അല്‍ ഖോര്‍: എഎഫ്സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്ക് മടക്ക ടിക്കറ്റ് നൽകി സിറിയ. ഓസ്ട്രേലിയയ്ക്കും ഉസ്ബെക്കിസ്താനും പിന്നാലെ സിറിയയോടും തോറ്റ് ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്ത്. പൊരുതിക്കളിച്ചിട്ടും എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യന്‍ തോല്‍വി. സുവര്ണാവസരങ്ങള് കളഞ്ഞുകുളിക്കുന്നതില്‍ താരങ്ങള്‍ മത്സരിച്ചപ്പോള്‍ ഇന്ത്യന്‍ സംഘത്തിന് ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ എന്നത് സ്വപ്നം മാത്രമായി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 76-ാം മിനിറ്റില്‍ ഖബ്രിനാണ് സിറിയയുടെ വിജയഗോള്‍ നേടിയത്.
ഇന്ത്യയെ തോല്‍പ്പിച്ചതോടെ ഒരു ജയവും ഒരു തോല്‍വിയും അടക്കം നാലു പോയന്റുമായി മികച്ച മൂന്നാം സ്ഥാനക്കാരായി സിറിയ ഏഷ്യന്‍ കപ്പ് ചരിത്രത്തിലാദ്യമായി പ്രീ ക്വാര്‍ട്ടര്‍ യോഗ്യത. തോറ്റെങ്കിലും ശക്തരായ ഓസ്ട്രേലിയയക്കെതിരെയും സിറിയക്കെതിരെയും വീറുറ്റ പോരാട്ടം കാഴ്ചവെച്ചാണ് ഇന്ത്യ മടങ്ങുന്നത്.
കളിയുടെ തുടക്കം മുതല്‍ തന്നെ സിറിയന്‍ ഗോള്‍മുഖം ആക്രമിച്ച ഇന്ത്യ നയം വ്യക്തമാക്കിയിരുന്നു. നാലാം മിനിറ്റില്‍ തന്നെ മഹേഷിന്റെ ഷോട്ട് സിറിയന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ 25-ാം മിനിറ്റില്‍ മഹേഷിന്‍രെ പാസില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം സുനില്‍ ഛേത്രിയും നഷ്ടപ്പെടുത്തി. 53-ാം മിനിറ്റില്‍ ലഭിച്ച അവസരം ചാങ്തെയ്ക്കും മുതലാക്കാനായില്ല.
76ാം മിനിറ്റില്‍ ഇന്ത്യുടെ പ്രതീക്ഷ തകര്‍ത്ത ഗോളെത്തി. അത്രയും നേരം മനോഹരമായി പ്രതിരോധിച്ച ഇന്ത്യന്‍ പ്രതിരോധ നിരയെ കബളിപ്പിച്ച് ഹെസാര്‍ നല്കിയ ഡയഗണല്‍ ക്രോസ് പിടിച്ചെടുത്ത് ഖബ്രിന് ബോക്സിനകത്തു നിന്ന് തൊടുത്ത ഷോട്ട് ഗുര്‍പ്രീത് സിങ് സന്ധുവിന്റെ വിരലുകളെ തഴുകി വലയിലേക്ക് ഉരുണ്ട് കയറി. ഗോള്‍ വീണതോടെ സിറിയ പൂര്‍ണമായും പ്രതിരോധത്തിലേക്കും ആക്രമണത്തിലേക്കും മാറിയെങ്കിലും സമനില ഗോള്‍ കണ്ടെത്താന്‍ ഇന്ത്യന്‍ മുന്നേറ്റനിരക്കായില്ല.
ഗ്രൂപ്പ് ബിയില്‍ നിന്ന് ഏഴ് പോയന്റുമായി ഓസ്ട്രേലിയയും അഞ്ച് പോയന്റുമായി ഉസ്ബെക്കിസ്താനും പ്രീക്വാര്‍ട്ടറിലെത്തി. മൂന്ന് കളികളില്‍ നിന്ന് നാല് പോയന്റുള്ള സിറിയക്കും നോക്കൗട്ട് സാധ്യതയുണ്ട്. ആറ് ഗ്രൂപ്പുകളിലെയും മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കും ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കൊപ്പം നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശനമുണ്ട്.