കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ സ്വന്തം തട്ടകത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ പരാജയം. ഒരു ഗോളിനു മുന്നിട്ടുനിന്ന ശേഷം മൂന്നു ഗോള്‍ വഴങ്ങി ബ്ലാസ്റ്റേഴ്സ്, ലീഡ് നേടാനുള്ള സുവര്‍ണാവസരം കളഞ്ഞുകുളിച്ചു.
സ്വന്തം ആരാധകര്‍ക്കു മുന്നില്‍ താരതമ്യേന ദുര്‍ബലരായ പഞ്ചാബ് എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയത്. പഞ്ചാബ് എഫ്സിക്കു വേണ്ടി വില്‍മര്‍ ജോര്‍ദാനാണ് ഇരട്ടവെടി പൊട്ടിച്ചത്. 42, 61 മിനിറ്റുകളിലായിരുന്നു ഗോളുകള്‍ പിറന്നത്. കളി തീരാൻ 2 മിനിറ്റ് മാത്രം ശേഷിക്കേ ലൂക്ക മായ്സെൻ പഞ്ചാബിന്റെ മൂന്നാം ഗോളും നേടി ബ്ലാസ്റ്റേഴ്സിനെ തച്ചുടച്ചു.
കേരള ബ്ലാസ്റ്റേഴ്സിന് മേല്‍ക്കൈ സമ്മാനിച്ചുകൊണ്ട് 39-ാം മിനിറ്റിൽ് ഈയിടെ ടീമിലെത്തിയ മിലോസ് ഡ്രിന്‍സിക് ഗോള്‍ നേടി. ഈ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് 14 കളികളില്‍നിന്ന് 26 പോയിന്റും മൂന്നാം സ്ഥാനവുമുണ്ട്. 15 കളികളില്‍നിന്ന് 31 പോയിന്റുള്ള ഒഡീഷയാണ് മുന്നില്‍. ജയത്തോടെ പഞ്ചാബ് എഫ്സി 11-ാം സ്ഥാനത്തുനിന്ന് ഒമ്പതാം സ്ഥാനത്തേക്കു കയറി. 14 കളികളില്‍നിന്ന് അവര്‍ക്ക് 14 പോയിന്റുണ്ട്. ഐഎസ്എല്‍ രണ്ടാം ഘട്ട മത്സരം തുടങ്ങി, രണ്ടു കളികളില്‍ ബ്ലാസ്റ്റേഴ്സ് തോറ്റു. ഒഡീഷ എഫ്സിയോട് കഴിഞ്ഞയാഴ്ച ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു.