

പിയൂഷ് ഗോയൽ
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി
file photo
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി
നമ്മുടെ വാണിജ്യ, വ്യവസായ മേഖലയിലേക്ക് പുതുവർഷം നവോന്മേഷവും ശുഭാപ്തിവിശ്വാസവും കൊണ്ടുവരുന്നു. വ്യാപാരവും നിക്ഷേപവും ത്വരിതപ്പെടുത്താനും, ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ആഗോള വിപണി പ്രവേശനം വിപുലീകരിക്കാനും, തൊഴിൽ സൃഷ്ടിക്കാനും, ഓരോ പൗരനും ജീവിതം സുഗമമാക്കുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൗത്യം കൂടുതൽ മെച്ചപ്പെടുത്താനും 2025ൽ സ്വീകരിച്ച നിർണായക നടപടികൾ സഹായകമായി.
സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക എന്നത് മോദി ഗവൺമെന്‍റിന്‍റെ ഒരു സുപ്രധാന സംരംഭമാണ്. ഇന്ന് രാജ്യത്തു 2 ലക്ഷത്തിലധികം ഗവൺമെന്‍റ് അംഗീകൃത സ്റ്റാർട്ടപ്പുകളുണ്ട്. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ 10ാം വാർഷികത്തിൽ പ്രധാനമന്ത്രി പറഞ്ഞതുപോലെ, നമ്മുടെ സ്റ്റാർട്ടപ്പുകൾ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നൽകുകയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കരുത്തുറ്റതും സ്വാശ്രയത്വമുള്ളതുമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഓരോ പൗരന്‍റെയും, പ്രത്യേകിച്ച് ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്താനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനുമുള്ള മോദി ഗവൺമെന്‍റിന്‍റെ വിശാലമായ തന്ത്രത്തിന്‍റെ ഭാഗമാണ് സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണ.
2014 മുതൽ മോദിയുടെ നിർണായക നേതൃത്വത്തിൽ ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന പരിവർത്തന യാത്രയിൽ 2025 ഒരു നാഴികക്കല്ലായിരുന്നു. ധീരമായ തീരുമാനങ്ങളിലൂടെയും വിപ്ലവകരമായ പരിഷ്കാരങ്ങളിലൂടെയും, ഓരോ നയവും പൗരന്മാരുടെ, പ്രത്യേകിച്ച് അതിദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കി ഗവൺമെന്‍റ് ബിസിനസ് അന്തരീക്ഷം പുനർനിർമിച്ചു.
ഇന്ത്യ ഇപ്പോൾ ആഗോള ശ്രദ്ധാകേന്ദ്രമാണ്. വിശ്വാസമർപ്പിക്കാവുന്ന ഒരു പങ്കാളിയായി നമ്മുടെ രാജ്യം അംഗീകരിക്കപ്പെട്ടു. ആഗോള അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും വളർച്ചയുടെ ആക്കം നിലനിർത്തിക്കൊണ്ട്, 2024–25ൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി 6 ശതമാനം വർധിച്ച് 825.25 ബില്യൺ യുഎസ് ഡോളറിലെത്തി. കയറ്റുമതിക്കാരെ കൂടുതൽ പിന്തുണയ്ക്കാൻ ഗവൺമെന്‍റ് 25,060 കോടി രൂപയുടെ കയറ്റുമതി പ്രോത്സാഹന ദൗത്യം പ്രഖ്യാപിച്ചു.
ജൻ വിശ്വാസും ബിസിനസ് സുഗമമാക്കലും
2025ലെ "റദ്ദാക്കൽ, ഭേദഗതി നിയമം' കാലഹരണപ്പെട്ട 71 നിയമങ്ങൾ ഇല്ലാതാക്കി. അവയിൽ ചിലത് 1,886 മുതലുള്ളതായിരുന്നു. ജൻ വിശ്വാസ് സംരംഭത്തിന് കീഴിൽ, മോദി ഗവൺമെന്‍റ് നിരവധി ചെറിയ കുറ്റകൃത്യങ്ങൾക്കുള്ള ക്രിമിനൽ വ്യവസ്ഥകൾ നീക്കം ചെയ്തു. ഈ പരിഷ്കാരങ്ങൾ ഭരണം മെച്ചപ്പെടുത്തുന്നു, ബിസിനസ് സുഗമമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ ഇന്ത്യയുടെ നിയമ ചട്ടക്കൂട് ആധുനിക സമ്പദ്‌വ്യവസ്ഥയുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു. അവലോകനത്തിലുള്ള അത്തരം നൂറുകണക്കിന് വ്യവസ്ഥകളോടെ, ഈ വർഷം കൂടുതൽ പരിഷ്കാരങ്ങൾക്കായി ഈ പ്രക്രിയ തുടരും.
കഴിഞ്ഞ വർഷത്തെ പാർലമെന്‍റ് വർഷകാല സമ്മേളനത്തിൽ, ഷിപ്പിങ്, തുറമുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 5 സുപ്രധാന ബില്ലുകൾ പാസാക്കി. ഈ നിയമങ്ങൾ ഡോക്യുമെന്‍റേഷൻ ലളിതമാക്കുന്നു, തർക്ക പരിഹാരം എളുപ്പമാക്കുന്നു, ലോജിസ്റ്റിക്സ് ചെലവ് ഗണ്യമായി കുറയ്ക്കുന്നു. വാണിജ്യ രംഗത്ത്, ബിസിനസ് എളുപ്പമാക്കൽ വർധിപ്പിക്കുന്ന സുതാര്യവും സൗകര്യപ്രദവുമായ നയങ്ങളിലൂടെ കയറ്റുമതിക്കാരെ ഡയറക്റ്ററേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് പിന്തുണച്ചിട്ടുണ്ട്.
ഈ സംരംഭങ്ങൾ നമ്മുടെ വ്യാപാരികളുടെയും ചെറുകിട ബിസിനസുകാരുടെയും സ്റ്റാർട്ടപ്പുകളുടെയും സംരംഭകത്വ മനോഭാവത്തെ ശാക്തീകരിക്കുന്നു. അവർക്ക് ഇപ്പോൾ മടുപ്പിക്കുന്ന അനുമതി ആവശ്യകതകളെക്കുറിച്ചും, ചെറിയ ലംഘനങ്ങൾക്ക് തടവ് ശിക്ഷ ലഭിക്കുന്നതിനെക്കുറിച്ചും ആശങ്കപ്പെടുന്നതിനു പകരം അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
സ്വതന്ത്ര വ്യാപാര കരാറുകളും ലോക്കൽ ഫോർ ഗ്ലോബലും
ഇന്ത്യയുടെ വ്യാപാര, നിക്ഷേപ തന്ത്രത്തിന്‍റെ ഒരു മാർഗനിർദേശ തത്വം പ്രാദേശിക സംരംഭകരെ, പ്രത്യേകിച്ച് ചെറുകിട ബിസിനസുകൾ, സ്റ്റാർട്ടപ്പുകൾ, കർഷകർ, കരകൗശല വിദഗ്ധർ എന്നിവരെ പ്രോത്സാഹിപ്പിക്കുക; ആഗോളതലത്തിൽ വിജയിക്കാൻ അവരെ ശാക്തീകരിക്കുക എന്നതാണ്. ഈ ദർശനം പിന്തുടരുന്നതിനായി, കഴിഞ്ഞ വർഷം ഇന്ത്യ 3 സ്വതന്ത്ര വ്യാപാര കരാറുകൾ (എഫ്ടിഎ) അന്തിമമാക്കി. ഇത് യുകെ, ന്യൂസിലാൻഡ്, ഒമാൻ എന്നീ വികസിത വിപണികളിലേക്ക് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ രഹിത പ്രവേശനം നൽകുന്നു.
എഫ്ടിഎകളും പരിഷ്കരണ പ്രക്രിയയുടെ ഭാഗമാണ്. നേരത്തെ, യുപിഎ ഗവൺമെന്‍റ് ദേശീയ താൽപ്പര്യം അവഗണിച്ച് ആഗോളതലത്തിൽ ഇന്ത്യയുമായി മത്സരിക്കുന്ന രാജ്യങ്ങളുമായി അശ്രദ്ധമായി കരാറുകളിൽ ഒപ്പുവച്ചിരുന്നു. വികസിത രാജ്യങ്ങളുമായുള്ള എഫിടിഎകൾക്ക് മോദി ഗവൺമെന്‍റ് കൃത്യമായി മുൻഗണന നൽകുകയും വിജയകരമായ കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഈ കരാറുകൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ത്വരിതപ്പെടുത്തുകയും നിക്ഷേപം വർധിപ്പിക്കുകയും ഇന്ത്യയിലുടനീളമുള്ള ചെറുകിട ബിസിനസുകൾ, വിദ്യാർഥികൾ, സ്ത്രീകൾ, കർഷകർ, യുവാക്കൾ എന്നിവർക്ക് പരിവർത്തനകരമായ അവസരങ്ങൾ തുറക്കുകയും ചെയ്യും. ഓരോ കരാറും വിപുലമായ പങ്കാളി കൂടിയാലോചനകൾക്ക് ശേഷമാണ് ചർച്ച ചെയ്തത്. ഇത് തുല്യമായ ഫലങ്ങളും വികസിത ലോകവുമായി വിജയകരമായ ഇടപെടലും ഉറപ്പാക്കുന്നു.
നമ്മുടെ താത്പര്യങ്ങൾ സംരക്ഷിക്കൽ
ഈ കരാറുകൾക്ക് പുറമേ, സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റൈൻ എന്നിവ ഉൾപ്പെടുന്ന യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായി 2024ൽ ഒപ്പുവച്ച എഫ്ടിഎ പ്രവർത്തനക്ഷമമാക്കി. ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ പ്രധാന ആഗോള ക്ഷീര കയറ്റുമതിക്കാരുമായുള്ള കരാറുകളിൽ ഉൾപ്പെടെ, എല്ലാ എഫ്‌ടിഎകളിലും പൊതുവായ ഒരു വിഷയം ഇന്ത്യയുടെ കാർഷിക, ക്ഷീര മേഖലകളുടെ സംരക്ഷണമാണ്.
ഈ വ്യാപാര കരാറുകളിലൂടെ, ഇന്ത്യൻ കയറ്റുമതി ഉടനടി അല്ലെങ്കിൽ വേഗത്തിലുള്ള തീരുവ ഒഴിവാക്കലിൽ നിന്ന് പ്രയോജനം നേടുന്നു. അതേസമയം ഇന്ത്യയുടെ സ്വന്തം വിപണി പ്രവേശനം ക്രമപ്പെടുത്തുകയും ചെയ്യുന്നു. ഇഎഫ്ടിഎ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ എഫ്ടിഎയിൽ മുൻതൂക്കം നൽകിയ നൂതന നിക്ഷേപബന്ധിത വ്യവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ, അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലാൻഡ് 20 ബില്യൺ യുഎസ് ഡോളറിന്‍റെ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ നിക്ഷേപം കൃഷി, ക്ഷീരവികസനം, എംഎസ്‌എംഇകൾ, വിദ്യാഭ്യാസം, കായികം, യുവജന വികസനം എന്നിവയെ പിന്തുണയ്ക്കുകയും വിശാലവും സമഗ്രവുമായ വളർച്ച ഉറപ്പാക്കുകയും ചെയ്യും.
ഇന്ത്യ: ആഗോള നിക്ഷേപ ലക്ഷ്യസ്ഥാനം
2024–25 വരെയുള്ള കഴിഞ്ഞ 11 സാമ്പത്തിക വർഷങ്ങളിൽ, ഇന്ത്യ 748 ബില്യൺ യുഎസ് ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിച്ചു. ലോകത്തെ "ദുർബലമായ അഞ്ച് ' രാജ്യങ്ങളിൽ ഒന്നായി മുദ്രകുത്തപ്പെട്ട തെറ്റായ മാനെജ്‌മെന്‍റ് സമ്പദ്‌വ്യവസ്ഥയാണ് മോദി ഗവൺമെന്‍റിന് അധികാരമേറ്റപ്പോൾ ലഭിച്ചത് എന്നതിനാൽ, ഇത് ഏറെ പ്രധാനമാണ്. യുപിഎ കാലഘട്ടത്തിൽ, ആവർത്തിച്ചുള്ള സാമ്പത്തിക തിരിച്ചടികൾ വികസിത രാജ്യങ്ങളെ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചു. കേന്ദ്രീകൃതവും അഴിമതിരഹിതവുമായ ഭരണം, ധീരമായ പരിഷ്കാരങ്ങൾ, സാമ്പത്തിക അച്ചടക്കം എന്നിവയിലൂടെ, പ്രധാനമന്ത്രി മോദി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ആത്മവിശ്വാസം പുനഃസ്ഥാപിച്ചു. വ്യാപാരത്തിനും നിക്ഷേപത്തിനും ഏറ്റവും അനുയോജ്യമായ സ്ഥലമായി ഇന്ത്യയുടെ നിലവാരം ഉയർത്തി.
പാവങ്ങളെ സഹായിക്കുന്ന പരിഷ്കാരങ്ങൾ
2025 അവസാനിക്കുമ്പോൾ, ഇന്ത്യ വൻ നേട്ടത്തിലായിരുന്നു. ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയ രാജ്യം, ഇപ്പോൾ ജർമ്മനിയെ മറികടക്കാനുള്ള പാതയിലാണ്. യുപിഎ കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായി, സാമ്പത്തിക നേട്ടങ്ങൾ ഏറ്റവും ദരിദ്രരിലേക്ക്, പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ട് എന്നതാണ് പ്രധാന കാര്യം.
തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി, മോദി ഗവൺമെന്‍റ് ചരിത്രപരമായ തൊഴിൽ പരിഷ്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. അപൂർണമായ 29 നിയമങ്ങളെ നാല് ആധുനിക കോഡുകളായി ലയിപ്പിച്ചു. ന്യായമായ വേതനം, സമയബന്ധിതമായ പേയ്‌മെന്‍റുകൾ, സാമൂഹിക ക്ഷേമം, സുരക്ഷ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തൊഴിൽ ശക്തിയിൽ കൂടുതൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും.
ശുദ്ധമായ രണ്ട്- സ്ലാബ് ഘടന സൃഷ്ടിച്ച ജിഎസ്ടി പരിഷ്കാരങ്ങളിൽ നിന്ന് ഓരോ ഇന്ത്യൻ പൗരനും നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇത് വീടുകൾ, എംഎസ്എംഇകൾ, കർഷകർ, തൊഴിൽ കേന്ദ്രീകൃത മേഖലകൾ എന്നിവയിലെ ഭാരം ലഘൂകരിക്കും.
മുന്നോട്ടുള്ള പാത
കൂട്ടിയിണക്കലിന്‍റെ വർഷമായിരുന്നു 2025: ആഭ്യന്തര സംരംഭവും ആഗോള ആവശ്യകതയും തമ്മിൽ; നയ പരിഷ്കരണവും ഡിജിറ്റൽ ശാക്തീകരണവും തമ്മിൽ; വളർന്നുവരുന്ന ചെറുകിട ബിസിനസുകളും അന്താരാഷ്‌ട്ര വിപണികളും തമ്മിൽ.
ഇനിയും വളരെയധികം ആവേശം മുന്നിലുണ്ട്. നിതി ആയോഗ് അംഗം രാജീവ് ഗൗബയുടെ നേതൃത്വത്തിലുള്ള ഒരു പാനൽ വിപുലമായ പരിഷ്കാരങ്ങളെക്കുറിച്ച് പഠിക്കുന്നു. ഇത് പ്രധാനമന്ത്രി മോദിയുടെ റിഫോം എക്സ്പ്രസിനെ കൂടുതൽ ത്വരിതപ്പെടുത്തും. ഇന്ത്യ മുന്നോട്ടുപോകുമ്പോൾ, മത്സരാധിഷ്ഠിത വ്യാപാരം, നൂതന വ്യവസായം, ആത്മവിശ്വാസവും സ്വാശ്രയത്വവും, കരുത്തുറ്റ സമ്പദ്‌വ്യവസ്ഥ എന്നിവയിലൂടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ കയറ്റുമതിക്കാരുടെയും നിർമാതാക്കളുടെയും കർഷകരുടെയും സേവനദാതാക്കളുടെയും വിജയം രാജ്യത്തിന്‍റെ തന്നെ വിജയമാണ്.
ഇന്ത്യ ഭാവിക്കായി തയാറെടുക്കുക മാത്രമല്ല ചെയ്യുന്നത്, അത് രൂപപ്പെടുത്തുകയാണ്. നിർണായക നേതൃത്വം, ധീരമായ പരിഷ്കാരങ്ങൾ, വ്യക്തമായ ഒരു ആഗോള തന്ത്രം എന്നിവയാൽ, രാജ്യത്തിന്‍റെ അഭിലാഷം പ്രവർത്തനത്താൽ പിന്തുണയ്ക്കപ്പെടുന്നു. ഇന്ത്യ ലോകവുമായി വ്യാപാരം നടത്തുകയും നിർമ്മിക്കുകയും നവീകരിക്കുകയും ഇടപഴകുകയും ചെയ്യുമ്പോൾ, അത് സ്വന്തം നിബന്ധനകളുടെ അടിസ്ഥാനത്തിൽ ശക്തവും സ്വാശ്രയവും വിശ്വസനീയവുമായ രാജ്യമായി മാറുന്നു.