

"പ്രിയപ്പെട്ട പ്രധാനമന്ത്രി ജി, നിങ്ങള്‍ക്ക് സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു, പല ജോലികളിലും പെട്ട് അങ്ങ് തിരക്കിലായിരിക്കുമെന്നറിയാം. എങ്കിലും രാജ്യത്തെ ഗുസ്തിക്കാരിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനാണ് ഞാന്‍ ഇത് എഴുതുന്നത്. "ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഈ വര്‍ഷം ജനുവരിയില്‍ രാജ്യത്തെ വനിതാ ഗുസ്തിക്കാര്‍ പ്രതിഷേധം തുടങ്ങിയത് അങ്ങേയ്ക്ക് അറിയാവുന്ന കാര്യമാണല്ലോ. ഞാനും അവരുടെ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. സര്‍ക്കാര്‍ ശക്തമായ നടപടി വാഗ്ദാനം ചെയ്തതോടെ പ്രതിഷേധം നിര്‍ത്തി.എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ബ്രിജ് ഭൂഷണിനെതിരെ എഫ്ഐആര്‍ ഉണ്ടായില്ല. ഏപ്രിലില്‍ ഞങ്ങള്‍ വീണ്ടും തെരുവിലിറങ്ങി, അതിനാലാണ് പോലീസ് അയാള്‍ക്കെതിരേ എഫ്ഐആര്‍ എങ്കിലും ഫയല്‍ ചെയ്തത്.
ജനുവരിയില്‍ 19 പരാതിക്കാര്‍ ഉണ്ടായിരുന്നു, എന്നാല്‍ ഏപ്രിലില്‍ എണ്ണം 7 ആയി കുറഞ്ഞു. ഇതിനർഥം ബ്രിജ് ഭൂഷണ്‍ 12 വനിതാ ഗുസ്തിക്കാരില്‍ തന്‍റെ സ്വാധീനം ചെലുത്തി എന്നതാണ്.
ഞങ്ങളുടെ പ്രതിഷേധം 40 ദിവസം നീണ്ടുനിന്നു. ആ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഒരുപാട് സമ്മര്‍ദ്ദം ഉണ്ടായിരുന്നു..ഞങ്ങള്‍ ഗംഗാ നദിയില്‍ മെഡലുകള്‍ മുക്കുവാന്‍ വരെ പോയി. തുടര്‍ന്ന് കര്‍ഷക നേതാക്കള്‍ ഞങ്ങളെ തടഞ്ഞു. ആ സമയത്ത് നിങ്ങളുടെ മന്ത്രിസഭയിലെ ഉത്തരവാദപ്പെട്ട ഒരു മന്ത്രി ഞങ്ങളെ വിളിച്ച് നീതി ഉറപ്പാക്കി. അതിനിടെ, ഞങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിരുന്നു, അദ്ദേഹവും ഞങ്ങള്‍ക്ക് നീതി വാഗ്ദാനം ചെയ്തു. ഞങ്ങള്‍ ഞങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചു.
എന്നാല്‍ ഡിസംബര്‍ 21-ന് നടന്ന ഡബ്ല്യുഎഫ്ഐ തിരഞ്ഞെടുപ്പില്‍ ഫെഡറേഷന്‍ വീണ്ടും ബ്രിജ് ഭൂഷന്‍റെ കീഴിലായി. താന്‍ എപ്പോഴത്തേയും പോലെ ഫെഡറേഷനെ കീഴടക്കുമെന്ന് അദ്ദേഹം തന്നെ പറഞ്ഞു. കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സാക്ഷി മാലിക് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.
ഞങ്ങള്‍ എല്ലാവരും കണ്ണീരോടെയാണ് രാത്രി ചെലവഴിച്ചത്. എന്ത് ചെയ്യണമെന്നോ എവിടെ പോകണമെന്നോ ഞങ്ങള്‍ക്ക് മനസ്സിലായില്ല. സര്‍ക്കാര്‍ ഞങ്ങള്‍ക്കു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. 2019 ല്‍ എനിക്ക് പത്മശ്രീ നല്‍കി. എനിക്ക് അര്‍ജുന, ഖേല്‍രത്ന അവാര്‍ഡുകളും ലഭിച്ചു. എനിക്ക് ഈ അവാര്‍ഡുകള്‍ ലഭിക്കുമ്പോള്‍ ഞാന്‍ മറ്റേതോ ലോകത്തായിരുന്നു. എന്നാല്‍ ഇന്ന് വലിയ ഭാരമാണ്. ഒരു വനിതാ ഗുസ്തിക്കാരി കായികരംഗം ഉപേക്ഷിച്ചത് സങ്കടകരമാണ്.
"സ്പോര്‍ട്സ് നമ്മുടെ വനിതാ അത്ലറ്റുകളെ ശാക്തീകരിച്ചു, അവരുടെ ജീവിതം മാറ്റിമറിച്ചു. എല്ലാ ക്രെഡിറ്റും ഈ തലമുറയിലെ വനിതാ കായികതാരങ്ങള്‍ക്കാണ്. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്നിവയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകാന്‍ സാധ്യതയുള്ള സ്ത്രീകള്‍ക്ക് പ്രചോദനമായിരുന്നു വനിതാ അത്ലറ്റുകളുടെ നേട്ടങ്ങള്‍ തങ്ങളുടെ ചുവടുകള്‍ തിരിച്ചുപിടിക്കുകയാണ്. ഞങ്ങളുടെ വനിതാ ഗുസ്തിക്കാര്‍ അപമാനിക്കപ്പെടുമ്പോള്‍ എനിക്ക് പത്മശ്രീ അവാര്‍ഡ് ജേതാവായി ജീവിക്കാന്‍ കഴിയില്ല. അതിനാല്‍ ഞാന്‍ എന്‍റെ അവാര്‍ഡ് അങ്ങയ്ക്ക് തിരികെ നല്‍കുന്നു.
നിങ്ങളുടെ ബജ്റംഗ് പൂനിയ