
ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബാഴ്സലോണ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ നിർണായക വിജയം സ്വന്തമാക്കിയ ബാഴ്സലോണ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം വീണ്ടെടുത്തു. രണ്ടു ഗോളിനു പിന്നിൽ നിന്നശേഷം നാലെണ്ണം അത്‌ലറ്റിക്കോയുടെ വലയിൽ കയറ്റിയാണ് ബാഴ്സ അതിഗംഭീര വിജയം സ്വന്തമാക്കിയത്.
സ്വന്തം തട്ടകത്തിൽ കളിയുടെ ഭൂരിഭാഗം സമയങ്ങളിലും മുന്നിൽനിന്നശേഷമായിരുന്നു അത്‌ലറ്റിക്കോ തോൽവിയിലേക്ക് കൂപ്പുകുത്തിയത്. ബാഴ്സയുടെ പോരാട്ടവീര്യവും നെഞ്ചുറപ്പും അപാരമായ ഒത്തിണക്കവും അത്‌ലറ്റിക്കോയെ മുട്ടുകുത്തിക്കുകയായിരുന്നു.
ആദ്യ മൂന്നു ടീമുകൾ തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന ലീഗിലെ സുപ്രധാന മുഖാമുഖത്തിന്‍റെ 45-ാം മിനിറ്റിൽ ജൂലിയൻ അൽവാരസാണ് അത്‌ലറ്റിക്കോയ്ക്ക് ലീഡ് ഒരുക്കിയത് (1-0). രണ്ടാം പകുതിയിൽ അലക്സാണ്ടർ സൊർലോത് (70) അത്‌ലറ്റിക്കോയുടെ ലീഡ് ഇരട്ടിപ്പിച്ചു (2-0).
എന്നാൽ ബാഴ്സ കളി തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ. 72-ാം മിനിറ്റിൽ പോളിഷ് ഫോർവേഡ് റോബർട്ടോ ലെവൻഡോവ്‌സ്കി ബാഴ്സയ്ക്കുവേണ്ടി ഒരു ഗോൾ മടക്കി (2-1). ആറു മിനിറ്റുകൾക്കുശേഷം ഫെറാൻ ടോറസിന്‍റെ സമനില സ്ട്രൈക്ക് (2-2).
ഇഞ്ചുറി ടൈമിൽ അത്‌ലറ്റിക്കോ വീണ്ടും ഞെട്ടി. യുവപ്രതിഭ ലാമൈൻ യമാലിലൂടെ (90+2) മത്സരത്തിൽ ആദ്യമായി ബാഴ്സ മുന്നിൽക്കയറി (2-3). അതുകൊണ്ടും അവസാനിച്ചില്ല. ആറു മിനിറ്റുകൾക്കുശേഷം ടോറസ് അത്‌ലറ്റിക്കോയുടെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിച്ചു (2-4). ഇതോടെ 27 മത്സരങ്ങളിൽ നിന്ന് 60 പോയിന്‍റ് ഉറപ്പിച്ച ബാഴ്സ ലീഗ് ലീഡർ സ്ഥാനം തിരിച്ചുപിടിച്ചു. റയൽ (60), അത്‌ലറ്റിക്കോ (56) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിൽ.