
ബാസ്ബോളിനെ 387ൽ ഒതുക്കി ബുംറയും സംഘവും
ലോർഡ്സ്: ഇന്ത‍്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് 387 റൺസിന് പുറത്ത്. 199 പന്തിൽ നിന്നും 10 ബൗണ്ടറി ഉൾപ്പെടെ സെഞ്ചുറി നേടിയ (104) ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. റൂട്ടിനെ കൂടാതെ ജാമി സ്മിത്ത് ബ്രൈഡൻ കാർസെ എന്നിവർ അർധ സെഞ്ചുറി നേടി.
ഇരുവർക്കും പുറമെ നായകൻ ബെൻ സ്റ്റോക്സ് (44) ഒല്ലി പോപ്പ് (44) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത‍്യക്കു വേണ്ടി ജസ്പ്രീത് ബുംറ അഞ്ചും നിതീഷ് കുമാർ റെഡ്ഡി രണ്ടും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 353 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട് 271 റൺസിൽ 7 വിക്കറ്റ് നഷ്ടപ്പെട്ട ടീമിനെ ജാമി സ്മിത്തും ബ്രൈഡൻ കാർസെയും ചേർന്നാണ് സ്കോർ 300 കടത്തിയത്.
ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 82 റൺസ് ചേർത്തിരുന്നു. ടീം സ്കോർ 355ൽ നിൽക്കെയാണ് ജാമി സ്മിത്തിനെ സിറാജ് പുറത്താക്കിയത്. പിന്നാലെയെത്തിയ ജോഫ്രാ ആർച്ചറിനെ ബുംറ ബൗൾഡാക്കിയതോടെ ടീമിന് 9 വിക്കറ്റ് നഷ്ടമായി. തുടർന്ന് ബ്രൈഡൻ കാർസെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. ടീമിന്‍റെ ഇന്നിങ്സ് 387 റൺസിൽ അവസാനിച്ചു.