

ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും
ലഹോർ: പാക്കിസ്ഥാൻ സൂപ്പർലീഗ് (പിഎസ്എൽ) ടി20 ക്രിക്കറ്റ് ടൂർണമെന്‍റിൽ പങ്കെടുക്കാൻ വരുന്ന വിദേശ താരങ്ങൾക്ക് ഭീഷണിയുമായി താലിബാൻ. പിഎസ്എലിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പാക്കിസ്ഥാനിലെ സായുധ പ്രതിപക്ഷ ഗ്രൂപ്പായ ജമാഅത്തുൽ അഹ്റാർ. പരസ്യ പ്രസ്താവനയിലൂടെയാണ് ഭീഷണി മുഴക്കിയത്.
പാക്കിസ്ഥാനിലെ താലിബാൻ ഗ്രൂപ്പായ തെഹരിക്-ഐ- താലിബാന്‍റെ ഒരു വിഭാഗമാണ് ജമാഅത്തുൽ അഹ്റാർ. രാജ്യത്തെ സാഹചര്യം വളരെ മോശമാണെന്നും ടൂർണമെന്‍റിൽ പങ്കെടുക്കാൻ പാക്കിസ്ഥാനിലെക്ക് വിദേശ താരങ്ങൾ എത്തിയാൽ എന്താണ് സംഭവിക്കുക എന്ന് പറയാനാവില്ലെന്നുമാണ് സായുധ സംഘം പ്രസ്താവനയിലൂടെ പറഞ്ഞത്. ക്രിക്കറ്റ് നടത്താൻ സമ്മതിക്കില്ലെന്നും താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവില്ലെന്നും അവർ പ്രസ്താവനയിലൂടെ പറയുന്നു.
ഈ വർഷത്തെ പിഎസ്എലിൽ ഓസ്‌ട്രേലിയൻ താരങ്ങളായ ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ആദം സാംപ ഇംഗ്ലണ്ടിന്റെ മൊയീൻ അലിയും ന്യൂസിലൻഡിന്റെ ഡെവൺ കോൺവേയും ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര താരങ്ങൾ പങ്കെടുക്കുന്നുണ്ട്. തിങ്കളാഴ്ച സ്റ്റീവ് സ്മിത്ത് പാക്കിസ്ഥാനിൽ എത്തി. ആദ്യമായാണ് സ്മിത് പിഎസ്എല്ലിൽ കളിക്കുന്നത്.
അതിനിടെ അടച്ചിട്ട സ്റ്റേഡിയത്തിലാകും കളി നടക്കുക എന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. കറാച്ചിയിലും ലഹോറിലുമായി മാത്രമായാവും കളി നടത്തുക. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവും ഇന്ധനവിലയും കണക്കിലെടുത്താണ് തീരുമാനം എന്നാണ് പിസിബി പറയുന്നത്. ഇപ്പോഴത്തെ സാഹചര്യം പിസിബി എങ്ങനെ നേരിടുമെന്ന് വ്യക്തമല്ല. എട്ടു ടീമുകൾ മത്സരിക്കുന്ന ലീഗ് 26നാണ് തുടങ്ങുന്നത്.