പിങ്ക് ബോൾ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ലീഡെടുത്ത് ഓസീസ്

രണ്ടാം ദിനം പൂർത്തിയാകുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 378 റൺസെടുത്തിട്ടുണ്ട് ഓസീസ്
australia vs england pink ball test ashes

കാമറൂൺ ഗ്രീൻ

Updated on

ഗാബ: ഇംഗ്ലണ്ടിനെതിരായ പിങ്ക്ബോൾ ടെസ്റ്റിൽ ലീഡെടുത്ത് ഓസ്ട്രേലിയ. രണ്ടാം ദിനം പൂർത്തിയാകുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 378 റൺസെടുത്തിട്ടുണ്ട് ടീം. ഇതോടെ 44 റൺസ് ലീഡായി ഓസീസിന്. 46 റൺസുമായി അലക്സ് കാരിയും 15 റൺസുമായി മൈക്കൽ നെസറുമാണ് ക്രീസിൽ.

72 റൺസ് നേടിയ ഓപ്പണിങ് ബാറ്റർ ജേക്ക് വെതറാൾഡാണ് ഓസീസിന്‍റെ ടോപ് സ്കോറർ. വെതറാൾഡിനു പുറമെ ക‍്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (61), മാർനസ് ലബുഷെയ്ൻ (65) എന്നിവർ അർധസെഞ്ചുറി നേടി. ഇവർക്കു പുറമെ ട്രാവിസ് ഹെഡ് (33), കാമറൂൺ ഗ്രീൻ (45) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഇംഗ്ലണ്ടിനു വേണ്ടി ബ്രൈഡൻ കാർസ് മൂന്നും ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സ് രണ്ടും ജോഫ്രാ ആർച്ചർ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ 9 വിക്കറ്റ് നഷ്ടത്തിൽ 325 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 334 റൺസിന് പുറത്തായിരുന്നു. ആക്രമണോത്സുക പുറത്തെടുത്ത് ബാറ്റു വീശിയ ജോഫ്രാ ആർച്ചറെ ബ്രണ്ടൻ ഡോഗെറ്റ് എറിഞ്ഞ പന്തിൽ മാർനസ് ലബുഷെയ്ൻ അവിസ്മരണീയമായ ക‍്യാച്ച് കൈകളിലൊതുക്കിയാണ് പുറത്താക്കിയത്. അവസാന വിക്കറ്റിൽ ജോ റൂട്ട്- ജോഫ്രാ സഖ‍്യം 70 റൺസാണ് കൂട്ടുകെട്ടുണ്ടാക്കിയത്.

മറുപടി ബാറ്റിങ്ങിറങ്ങിയ ഓസീസിന് മികച്ച തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റിൽ തന്നെ 77 റൺസ് കൂട്ടുകെട്ടുണ്ടാക്കാൻ ട്രാവിസ് ഹെഡിനും ജേക്ക് വെതറാൾഡിനും സാധിച്ചു. എന്നാൽ ടീം സ്കോർ 77ൽ നിൽക്കെ ട്രാവിസ് ഹെഡിനെ ബ്രൈഡൻ കാർസ് പുറത്താക്കിയെങ്കിലും മാർനസിനൊപ്പം ചേർന്ന് വെതറാൾഡ് ടീമിനെ മുന്നോട്ടു കൊണ്ടുപോയി. എന്നാൽ വെതറാൾഡിനെ പുറത്താക്കികൊണ്ട് ജോഫ്രാ ആർച്ചർ പ്രഹരം ഏൽപ്പിച്ചു.

മൂന്നാം വിക്കറ്റിലും നാലാം വിക്കറ്റിലും 50 റൺസ് കൂട്ടുകെട്ട് പടുത്തുയർത്താൻ ടീമിന് സാധിച്ചതോടെ 49.3 ഓവറിൽ ടീം സ്കോർ 250 റൺസെന്ന നിലയിലായി. അർധസെഞ്ചുറി തികയ്ക്കാൻ അഞ്ചു റൺസ് മാത്രം ശേഷിക്കെ കാമറൂൺ ഗ്രീൻ ബൗൾഡാവുകയും തൊട്ടു പിന്നാലെ സ്റ്റീവ് സ്മിത്ത് പുറത്താവുകയും ചെയ്തതോടെ ഓസീസ് പ്രതിരോധത്തിലായെങ്കിലും ജോഷ് ഇംഗ്ലിസിനെ കൂട്ടുപിടിച്ച് അലക്സ് കാരി റൺനില ഉയർത്തി. ഇതിനിടെ ജോഷ് ഇംഗ്ലിസിനെ (23) ബെൻ സ്റ്റോക്സ് പുറത്താക്കുകയും ചെയ്തു.

logo
Metro Vaartha
www.metrovaartha.com