

ബ്രെറ്റ് ലീ
മുംബൈ: ഇത്തവണത്തെ ടി20 ലോകകപ്പ് ഫെബ്രുവരി ഏഴിന് ആരംഭിക്കാനിരിക്കെ നിർണായക പ്രവചനം നടത്തി ഇതിഹാസ താരം ബ്രെറ്റ് ലീ. ഇന്ത‍്യയും ഓസ്ട്രേലിയയും തമ്മിലായിരിക്കും ഫൈനൽ പോരാട്ടമെന്നാണ് ബ്രെറ്റ് ലീയുടെ പ്രവചനം.
ഫൈനലിൽ ഇന്ത‍്യയെ പരാജയപ്പെടുത്തി ഓസീസ് രണ്ടാം കിരീടം സ്വന്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നോട് വെറുപ്പ് തോന്നരുതെന്നും തന്‍റെ ഹൃദയം ഓസീസിനൊപ്പമെന്നുമായിരുന്നു താരത്തിന്‍റെ പ്രതികരണം.
അതേസമയം, ഇംഗ്ലണ്ട്, ന‍്യൂസിലൻഡ് എന്നീ ടീമുകൾ സെമി ഫൈനലിൽ പ്രവേശിക്കുമെന്നാണ് ബ്രെറ്റ് ലീ പറയുന്നത്. എന്നാൽ ടൂർണമെന്‍റിലെ മികച്ച താരമായി ഇന്ത‍്യൻ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവിനെയാണ് ബ്രെറ്റ് ലീ തെരഞ്ഞെടുത്തത്.
ഇത് സൂര‍്യയുടെ ലോകകപ്പായിരിക്കുമെന്നും ഇവിടത്തെ പിച്ചുകൾ അദ്ദേഹത്തിന് അനുയോജ‍്യമായ രീതിയിലായിരിക്കും ഒരുക്കുകയെന്നും ബ്രെറ്റ് ലീ പ്രതികരിച്ചു. മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെ പറ്റിയും ബ്രെറ്റ് ലീ സംസാരിച്ചു. ഇത്തവണ വരുൺ ചക്രവർത്തി ലോകകപ്പിൽ കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുമെന്നും വരുണിന്‍റെ പ്രകടന മികവ് ഈ ലോകകപ്പിൽ ചർച്ചാവിഷയം ആവുമെന്നും ലീ കൂട്ടിച്ചേർത്തു