
ജോര്‍ജ് ഫോര്‍മാന്‍ (76)
ടെക്‌സാസ്: അമെരിക്കയുടെ മുന്‍ ലോക് ഹെവി ബോക്‌സിങ് ചാമ്പ്യനും മെക്സിക്കോ ഒളിംപിക്സില്‍ സ്വർണമെഡൽ ജേതാവുമായ ജോർജ് ഫോർമാൻ (76) അന്തരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ കുടുംബമാണ് മരണവിവരം പങ്കുവച്ചത്. എന്നാൽ മരണകാരണം എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല.
1949 ജനുവരി 10 ന് ടെക്സസിലെ മാർഷലിലായിരുന്നു ജനനം. 1974 ൽ കോംഗോയിൽ മുഹമ്മദ് അലിയോടൊപ്പം നടന്ന വാശിയേറിയ ബോക്സിങ് മത്സരത്തിന്‍റെ പേരിൽ പ്രസിദ്ധനാണ് ഇദ്ദേഹം. ഇതേ മാച്ച് തന്നെയായിരുന്നു ജോര്‍ജിന്‍റെ പ്രഫഷണല്‍ കരിയറിലെ ആദ്യതോല്‍വി.
എന്നാൽ ബോക്‌സിങ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്. 'റംബിള്‍ ഇന്‍ ദി ജംഗിള്‍' എന്ന പേരിലാണ് ഈ മത്സരം അറിയപ്പെടുന്നത്.
ഇതിന് മുമ്പ് ഫോർമാൻ രണ്ടുതവണ കിരീടം വിജയകരമായി നിലനിർത്തിയിരുന്നു. തന്‍റെ 19-ാം വയസിൽ 1968-ല്‍ മെക്‌സിക്കോയില്‍ നടന്ന ഒളിമ്പിക്‌സിലാണ് ആദ്യ സ്വര്‍ണം നേടുന്നത്. ബോക്‌സിങ് റിംഗിൽ "ബിഗ് ജോര്‍ജ്' എന്നറിയപ്പെട്ട ഫോര്‍മാന്‍ ഹെവിവെയ്റ്റ് കരിയറിലെ 81 മല്‍സരങ്ങളില്‍ 76 എണ്ണത്തിലും ജയം നേടിയിട്ടുണ്ട്. 1997-ലായിരുന്നു ഫോർമാന്‍റെ അവസാന മത്സരം.