

മുംബൈ: മുംബൈ ഇന്ത്യൻസിന്‍റെ ഇംഗ്ലിഷ് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചർ നാട്ടിലേക്കു മടങ്ങി. ഇംഗ്ലണ്ടിന്‍റെ തന്നെ ക്രിസ് ജോർഡനെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരുക്കിൽനിന്നു മുക്തനായി ഏതാനും കളികളിൽ ആർച്ചർ ഇറങ്ങിയെങ്കിലും പഴയ ഫോമിന്‍റെ നിഴൽ മാത്രമായിരുന്നു. പരുക്കിനു ശേഷമുള്ള പുനരധിവാസ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നാട്ടിലേക്കുള്ള മടക്കം. ആർച്ചറുടെ ആരോഗ്യ പുരോഗതി വിലയിരുത്തുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും അറിയിച്ചിട്ടുണ്ട്.
വലതു കൈമുട്ടിന് പരുക്കേറ്റത്തിനെത്തുടർന്ന് ആർച്ചർ മാസങ്ങളോളം കളത്തിനു പുറത്തായിരുന്നു. മത്സര ക്രിക്കറ്റിൽ സ്ഥിരമായി കളിക്കാനുള്ള ആരോഗ്യ ക്ഷമത ആയിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും വിശ്രമം ആവശ്യമാമെന്നും ഇസിബി വൃത്തങ്ങൾ പറഞ്ഞു.
ഈ സീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് വിക്കറ്റ് മാത്രമാണ് ആർച്ചർക്കു നേടാനായത്. ഓവറിൽ ശരാശരി 9.5 റൺസും വിട്ടുകൊടുത്തു. എന്നാൽ, സ്ഥിരമായി 145 കിലോമീറ്റർ വേഗത്തിൽ പന്തെറിയാൻ സാധിച്ചിരുന്നു.