ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരം ബജ്റംഗ് പൂനിയയെ സസ്പെൻഡ് ചെയ്ത നടപടി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി റദ്ദാക്കി. ഒളിംപിക് മെഡൽ ജേതാവായ പൂനിയ, ഉത്തേജക പരിശോധനയ്ക്ക് മൂത്ര സാമ്പിൾ നൽകാൻ വിസമ്മതിച്ചതിനായിരുന്നു നടപടി. ഇതിനു പിന്നാലെ അന്താരാഷ്‌ട്ര ഗുസ്തി സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്‌ലിങ്ങും പൂനിയയെ സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ച് 10 ന് സോനിപത്തിൽ നടന്ന ഏഷ്യൻ ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്കായുള്ള ട്രയൽസിനു ശേഷമാണ് പൂനിയ സാംപിൾ നൽകാൻ വിസമ്മതിച്ചത്. പരിശോധനയ്ക്ക് ഉപയോഗിക്കുന്ന കിറ്റുകൾ കാലഹരണപ്പെട്ടാണെന്ന് ആരോപിച്ചായിരുന്നു ഇത്.
സാമ്പിൾ നൽകാൻ താൻ വിസമ്മതിച്ചിട്ടില്ലെന്നു കാണിച്ച് പൂനിയ നൽകിയ വിശദീകരണം സ്വീകരിച്ചാണ് ഇപ്പോൾ നടപടി പിൻവലിച്ചിരിക്കുന്നത്. എന്നാൽ, ഈ വിഷയത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം തുടരും. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.