സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയത് സഹതാരങ്ങളുടെ അഭിപ്രായം പരിഗണിച്ച്

ഡ്രസിങ് റൂമിൽ നിന്നുള്ള ഫീഡ്ബാക്കും ടി20 ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതിൽ നിർണായകമായെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ
Gautam Gambhir and Ajit Agarkar during press meet
ഗൗതം ഗംഭീറും അജിത് അഗാർക്കറും വാർത്താസമ്മേളനത്തിൽ
Updated on

ന്യൂഡൽഹി: ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ ട്വന്‍റി20 ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനാക്കിയതിന്‍റെ കാരണങ്ങൾ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ ഒടുവിൽ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തി.

ഫിറ്റ്നസ്, പരമ്പരകൾക്കുള്ള ലഭ്യത എന്നിവയ്ക്കു പുറമേ, ഡ്രസിങ് റൂമിൽനിന്നുള്ള ഫീഡ്ബാക്കും ഇക്കാര്യത്തിൽ നിർണായകമായെന്നാണ് അഗാർക്കറുടെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്. സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും അടക്കമുള്ളവർ ഹാർദിക് ക്യാപ്റ്റനാകാൻ ആഗ്രഹിച്ചില്ല എന്നാണ് ഇതിലുള്ള സൂചന.

എല്ലാ മത്സരങ്ങൾക്കും ലഭ്യത ഉറപ്പാക്കാൻ സാധിക്കുന്ന ആളാകണം ക്യാപ്റ്റൻ എന്നതായിരുന്നു പ്രധാന പരിഗണനയെന്ന് അഗാർക്കറും ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ചേർന്നു നടത്തിയ പ്രഥമ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

ഈ മാനദണ്ഡം അനുസരിച്ച് ഹാർദിക് പാണ്ഡ്യയുടെ ഫിറ്റ്നസ് പ്രശ്നമാണ്. അതേസമയം, ഏറ്റവും മികച്ച ടി20 ബാറ്റർമാരിൽ ഒരാളായ സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയാൽ എല്ലാ മത്സരങ്ങളിലും ലഭ്യത ഉറപ്പാക്കാൻ സാധിക്കുമെന്നും അഗാർക്കർ പറഞ്ഞു.

കെ.എൽ. രാഹുലിനെ ക്യാപ്റ്റൻസിയിലേക്കു പരിഗണിക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ആ തീരുമാനമെടുക്കുന്നത് താൻ സെലക്ഷൻ കമ്മിറ്റിയിൽ വരും മുൻപായിരുന്നു എന്നാണ് അഗാർക്കർ മറുപടി പറഞ്ഞത്.

logo
Metro Vaartha
www.metrovaartha.com