മൂന്നാം ടെസ്റ്റും ഇങ്ങെടുത്തു, ആഷസ് പരമ്പര ഉറപ്പിച്ച് ഓസ്ട്രേലിയ
അഡ്ലെയ്ഡ്: മൂന്നാം ടെസ്റ്റിലെ മിന്നും വിജയത്തോടെ ആഷസ് പരമ്പര ഉറപ്പിച്ച് ഓസ്ട്രേലിയ. അഡ്ലെയ്ഡ് ടെസ്റ്റിൽ 82 റൺസിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഓസീസ് ആഷസ് നിലനിർത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 435 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 352 റൺസിന് പുറത്തായി. 5 മത്സരങ്ങളടങ്ങിയ പരമ്പര ഓസ്‌ട്രേലിയ 3-0 വിജയിച്ചാണ് പരമ്പര ഉറപ്പിച്ചത്. സ്കോർ: ഓസ്ട്രേലിയ - 371, 349 ഇംഗ്ലണ്ട് - 286, 352.
ആറുവിക്കറ്റിന് 207 റൺസെന്ന നിലയിൽ അഞ്ചാംദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനുവേണ്ടി ജാമി സ്മിത്തും വിൽ ജാക്സുമാണ് ക്രീസിലുണ്ടായിരുന്നത്. അവസാനദിനം നാലുവിക്കറ്റ് മാത്രം കൈയിലിരിക്കെ 228 റൺസായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ടീം സ്കോർ 250 കടന്നു. പിന്നാലെ അർധസെഞ്ചുറി തികച്ച ജാമി സ്മിത്ത് പുറത്തായി.
ബ്രൈഡൻ കാഴ്സുമായി ചേർന്ന് ജാക്സ് ടീമിനെ മുന്നൂറ് കടത്തിയെങ്കിലും 47 റൺസെടുത്ത താരത്തെ സ്റ്റാർക് കൂടാരം കയറ്റി. മൂന്ന് റൺസെടുത്ത ജോഫ്രാ ആർച്ചറിനേയും സ്റ്റാർക് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് 349-9 എന്ന നിലയിലായി. ബ്രൈഡൻ കാഴ്സ് പിടിച്ചുനിന്നെങ്കിലും ജോഷ് ടങിനെ പുറത്താക്കി ബോളൻഡ് ഓസീസിന് വിജയം സമ്മാനിച്ചു.
ആദ്യ ഇന്നിങ്സിൽ ഓസീസ് 371 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 286 റൺസിന് പുറത്തായി. രണ്ടാമിന്നിങ്സിൽ 349 റൺസെടുത്ത കമ്മിൻസും സംഘവും 435 രൺസ് വിജയലക്ഷ്യമുയർത്തി. എന്നാൽ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 352 റൺസിൽ അവസാനിച്ചു.