
മോണി മോർക്കൽ, ഗൗതം ഗംഭീർ
ന‍്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് സമനിലയിൽ കലാശിച്ചതിനു പിന്നാലെ ഇന്ത‍്യൻ ടീമിലെ പരിശീലക സംഘത്തിൽ ബിസിസിഐ അഴിച്ചുപണിക്കൊരുങ്ങുന്നതായി റിപ്പോർട്ട്.
ടീമിന്‍റെ ബൗളിങ് കോച്ചായ മോണി മോർക്കൽ, സഹ പരിശീലകൻ റിയാൻ ടെൻ ഡസ്ചേറ്റ് എന്നിവർക്ക് പകരം മറ്റ് പരീശിലകരെ കൊണ്ടുവരാൻ ബിസിസിഐ നീക്കം നടത്തുന്നതായാണ് ദേശീയ മാധ‍്യമങ്ങളുടെ റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് വിവരം.
നാലാം ടെസ്റ്റിൽ അൻഷുൽ കാംഭോജിനെ ടീമിൽ ഉൾപ്പെടുത്തിയതും കുൽദീപ് യാദവിനെ ഉൾപ്പെടുത്താതിരുന്നതും ബൗളിങ് കോച്ച് മോണി മോർക്കലിന്‍റെ നിർദേശപ്രകാരമായിരുന്നു എന്നു സൂചനകളുണ്ടായിരുന്നു. ഈ തീരുമാനം നിരവധി വിമർശനങ്ങൾക്കു കാരണമായിരുന്നു.
കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് വലിയ പ്രത‍്യാഘതങ്ങൾ ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഗൗതം ഗംഭീറിന്‍റെ നിർദേശത്തെത്തുടർന്നായിരുന്നു മോണി മോർക്കലും റിയാൻ ടെൻ ഡസ്ചേറ്റും ഇന്ത‍്യൻ ടീം പരിശീലക സംഘത്തിന്‍റെ ഭാഗമായത്.
2024 ജൂലൈയിലാണ് ഗംഭീർ ടീമിന്‍റെ മുഖ‍്യ പരിശീലകനായി ചുമതല ഏറ്റെടുത്തത്. അതിനു ശേഷം നടന്ന 13 ടെസ്റ്റ് മത്സരങ്ങളിൽ 4 മത്സരം മാത്രമേ ടീമിനു ജയിക്കാൻ സാധിച്ചിട്ടുള്ളൂ. 2027 ഏകദിന ലോകകപ്പ് വരെ ഗംഭീർ തുടർന്നേക്കുമെന്നാണ് വിവരം.