
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഹോം ഗ്രൗണ്ടിലും അസ്ഥിരത തുടർന്നപ്പോൾ നിലവിലെ ചാംപ്യന്മാാരായ ഹൈദരാബാദ് എഫ്സിയോടും തോറ്റു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. 29-ാം മിനിറ്റിൽ ബോര്‍ഹ ഹെരേയാണ് ഹൈദരാബാദിന്റെ ഗോള്‍ നേടിയത്. പ്രാഥമിക ലീഗിലെ അവസാന മത്സരമായിരുന്നിത്. അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സെങ്കിലും പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നു. 20 മത്സരങ്ങളില്‍ 31 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ഇത്രയും മത്സരങ്ങളില്‍ 42 പോയിന്റുള്ള ഹൈദാബാദ് രണ്ടാം സ്ഥാനത്താണ്. പ്ലേ ഓഫിൽ ബംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബംഗളൂരാണ് വേദി.
മികച്ച കളി പുറത്തെടുത്തിട്ടും കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. ഹൈദരാബാദ് ലക്ഷ്യത്തിലേക്ക് നിറയൊഴിച്ച ഒരേയൊരു ഷോട്ട് ഗോളായി മാറി. മധ്യവരയ്ക്കടുത്ത് നിന്ന് ജെസ്സല്‍ കര്ണൈരോയില് നിന്ന് പന്ത് തട്ടിയെടുത്ത മുഹമ്മദ് യാസിര്‍ ഹാളിചരണ്‍ മറിച്ചുനില്‍കി. ഇടത് വിങ്ങലൂടെ കുതിട്ട ഹാളിചരണ്‍ പന്ത് ഹെരേരയ്ക്ക് നല്കി. താരത്തിന്റെ ഇടങ്കാലന്‍ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പറെ കീഴ്പ്പെടുത്തി. ഐഎസ്എല്ലില്‍ നോക്കൗട്ട് ചിത്രം നേരത്തെ തെളിഞ്ഞിരുന്നു. മാര്‍ച്ച് മൂന്നിന് നടക്കുന്ന ആദ്യലഎലിമിനേറ്ററില് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയ ബെംഗളൂരു എഫ്സി ബ്ലാസ്റ്റേഴ്സിനെ നേരിടും. ബെംഗളൂരുവിന്റെ മൈതാനത്തായിരിക്കും മത്സരം.
ഈ മത്സരത്തിലെ വിജയികള്‍ ലീഗില്‍ ഒന്നാമതെത്തിയ മുംബൈ സിറ്റിയെ രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലില്‍ നേരിടും. മാര്‍ച്ച് നാലിന് നടക്കുന്ന എലിമിനേറ്ററില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയ എടികെ മോഹന്‍ ബഗാന്, ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒഡീഷ എഫ്സിയെ നേരിടും. എടികെയുടെ മൈതാനത്തായിരിക്കും മത്സരം. ഈ മത്സരത്തിലെ വിജയിയുടെ സെമി എതിരാളി ഹൈദരാബാദ് ആയിരിക്കും.