

ശുഭ്മൻ ഗിൽ പരിശീലനത്തിൽ.
File photo
ശുഭ്മൻ ഗിൽ ടി20 ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള സമ്മർദത്തിൽ കളിക്കുന്നതിനു പകരം, ഐപിഎല്ലിൽ കളിക്കുന്നതു പോലെ സ്വതന്ത്രമായി ബാറ്റ് ചെയ്യുകയാണു വേണ്ടതെന്ന് ടെൻ ഡോഷെയ്റ്റ്. സൂര്യകുമാർ യാദവിന്‍റെ ഫോം ആശങ്കയല്ല. അക്ഷർ പട്ടേലിനെ ടോപ് ഓർഡറിൽ കളിപ്പിക്കുന്നത്, ലോകകപ്പിനു മുന്നോടിയായി ടീം കോംബിനേഷൻ ശരിയാക്കാനുള്ള പരീക്ഷണമെന്നും അസിസ്റ്റന്‍റ് കോച്ചിന്‍റെ വിശദീകരണം.
മുല്ലൻപൂർ: ടി20 ക്രിക്കറ്റിൽ തിരിച്ചെത്തിയ ശേഷം അമിതമായി ഭാരം ഏറ്റെടുക്കാനാണ് ശുഭ്മാൻ ഗിൽ ശ്രമിക്കുന്നതെന്നും, അതിനു പകരം ഐപിഎല്ലിൽ കളിക്കുന്നതുപോലെ സ്വതന്ത്രമായി ബാറ്റ് ചെയ്യുകയാണ് വേണ്ടതെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ അസിസ്റ്റന്‍റ് കോച്ച് റയാൻ ടെൻ ഡോഷെയ്റ്റ്.
സെപ്റ്റംബറിൽ നടന്ന ഏഷ്യ കപ്പിലൂടെയാണ് ഗില്ലിനെ ടി20 ടീമിലേക്ക് തിരികെ കൊണ്ടുവന്നത്. സഞ്ജു സാംസണിന് പകരക്കാരനായി ഓപ്പണിങ് സ്ഥാനത്തെത്തിയെങ്കിലും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നാട്ടിൽ നടക്കുന്ന ലോകകപ്പിനു മുന്നോടിയായി ഗില്ലിന് ഇനിയും മികവ് പുലർത്താൻ സാധിച്ചിട്ടില്ല.
ടി20 ഫോർമാറ്റിൽ ഗിൽ അൽപ്പം അയവ് വരുത്തേണ്ടതുണ്ടെന്നും, കഴിഞ്ഞ മാസം ഓസ്ട്രേലിയൻ പര്യടനത്തിന്‍റെ അവസാന ഘട്ടത്തിൽ അതിന്‍റെ സൂചനകൾ കണ്ടിരുന്നതായും ടെൻ ഡോഷെയ്റ്റ് പറഞ്ഞു.
''ടീമിൽ സ്ഥാനമുറപ്പിക്കാനല്ല ഗിൽ ശ്രമിക്കേണ്ടത്. അദ്ദേഹത്തിന്‍റെ മികവിൽ ഞങ്ങൾ വിശ്വസിക്കുന്നു, അദ്ദേഹം മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ക്യാപ്റ്റൻ സൂര്യയുടെ കാര്യത്തിലും ഇതുതന്നെയാണ് പറയാനുള്ളത്'' - ടെൻ ഡോഷെയ്റ്റ് കൂട്ടിച്ചേർത്തു.
''സൂര്യയുടെ നിലവാരം വളരെ ഉയരത്തിലാണ്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്നയാൾ എന്ന നിലയിൽ റൺസ് നേടാൻ അദ്ദേഹത്തിനു മേൽ സമ്മർദമുണ്ട്. കുറച്ചുകാലമായി അദ്ദേഹം മികച്ച സ്കോറുകൾ നേടുന്നില്ല. എന്നാൽ, ഞങ്ങൾക്കതിൽ ആശങ്കയില്ല.'' - ടെൻ ഡോഷെയ്റ്റ് പറഞ്ഞു.
ആദ്യ മത്സരത്തിൽ അഞ്ചാം സ്ഥാനത്തും വ്യാഴാഴ്ച മൂന്നാം സ്ഥാനത്തും ബാറ്റ് ചെയ്ത അക്സർ പട്ടേലിനെക്കുറിച്ച് സംസാരിച്ച അസിസ്റ്റന്‍റ് കോച്ച്, ലോകകപ്പിനു മുമ്പ് ഇനി എട്ടോ ഒമ്പതോ മത്സരങ്ങളേ ബാക്കിയുള്ളൂ എന്നും കോംബിനേഷനുകൾ പരീക്ഷിക്കുകയാണെന്നും വ്യക്തമാക്കി.