

വേമ്പനാട്ട് കായൽ നീന്തിക്കയറിയ ദേവദർശനെ മാതാപിതാക്കളും, പരിശീലകനും കായലിൽ നിന്ന് എടുത്തുയർത്തുന്നു
കോതമംഗലം: ഇരു കൈകാലുകളും ബന്ധിച്ച് വേമ്പനാട്ടുകായലിനു കുറുകെ ഒമ്പത് കിലോമീറ്റർ നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിനു വേണ്ടിയുള്ള ഒൻപതുകാരൻ ദേവാദർശന്‍റെ ശ്രമം വിജയകരമായി.
ശനിയാഴ്ച രാവിലെ 7.16 ന് ചേർത്തല കൂമ്പേൽ കടവിൽ നിന്നും വൈക്കം കായലോര ബീച്ചിലേക്ക് 2 മണിക്കൂർ 1 മിനിറ്റ് സമയം കൊണ്ടാണ് നീന്തിയെത്തിയത്.
കായൽ നീന്തലിൽ പുതിയ ദൂരവും സമയവും ദേവാദർശന് സ്വന്തമായി. ഇരു കൈയും കാലുകളും കെട്ടിയുള്ള അതി സഹസികമായ നീന്തൽ ചരിത്ര വിജയമാണ്. കോതമംഗലം ഡോൾഫിൻ ക്ലബ് നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്‍റെ ശിക്ഷണത്തിലാണ് ദേവാദർശൻ ഈ വിജയത്തിനായി പരിശീലനം നേടിയത്.
കോതമംഗലം വിമലഗിരി പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥിയായ ദേവാദർശൻ കോതമംഗലം കുത്തുകുഴി കൊല്ലാരത്ത് രഘുനാഥ് ബാബുവിന്റെയും ആതിര അനിലിന്റെയും മകനാണ്.
കായൽ നീന്തി വിജയം നേടിയ ദേവാദർശനെ ബീച്ച് മൈതാനത്തു നടന്ന അനുമോദന യോഗത്തിൽ ക്ലബ് സെക്രട്ടറി പി. അൻസൽ പൊന്നാട അണിയിച്ചു ആദരിച്ചു.
അനുമോദന ചടങ്ങിൽ ജോയിന്‍റ് എക്സ്സൈസ് കമ്മിഷണർ മജു ടി.എം., വൈക്കം ഡിവൈഎസ്പി ഷിജു പി.എസ്. മുനിസിപ്പൽ സെക്രട്ടറി രഞ്ജിത് നായർ, മുൻ വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി. ഷൈൻ, ഷാജികുമാർ ടി. (നീന്തൽ പരിശീലകൻ ശ്രീ മുരുക സ്വിമ്മിങ് ക്ലബ് വൈക്കം), അൻസൽ എ.പി.(സെക്രട്ടറി ഡോൾഫിൻ ക്ലബ് കോതമംഗലം) എന്നിവർ പങ്കെടുത്തു.