നോർത്ത് സൗണ്ട്: ഇത്തവണ ട്വന്‍റി20 ലോകകപ്പിന്‍റെ സൂപ്പർ എയ്റ്റ് റൗണ്ടിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ഓസ്ട്രേലിയ. ആകെ 23 ഓവറിൽ പൂർത്തിയായ മത്സരത്തിൽ നമീബിയയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിക്കൊണ്ടാണ് മുന്നേറ്റം.
എല്ലാം വളരെ പെട്ടെന്നായിരുന്നു. ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ മിച്ചൽ മാർഷ് ഈ ലോകകപ്പിലെ പതിവനുസരിച്ച് ഫീൽഡിങ് തെരഞ്ഞെടുക്കുന്നു; നമീബിയ പതിനേഴ് ഓവറിൽ വെറും 72 റൺസിന് ഓൾഔട്ടാകുന്നു. ഓസ്ട്രേലിയ വെറും 5.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുന്നു!
36 റൺസെടുത്ത ക്യാപ്റ്റൻ ജെറാർഡ് എറാസ്മസാണ് നമീബിയയുടെ ടോപ് സ്കോറർ. ടീം ടോട്ടലിന്‍റെ നേർപകുതി ക്യാപ്റ്റന്‍റെ സംഭാവന. പിന്നെ രണ്ടക്കം നേടാൻ കഴിഞ്ഞത് പത്തു റൺസെടുത്ത ഓപ്പണർ മൈക്കൽ വാൻ ലിംഗനു മാത്രം.
12 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നർ ആഡം സാംപയാണ് നമീബിയൻ ബാറ്റിങ് നിരയുടെ പതനം വേഗത്തിലാക്കിയത്. ജോഷ് ഹേസൽവുഡും മാർക്കസ് സ്റ്റോയ്നിസും രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ ഡേവിഡ് വാർനറുടെ (8 പന്തിൽ 20) വിക്കറ്റ് മാത്രമാണ് ഓസ്ട്രേലിയക്കു നഷ്ടമായത്. ട്രാവിസ് ഹെഡും (17 പന്തിൽ 34) മിച്ചൽ മാർഷും (9 പന്തിൽ 18) ചേർന്ന് കൂടുതൽ നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു.