
ഐപിഎൽ വിജയാഘോഷം: മാർഗനിർദേശങ്ങൾ പുറപ്പെടുവിപ്പിച്ച് ബിസിസിഐ
ന്യൂഡൽഹി: ഐപിഎൽ വിജയാഘോഷത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബിസിസിഐ. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഐപിഎൽ കിരീട വിജയാഘോഷം ദുരന്തത്തിൽ കലാശിച്ച പശ്ചാത്തലത്തിലാണ് ബിസിസിഐ നടപടി. ഇതു സംബന്ധിച്ച് ബോർഡ് മാർഗനിർദേശം പുറപ്പെടുവിപ്പിച്ചു.
ഫൈനൽ വിജയത്തിന്‍റെ ആദ്യ മൂന്നു മുതൽ നാലു ദിവസം വരെ വിജയാഘോഷം പാടില്ലെന്നതാണ് പ്രധാന നിർദേശം. മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ പെട്ടെന്നുള്ള മാറ്റം അനുവദിക്കില്ല. ആഘോഷത്തിന് മുൻപ് ടീം അധികൃതർ ബിസിസിഐയുടെ അനുവാദം വാങ്ങിയിരിക്കണം. ബോർഡിന്‍റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഒരു ഇവന്‍റും അനുവദിക്കില്ല. ആഘോഷ പരിപാടികളിൽ നാലു മുതൽ അഞ്ചുവരെ തലങ്ങളിലെ സുരക്ഷ നിർബന്ധമായും ഒരുക്കിയിരിക്കണം.
എയർപോർട്ടിൽ നിന്ന് ആഘോഷ വേദിവരെ ടീമിന് കർശന സുരക്ഷയൊരുക്കണം. സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപന അധികൃതർ, പൊലീസ് എന്നിവയുടെ അനുമതി നിർബന്ധമാണെന്നും മാർഗനിർദേശത്തിൽ പറയുന്നു.
ആർസിബിയുടെ കന്നി ഐപിഎൽ കിരീട നേട്ടം ആഘോഷിക്കാൻ ജൂൺ നാലിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ തിക്കിലുംതിരക്കിലും പതിനൊന്നുപേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.