകർക്ക് ഒറ്റ സംഘടനയേയുള്ളൂ- അഖില കേരള ഗവൺമെൻറ് ആയുർവേദ കോളെജ് അധ്യാപക സംഘടന. ഈ സംഘടനയിൽ സിപിഎമ്മുകാരും കോൺഗ്രസുകാരും ബിജെപിക്കാരും ഒത്തൊരുമയോടെ മുന്നോട്ടുപോവുന്നു എന്നത് ഇന്നത്തെ കാലത്ത് കൗതുകകരമാണ്. ആയുർവേദ മേഖല കനത്തൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കാനൊരുങ്ങുമ്പോൾ അത് തിരിച്ചറിഞ്ഞ് നേരിടാൻ മുൻകൈയെടുത്തു എന്നതാണ് അധ്യാപക സംഘടനയെ ഇവിടെ പരാമർശിക്കാൻ കാരണം. അത് അവർ ഒറ്റയ്ക്ക് വിചാരിച്ചാൽ തീരുന്നതല്ല എന്ന് മനസ്സിലാക്കി ഈ മേഖലയിലെ മുഴുവൻ സംഘടനകളെയും അണിനിരത്തി ഈ വിഷയം ചർച്ച ചെയ്യാൻ സന്നദ്ധമായി എന്നത് അഭിനന്ദനാർഹമാണ്. ആയുഷിലെ മറ്റ് വിഭാഗക്കാരും സടകുടഞ്ഞെഴുന്നേൽക്കേണ്ടതുണ്ട്.
ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജനാധിപത്യപരവും വിശാലവുമായ ചർച്ചകൾക്ക് ദേശീയ കമ്മീഷൻ തയ്യാറാകണമെന്നാണ് സംഘടനയുടെ ആവശ്യം. ഐഎംഎയ്ക്ക് സമാനമായി ആയുർവേദ മേഖലയിൽ പ്രവർത്തിക്കുന്ന ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, അമോയ്,പാക്ടോ, അസ്ഫർ, കിസ്മ, കെഎസ്ജിഎംഒഎ, കെജിഎഎംഒഎഎഫ്, ആയുർവേദ ഹോസ്പിറ്റൽ മാനെജ്മെന്റ് അസോസിയേഷൻ, സിഎഎസ് കെ, പിജിഎസ്എ, എച്ച്എസ്എ, ഗവൺമെൻറ് ആയുർവേദ കോളെജ് യൂണിയൻ എന്നിവയ്ക്കു പുറമെ എകെപിസിടിഎ,കെപിസിടിഎ എന്നിവയെയും പ്രതിനിധാനം ചെയ്ത സംസ്ഥാന നേതാക്കൾ ചർച്ചയിൽ പങ്കെടുത്തു . തുടർ പ്രവർത്തനങ്ങളുമായി പരസ്പരം സഹകരിച്ച് മുന്നോട്ടു പോകാനും യോഗത്തിൽ സംഘടനകൾ ധാരണയിലെത്തി. ഈ പ്രതിസന്ധി മറികടക്കാനുള്ള പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കാൻ എല്ലാവരും തയ്യാറായി എന്നത് ശുഭോദർക്കമാണ്.
അതുകൊണ്ട് തീരുന്നില്ല. കേരളം മറ്റെല്ലാ കാര്യത്തിലെന്ന പോലെ ഇതും പൊതുവിഷയമായി ഏറ്റെടുക്കേണ്ടതുണ്ട്. കാരണം, കേരളത്തിന്റെ ഗുണകരമായ വൈദ്യ വിദ്യാഭ്യാസത്തെയും ചികിത്സാ രംഗത്തെയും ദോഷകരമായി ബാധിക്കുമ്പോൾ അവിടെ ഈ നാടിന് പ്രതിരോധം തീർക്കേണ്ടി വരും. അതിനായി എല്ലാവരും ഒത്തൊരുമിച്ച് പൊരുതേണ്ട നാളുകളാണ് വന്നടുക്കുന്നത്.