ദോഹ: എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂർണമെന്‍റിന്‍റെ ഫൈനലില്‍ ആതിഥേയരായ ഖത്തര്‍ ശനിയാഴ്ച ജോര്‍ദാനെ നേരിടും. സെമി ഫൈനലിൽ കരുതത്തരായ ഇറാനെ തകര്‍ത്താണ് ആതിഥേയരായ ഖത്തര്‍ കലാശപ്പോരിന് യോഗ്യത നേടിയത്. ദക്ഷിണ കൊറിയയെ അട്ടിമറിച്ചാണ് ജോര്‍ദാന്‍റെ വരവ്. ഇറാനോട് രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തറിന്‍റെ ജയം. ഖത്തറിനായി ജസീം ഗാബര്‍ അബ്ദസ്സലാമും അക്രം അഫീഫും അല്‍മോയസ് അലിയുമാണ് ഗോളുകൾ നേടിയത്. സര്‍ദാര്‍ അസ്മൗന്‍, അലി റസ ജാന്‍ബക്ഷ് എന്നിവർ ഇറാനു വേണ്ടിയും സ്കോർ ചെയ്തു.
ദക്ഷിണകൊറിയയെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ജോര്‍ദാന്‍ അട്ടിമറിച്ചത്. യസന്‍ അല്‍ നഇമത് (53), മൂസ അല്‍ തമാരി (66) എന്നിവര്‍ ജോര്‍ദാനായി ഗോളുകള്‍ സ്കോര്‍ ചെയ്തു.
കരുത്തരായ ജപ്പാന്‍, സൗദി അറേബ്യ, ഓസ്ട്രേലിയ, ഇറാഖ് എന്നീ ടീമുകൾ ടൂർണമെന്‍റിൽനിന്നു നേരത്തെ പുറത്തായിരുന്നു. ഇതിനിടെയും ജോര്‍ദാൻ നടത്തിയ കുതിപ്പ് അമ്പരപ്പിക്കുന്നതായിരുന്നു.
ഗ്രൂപ്പ് റൗണ്ടില്‍ മൂന്നാം സ്ഥാനക്കാരില്‍ ഒന്നാമതായാണ് ജോര്‍ദാന്‍ നോക്കൗട്ട് കടമ്പ കടന്നതു തന്നെ. ആദ്യമത്സരത്തില്‍ മലേഷ്യയെ 4-0ത്തിന് തോല്‍പിച്ചപ്പോള്‍, രണ്ടാം അങ്കത്തില്‍ ദക്ഷിണ കൊറിയയെ 2-2ന് സമനിലയില്‍ തളച്ചു. എന്നാല്‍, മൂന്നാം അങ്കത്തില്‍ ബഹറിനോട് 1-0ത്തിന് തോറ്റു. ഒടുവില്‍ നാലു പോയന്‍റുമായി, മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒന്നാമതായി പ്രീക്വാര്‍ട്ടറില്‍ ഇടംനേടി.
16 ടീമുകളുടെ റൗണ്ടിൽ കരുത്തരായ ഇറാഖിനെ ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റില്‍ പിറന്ന രണ്ടു ഗോളിന്‍റെ ത്രില്ലര്‍ പോരാട്ടത്തില്‍ അട്ടിമറിച്ചതോടെ ജോര്‍ദാന്‍ ചെറിയ മീനല്ല എന്ന് എല്ലാവരും തിരിച്ചറിഞ്ഞു. ക്വാര്‍ട്ടറില്‍ അവര്‍ താജിക്കിസ്ഥാനെയും പരാജയപ്പെടുത്തി. സെമിയില്‍ കരുതത്തരായ ദക്ഷിണാഫ്രിക്കയെയും. ലോക റാങ്കിങ്ങില്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള ദക്ഷിണ കൊറിയക്കെതിരെ നിർഭയമായി കളിച്ച താരങ്ങളുടെ പ്രകടനം വീരോചിതമായിരുന്നുവെന്ന് മത്സര ശേഷം കോച്ച് ഹുസൈന്‍ അമൗത പറഞ്ഞു.