തർമീമിന് ഒന്നാം പിറന്നാൾ: ഇന്ത്യയുടെ ആദ്യ ജീൻ എഡിറ്റിങ് വിജയത്തിനും ...

ആടുകളുടെ പേശീ വളർച്ചയെ മന്ദീഭവിപ്പിക്കുന്ന ജനിതക തകരാറായ മയോസ്റ്റീൻ ജീൻ എഡിറ്റ് ചെയ്ത് നീക്കിയ ഭ്രൂണത്തിൽ നിന്നു ജനിച്ച ആദ്യത്തെ ആടാണ് തർമീം
Tarmeem and her twin sister who was born without gene editin

തർമീമും അതിന്‍റെ ജീൻ എഡിറ്റ് ചെയ്യാതെ ജനിച്ച ഇരട്ട സഹോദരിയും

file photo

Updated on

റീന വർഗീസ് കണ്ണിമല

ഇന്ത്യയിൽ ആദ്യത്തെ ജീൻ എഡിറ്റ് ചെയ്ത് ജനിച്ച ആടിന് ഇക്കഴിഞ്ഞ ഡിസംബർ 16 ന് ഒരു വയസു തികഞ്ഞു. ആടുകളുടെ പേശീ വളർച്ചയെ മന്ദീഭവിപ്പിക്കുന്ന ജനിതക തകരാറായ മയോസ്റ്റീൻ ജീൻ എഡിറ്റ് ചെയ്ത് നീക്കിയ ഭ്രൂണത്തിൽ നിന്നു ജനിച്ച ആദ്യത്തെ ആടാണ് തർമീം. അറബി ഭാഷയിൽ മോഡിഫിക്കേഷൻ അഥവാ എഡിറ്റിങ് എന്നാണ് തർമീം എന്ന പദത്തിന്‍റെ അർഥം. തർമീമും അതിന്‍റെ ജീൻ എഡിറ്റ് ചെയ്യാതെ ജനിച്ച ഇരട്ട സഹോദരിയും ചേർന്ന് ശ്രീനഗറിലെ ഷേർ- ഇ-കശ്മീർ കാർഷിക സർവകലാശാലയിലാണ് ഇപ്പോഴുള്ളത്.

ഡിഎൻഎ മാറ്റുന്നതിനുള്ള ജൈവ സംവിധാനമായ CRISPR സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തർമീമിന്‍റെ ജീൻ എഡിറ്റിങ് വിജയകരമായി നടപ്പാക്കിയതെന്ന് കാർഷിക സർവകലാശാലാ ഗവേഷകർ പറയുന്നു. ജനിതക തകരാറായ മയോസ്റ്റീൻ ജീൻ നീക്കം ചെയ്ത ഭ്രൂണത്തിൽ നിന്നു ജന്മം കൊണ്ട തർമീം ഈ ജീൻ എഡിറ്റു ചെയ്യാതെ ജനിച്ച മറ്റു ഇരട്ട സഹോദരങ്ങളെ അപേക്ഷിച്ച് 10 ശതമാനത്തോളം പേശീ വളർച്ച ഇപ്പോൾ കാണിക്കുന്നുണ്ട്. വളരുന്തോറും ഈ പേശീ വളർച്ച 30 ശതമാനം വരെയാകും എന്ന് ശാസ്ത്രജ്ഞർ പ്രതീക്ഷ പ്രകടിപ്പിച്ചു.

ആടുകളെ ജനിതക മാറ്റം വരുത്തി ജീൻ എഡിറ്റ് ചെയ്യുന്ന പ്രവണത പതിറ്റാണ്ടുകൾക്കു മുമ്പേ ഉണ്ടായിരുന്നു. 1990കളിൽ യുകെ ഇത്തരത്തിൽ പരീക്ഷിച്ചു വിജയിച്ച ആടായ "ട്രേസി' പാലിൽ ചികിത്സാ പ്രോട്ടീനുകൾ ഉൽപാദിപ്പിക്കുന്നതായിരുന്നു. ഇന്നാകട്ടെ പേശികളുടെ രോഗ പ്രതിരോധം, പ്രത്യുൽപാദന ക്ഷമത തുടങ്ങിയ സവിശേഷതകൾ പഠിക്കാൻ CRISPR ഉപയോഗിക്കുന്നു. ഏഴു വർഷത്തെ നിതാന്ത പരിശ്രമത്തിനൊടുവിലാണ് എട്ടംഗ ഇന്ത്യൻ ഗവേഷക സംഘം ജീൻ എഡിറ്റിങിൽ വിജയിച്ചത്.

2012ൽ കണ്ടെത്തിയ ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യ അതിന്‍റെ സഹ കണ്ടു പിടുത്തക്കാരായ ഇമ്മാനുവൽ ചാർപെന്‍റിയർ, ജെന്നിഫർ ഡൗഡ്ന എന്നിവർക്ക് 2020ലെ നൊബേൽ സമ്മാനം നേടിക്കൊടുത്തിരുന്നു. എന്നാൽ ജനിതക പരിഷ്കരണവുമായി (GM) സാമ്യമുള്ളതിനാൽ ധാർമ്മിക ചർച്ചകൾക്കൊപ്പം ഇത് വിവാദമായി തുടരുന്നു. ജീൻ എഡിറ്റിങും ജനിതക പരിഷ്കരണവും രണ്ടും രണ്ടാണെന്ന് ശാസ്ത്രജ്ഞർ ഊന്നിപ്പറയുന്നുണ്ടെങ്കിലും വിവാദങ്ങൾ കുറയുന്നില്ല.

കശ്മീർ താഴ്വരയിലെ ആട്ടിറച്ചി ദൗർലഭ്യം കുറയ്ക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. മാത്രമല്ല ഇന്ത്യയിൽ പലപ്പോഴും ഉണ്ടാകുന്ന പന്നിപ്പനി, പക്ഷിപ്പനി എന്നിവയിൽ നിന്നെല്ലാം മൃഗങ്ങൾക്കും പക്ഷികൾക്കും പ്രതിരോധ ശേഷി വർധിപ്പിക്കാനും കൂടുതൽ ശോഭനമായ ഭക്ഷ്യ സുരക്ഷാ ഭാവി പ്രത്യാശിക്കാമെന്നുമാണ് ഇതിന്‍റെ പിന്നിൽ പ്രവർത്തിച്ച ഗവേഷക സംഘം ഉറപ്പു നൽകുന്നത്.

അർജന്‍റീന, ഓസ്ട്രേലിയ, ബ്രസീൽ, കൊളംബിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ജീൻ എഡിറ്റ് ചെയ്ത ചില മത്സ്യങ്ങൾ, കന്നുകാലികൾ , പന്നികൾ എന്നിവയെ പ്രകൃതിദത്തമായി കണക്കാക്കി ഉപഭോഗത്തിന് അനുവദിക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com