
സ്പാനിഷ് കിങ്സ് കപ്പ് ജേതാക്കളായ ബാഴ്സലോണ എഫ് സിട്രോഫിയുമായി.
മാഡ്രിഡ്: ഫുട്ബോൾ പ്രേമികളെ ത്രില്ലടിപ്പിച്ച കലാശപ്പോരിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ മുട്ടുകുത്തിച്ച് ബാഴ്സലോണ സ്പാനിഷ് കിങ്സ് കപ്പിൽ മുത്തമിട്ടു. അധിക സമയത്തേക്കു നീണ്ട ഫൈനലിൽ രണ്ടിനെതിരേ മൂന്നു ഗോളിനായിരുന്നു ബാഴ്സയുടെ ജയം. ഇതോടെ സീസണിലെ മൂന്ന് എൽ ക്ലാസിക്കോകളിലും റയൽ പരാജയം രുചിച്ചു.
കടുത്ത എതിരാളിയായ റയലിനുമേൽ അർഹിച്ച ജയമാണ് ബാഴ്സലോണ കുറിച്ചത്. ആദ്യ പകുതിയിൽ കളിയുടെ പൂർണ നിയന്ത്രണം ബാഴ്സയ്ക്കായിരുന്നു. മിഡ്ഫീൽഡിൽ പെഡ്രി ഗോൺസാൽവസ് നീക്കങ്ങൾ മെനഞ്ഞപ്പോൾ ബാഴ്സ കത്തിക്കയറി. 28-ാം മിനിറ്റിൽ പെഡ്രി തന്നെ ബാഴ്സയെ മുന്നിലെത്തിച്ചു (1-0). പക്ഷേ, രണ്ടാം പകുതിയിൽ റയൽ തിരിച്ചുവന്നു. കിലിയൻ എംബാപെയെയും ലൂക്കാ മോഡ്രിച്ചിനെയും കളത്തിലിറക്കിയ റയൽ തിരിച്ചടിക്ക് കോപ്പുകൂട്ടി. 70-ാം മിനിറ്റിൽ എംബാപെ ഫ്രീ കിക്കിലൂടെ റയലിന് സമനില നൽകി (1-1). പിന്നാലെ ഔറേലിയൻ ചൗമേനി (77) ഹെഡ്ഡറിലൂടെ റയലിന് ലീഡും സമ്മാനിച്ചു (2-1).
കളിയുടെ ഒഴുക്കിന് വിരുദ്ധമായ ആ ഗോൾ ബാഴ്സയെ തളർത്തിയില്ല. 84-ാം മിനിറ്റിൽ ഫെറാൻ ടോറസ് ബാഴ്സയ്ക്കുവേണ്ടി സ്കോർ തുല്യമാക്കി (2-2). അധിക സമയത്ത് റയലിന്‍റെ പ്രതിരോധത്തിലെ പഴുത് മുതലെടുത്ത് ജൂൾസ് കൗണ്ടെ സ്കോർ ചെയ്യുമ്പോൾ ബാഴ്സയുടെ വിജയാരവം (3-2). മത്സരത്തിന്‍റെ അവസാന നിമിഷം റഫറിയുമായി കശപിശയുണ്ടാക്കിയ റയൽ താരം അന്‍റോണിയോ റൂഡിഗറിനും പ്രതിഷേധിച്ച ജൂഡ് ബെല്ലിങ്ഹാമിനും ലൂക്കാസ് വാസ്ക്വസിനും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടിവന്നു.