
നോട്ട്ബുക്ക് സെലിബ്രേഷൻ തിരിച്ചടിയായി; ദിഗ്‌വേഷ് രഥിക്ക് പിഴ
ന‍്യൂഡൽഹി: ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് താരം പ്രിയാംശ് ആര്യയുടെ വിക്കറ്റ് വീഴ്ത്തിയ ശേഷം നോട്ട്ബുക്ക് സെലിബ്രേഷൻ നടത്തിയ ലഖ്നൗ സൂപ്പർ ജയന്‍റ്സ് താരം ദിഗ്‌വേഷ് രഥിക്കെതിരേ നടപടിയെടുത്ത് ബിസിസിഐ.
താരത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്‍റും വിധിച്ചു. ദിഗ്‌വേഷ് രഥി ഐപിഎല്ലിന്‍റെ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാണ് ബിസിസിഐ വാർത്താ കുറിപ്പിലൂടെ വ‍്യക്തമാക്കിയത്.
ചൊവ്വാഴ്ച ലഖ്നൗവിലെ ഏകനാ സ്റ്റേഡിയത്തിൽ നടന്ന മത്സരിത്തിൽ പഞ്ചാബ് കിങ്സ് താരം പ്രിയാംശ് ആര‍്യയെ മടക്കിയ ശേഷമായിരുന്നു ദിഗ്‌വേഷ് രഥിയുടെ വിവാദ സെലിബ്രേഷൻ.
സാങ്കൽപ്പികമായി നോട്ട്ബുക്കിൽ എഴുതുന്ന തരത്തിൽ ആംഗ‍്യം കാണിച്ചായിരുന്നു സെലിബ്രേഷൻ. എന്നാൽ ഇത്തരത്തിലുള്ള നോട്ട്ബുക്ക് സെലിബ്രേഷൻ ഐപിഎല്ലിനു ചേരുന്നതല്ലെന്നു വ‍്യക്തമാക്കിക്കൊണ്ട് ബിസിസിഐ ദിഗ്‌വേഷ് രഥിക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു.
മുമ്പ് ഇതേ നോട്ട്ബുക്ക് സെലിബ്രേഷൻ കാണാനിടയായത് വെസ്റ്റ് ഇൻഡീസ് താരം ക്രെസിക് വില‍്യംസ് 2017ലെ ഒരു ടി 20 മത്സരത്തിൽ വിരാട് കോലിക്ക് എതിരെ നടത്തിയതായിരുന്നു.
എന്നാൽ രണ്ടു വർഷങ്ങൾക്ക് ശേഷം കോലി ക്രെസിക് വില‍്യംസിനെ സിക്സർ പറത്തിക്കൊണ്ട് പ്രതികാരം വീട്ടിയത് ക്രിക്കറ്റ് ലോകത്ത് വൻ ചർച്ചയായിരുന്നു.