

സ്റ്റീവ് സ്മിത്ത്
സിഡ്നി: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 135 റൺസ് ലീഡ്. മൂന്നാം ദിനം അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 518 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ. 129 റൺസുമായി പുറത്താവാതെ ക‍്യാപ്റ്റൻ സ്റ്റീവ് സ്മിത്തും 42 റൺസുമായി ബ‍്യൂ വെബ്സ്റ്ററുമാണ് ക്രീസിൽ.
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 166 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസിന് മൈക്കൽ നെസറിന്‍റെ വിക്കറ്റാണ് ആദ‍്യം നഷ്ടമായത്. 24 റൺസെടുത്ത നെസറിനെ ബ്രൈഡൻ കാർസ് പുറത്താക്കുകയായിരുന്നു.
മൂന്നാം വിക്കറ്റിൽ ഹെഡ്- നെസർ സഖ‍്യം 50 റൺസിലധികം കൂട്ടുകെട്ട് പടുത്തുയർത്തിയതിനു പിന്നാലെയാണ് നെസറിന്‍റെ മടക്കം. നെസർ പുറത്തായെങ്കിലും സെഞ്ചുറി തികച്ച ട്രാവിസ് ഹെഡ് അടി തുടർന്ന് ഇംഗ്ലണ്ട് ബൗളർമാരുടെ ആത്മവിശ്വാസം നശിപ്പിച്ചു.
ഹെഡിനെ പൂട്ടാനാവാതെ ഇംഗ്ലണ്ട് ബൗളർമാർ വെള്ളം കുടിക്കുന്ന കാഴ്ചായാണ് സിഡ്നിയിൽ കാണാൻ സാധിച്ചത്. ഇംഗ്ലണ്ടിന് വലിയ തലവേദനയായി മാറിയ ഹെഡ് 166 പന്തിൽ 24 ബൗണ്ടറിയും ഒരു സിക്സും അടക്കം 163 റൺസ് നേടി. ഒടുവിൽ ജേക്കബ് ബെഥേലാണ് ഹെഡിനെ മടക്കി അയച്ച് ടീമിന് ഒരു ബ്രേക്ക് ത്രൂ നൽകിയത്. എന്നാൽ പിന്നാലെയെത്തിയ സ്റ്റീവ് സ്മിത്ത് എന്ന പരീക്ഷയിൽ ഇംഗ്ലണ്ടിന് വിജയിക്കാനായില്ല.
സിഡ്നി ടെസ്റ്റിൽ സെഞ്ചുറി നേടിയ ഹെഡിന്‍റെ ആഹ്‌ളാദ പ്രകടനം
205 പന്തുകൾ നേരിട്ട താരം 15 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 129 റൺസ് നേടി പുറത്താവാതെ നിന്നു. അതേസമയം, അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ഉസ്മാൻ ഖവാജ ഇത്തവണ നിരാശപ്പെടുത്തി. 17 റൺസാണ് ആകെ താരത്തിന് ചേർക്കാനായത്. അലക്സ് കാരിയും കാര‍്യമായി തിളങ്ങിയില്ല (16), ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ 37 റൺസ് നേടി പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി ബ്രൈഡൻ കാർസ് മൂന്നും ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സ് രണ്ടും ജോഷ് ടങ്, ജേക്കബ് ബെഥേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.