

മാർനസ് ലബുഷെയ്നെ
പെർത്ത്: അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസീസ് ടീമിനെ പ്രഖ‍്യാപിച്ചു. ഏറെനാളുകളായി ഫോം കണ്ടെത്താനാകാത്ത മാർനസ് ലബുഷെയ്നെ അടക്കമുള്ളവരെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. ഫോമിലല്ലെങ്കിലും മാർനസിന് ടീമിന് വേണ്ടി മികച്ച സംഭാവനകൾ നൽകാൻ കഴിയുമെന്നാണ് മുഖ‍്യ പരിശീലകൻ ജോർജ് ബെയ്‌ലി പറയുന്നത്.
ഐതിഹാസിക താരങ്ങൾ കളിച്ചിട്ടുള്ള മൂന്നാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങുന്ന മാർനസ് 2023ന് ശേഷം ടെസ്റ്റിൽ ഒരു സെഞ്ചുറി പോലും നേടിയിട്ടില്ല. അടുത്തിടെ നടന്ന ബംഗ്ലാദേശ് പരമ്പരയിൽ മോശം പ്രകടനമാണ് താരം കാഴ്ചവച്ചത്. 2 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും മാർനസ് ആകെ നേടിയത് 36 റൺസ് മാത്രമായിരുന്നു.
ഓൾറൗണ്ടർ കൂപ്പർ കൊണോലി, മൈക്കൽ നെസർ അടക്കമുള്ളവരെ ടീമിലെടുത്തിട്ടുണ്ട്. മധ‍്യനിര ബാറ്റർ എന്ന നിലയ്ക്കാണ് കൂപ്പർ കൊണോലിയെ ടീമിലെടുത്തതെന്ന് ബെയ്‌ലി മാധ‍്യമങ്ങളോട് വ‍്യക്തമാക്കി. ദീർഘ നാളെത്തെ പരുക്കിനു ശേഷം സ്പിന്നർ മാത‍്യു കുഹ്നെമാൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം, ജേക്ക് വെതറാൾഡിന് ടീമിൽ ഇടം കണ്ടെത്താനായില്ല. ജേക്കിനു പകരം ഓപ്പണിങ് ബാറ്ററായി മാറ്റ് റെൻഷോയെയാണ് സെലക്റ്റർമാർ പരിഗണിച്ചത്.
2018ലെ വിവാദ പരമ്പരയ്ക്ക് ശേഷം ഓസീസ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ കളിക്കുന്ന ആദ‍്യ ടെസ്റ്റ് പരമ്പരയാണിത്. ക‍്യാപ്റ്റൻ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, സ്കോട്ട് ബോലൻഡ് എന്നിവർ ഓസീസ് പേസ് നിര നിയന്ത്രിക്കും. നേഥൻ ലിയോണും മാത‍്യു കുഹ്നെമാനും സ്പിൻ നിര കൈകാര‍്യം ചെയ്യും. ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് അടക്കമുള്ള ബാറ്റർമാരാണ് ഓസീസിനുള്ളത്.
ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഓസീസ് ടീം: പാറ്റ് കമ്മിൻസ് (ക‍്യാപ്റ്റൻ), ട്രാവിസ് ഹെഡ്, മാറ്റ് റെൻഷോ, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്നെ, അലക്സ് കാരി, കൂപ്പർ കൊണോലി, അലക്സ് കാരി, ജോഷ് ഇംഗ്ലിസ്, മൈക്കൽ നെസർ, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, മാത‍്യു കുഹ്നെമാൻ, നേഥൻ ലിയാൺ, മിച്ചൽ സ്റ്റാർക്ക്, ബ‍്യൂ വെബ്സ്റ്റർ