

അഭിഷേക് ശർമ മത്സരത്തിനു മുൻപുള്ള ദീർഘമായ തയാറെടുപ്പിനിടെ.
File photo
ന്യൂഡൽഹി: ടി20 ലോകകപ്പിനിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ ആരോഗ്യപ്രശ്നത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പനി കാരണമുണ്ടായ പ്രശ്നമല്ല, മറിച്ച്, വയറിന്‍റെ പ്രശ്നം കടുത്ത കനിയായി മാറുകയായിരുന്നു എന്നാണ് പുതിയ വിവരം.
മുംബൈയിൽ യുഎസ്എക്കെതിരായ മത്സരത്തിനു മുന്നോടിയായി പരിശീലനത്തിനിടെ അഭിഷേക് കഴിച്ച ഭക്ഷണമാണ് വയറിനു പ്രശ്നമായതെന്നാണ് ഇപ്പോഴത്തെ നിഗമനം.
ഇതു കടുത്ത ഡീഹൈഡ്രേഷനു കാരണമായി. ബുദ്ധിമുട്ട് വകവയ്ക്കാതെ കളിക്കാനിറങ്ങിയ അഭിഷേക്, നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു.
ഇന്ത്യയുടെ ഫീൽഡിങ് സമയത്ത് ഗ്രൗണ്ടിലിറങ്ങാൻ സാധിക്കാതിരുന്ന അഭിഷേക്, ഡഗൗട്ടിൽ പോലും ഉണ്ടായിരുന്നില്ല. സഞ്ജു സാംസൺ ആയിരുന്നു സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ.
വയറിന്‍റെ അസുഖം കടുത്ത പനിക്കു കാരണമായി. നിർജലീകരണം വർധിച്ചതു കാരണം അഭിഷേകിന്‍റെ ശരീരഭാരത്തിലും കുത്തനെ കുറവുണ്ടായി. ഇതാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ കാരണം. പിന്നീട് ഡിസ്ചാർജ് ചെയ്തെങ്കിലും, അഭിഷേകിന്‍റെ ഭാരം സാധാരണനിലയിൽ എത്തിയിട്ടില്ല.
ഞായറാഴ്ച പാക്കിസ്ഥാനെതിരേ നിർണായക മത്സരം നടക്കാനിരിക്കെ, നമീബിയക്കെതിരേ അഭിഷേകിനെ കളത്തിൽ ഇറക്കി സ്ഥിതി വഷളാക്കേണ്ടതില്ല എന്ന രീതിയിലാണ് ടീം മാനേജ്മെന്‍റിന്‍റെ ആലോചന. അങ്ങനെ വന്നാൽ, മലയാളി താരം സഞ്ജു സാംസൺ ആയിരിക്കും ഇഷാൻ കിഷന്‍റെ ഓപ്പണിങ് പങ്കാളി. അതല്ലെങ്കിൽ, പരുക്ക് മാറി തിരിച്ചെത്തിയ വാഷിങ്ടൺ സുന്ദറിനെ വച്ച് ഒരു പരീക്ഷണത്തിനും ഗൗതം ഗംഭീർ മുതിർന്നുകൂടായ്കയില്ല.