

യശസ്വി ജയ്സ്വാൾ
File photo
അംബി: സയീദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്‍റിലെ സൂപ്പർ ലീഗ് ബി മത്സരത്തിൽ യശസ്വി ജയ്സ്വാളിന്‍റെ അതിവേഗ സെഞ്ചുറിയുടെ കരുത്തിൽ മുംബൈ നാല് വിക്കറ്റിന് ഹരിയാനയെ കീഴടക്കി. 48 പന്തിൽ സെഞ്ചുറി നേടി ജയ്സ്വാൾ, ടി20 ദേശീയ ടീമിൽ താൻ നേരിടുന്ന അവഗണനയ്‌ക്ക് ബാറ്റ് കൊണ്ട് മറുപടി നൽകുകയായിരുന്നു.
235 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നിലവിലെ ചാംപ്യന്മാരായ മുംബൈ, 17.3 ഓവറിൽ ലക്ഷ്യം മറികടന്നു. 50 പന്തിൽ 101 റൺസ് നേടിയ ജയ്സ്വാളിനൊപ്പം സർഫറാസ് ഖാനും വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചു. മൂന്നാം നമ്പറിലിറങ്ങി, 24 പന്തിൽ 64 റൺസാണ് സർഫറാസ് അടിച്ചുകൂട്ടിയത്. ഇരുവരും ചേർന്ന് 6.1 ഓവറിൽ 88 റൺസ് നേടിയതോടെ, ദുഷ്‌കരമായ ചേസ് എളുപ്പമായി.
മുന്‍ മത്സരത്തിൽ ഹൈദരാബാദിനോട് തോറ്റതിനെ തുടർന്ന് നെറ്റ് റൺറേറ്റ് തിരിച്ചടിയായിരുന്ന മുംബൈക്ക് ഈ ജയം നിർണായകമായി. മത്സരശേഷം പ്ലേയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വീകരിക്കാനെത്തിയ ജയ്സ്വാൾ, സർഫറാസിനെയും ഒപ്പം വിളിച്ചത് ശ്രദ്ധേയമായി.
ആദ്യം ബാറ്റ് ചെയ്ത ഹരിയാനയ്ക്കു വേണ്ടി ക്യാപ്റ്റൻ അങ്കിത് കുമാർ 42 പന്തിൽ 89 റൺസും, നിഷാന്ത് സിന്ധു 38 പന്തിൽ പുറത്താകാതെ 63 റൺസും നേടി. ഇരുവരും ചേർന്ന് 110 റൺസിന്‍റെ കൂട്ടുകെട്ട് തീർത്തെങ്കിലും, മുംബൈയുടെ ബാറ്റിങ് ആക്രമണത്തിന് മുന്നിൽ അത് പര്യാപ്തമായില്ല.
മുംബൈക്കായി അജിങ്ക്യ രഹാനെയും (10 പന്തിൽ 21) തുടക്കത്തിൽ വേഗമേറിയ സംഭാവന നൽകി. ഹരിയാന ബൗളർമാരുടെ മിതമായ പേസ് ജയ്സ്വാളിനും സർഫറാസിനും അനുകൂലമായി. 16 ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ജയ്സ്വാളിന്‍റെ ഇന്നിങ്സ്.