മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ മുംബൈക്കായി കളത്തിലിറങ്ങിയ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് അനുകൂല നിലപാടെടുക്കാന്‍ ബിസിസിഐ. നേരത്തെ ഒഴിവാക്കിയ വാര്‍ഷിക കരാറിലേക്ക് തിരിച്ചു കൊണ്ടുവരാനാണ് ബോര്‍ഡ് തയാറെടുക്കുന്നത്. വിദര്‍ഭക്കെതിരായ ഫൈനലില്‍ 95 റണ്‍സുമായി താരം മികച്ച പ്രകടനമാണ് നടത്തിയത്.
നേരത്തെ രഞ്ജി ട്രോഫിയില്‍ കളിക്കുന്നതിന് വിമുഖത കാണിച്ചതിനാണ് അയ്യരെ ബിസിസിഐ കരാറില്‍ നിന്ന് പുറത്താക്കിയത്. പുറം വേദനയെന്ന കാരണത്താല്‍ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മൂന്ന് മത്സരങ്ങളില്‍ നിന്ന് പിന്‍മാറിയ ശ്രേയസ് അയ്യര്‍ക്ക് പരുക്കില്ലെന്ന് നാഷണല്‍ ക്രിക്കറ്റ് അക്കാഡമി ബിസിസിഐക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് സീനിയര്‍ താരത്തിനെതിരേ കടുത്ത നടപടിയിലേക്ക് ബോര്‍ഡ് നീങ്ങിയത്.
എന്നാല്‍ ബിസിസിഐയുടെ നടപടിക്ക് പിന്നാലെ ശ്രേയസ് മുംബൈയ്ക്കായി രഞ്ജിയില്‍ സെമിയും ഫൈനലും കളിക്കുകയായിരുന്നു. ഫൈനലില്‍ ബാറ്റിങിനിടെ പുറം വേദന അനുഭവപ്പെട്ട താരം ഫീല്‍ഡിങിന് ഇറങ്ങിയിരുന്നില്ല. ഇതോടെ ശ്രേയസ് പറഞ്ഞത് സത്യമാണെന്നും തന്‍റെ ജോലി ഭാരം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് രഞ്ജി കളിക്കാതെ മാറിനിന്നതെന്നും വ്യക്തമായി. തെറ്റു സംഭവിച്ചതായി മനസിലായതോടെയാണ് ബോര്‍ഡ് മാറിചിന്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഗ്രേഡ് ബി ക്യാറ്റഗറിയിലാണ് ശ്രേയസുണ്ടായിരുന്നത്.
അതേസമയം, ശ്രേയസിന്‍റെ പരുക്ക് ഗുരുതരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. ആദ്യ മത്സരത്തില്‍ തന്നെ കളത്തിലിറങ്ങുമെന്നാണ് കോല്‍ക്കത്ത ടീം മാനെജ്മെന്‍റ് പ്രതീക്ഷിക്കുന്നത്. കെകെആര്‍ ക്യാപ്റ്റനായ താരം ശസ്ത്രക്രിയക്ക് വിധേയമായതിനാല്‍ കഴിഞ്ഞ സീസണ്‍ പൂര്‍ണമായും കളത്തിന് പുറത്തായിരുന്നു. നിതീഷ് റാണയാണ് പകരം ടീമിനെ നയിച്ചത്.