
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം ഒക്റ്റോബർ 19ന് ആരംഭിക്കുന്ന ഇന്ത‍്യൻ ടീമിന്‍റെ ഓസ്ട്രേലിയൻ പര‍്യടനത്തിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്.
ബുംറയ്ക്ക് വിശ്രമം അനുവദിക്കുന്നതിനാലാണ് ടീമിൽ ഉൾപ്പെടുത്താത്തത്. ഓസ്ട്രേലിയക്കെതിരേ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഇന്ത‍്യ കളിക്കും.
ഏകദിനത്തിൽ ശുഭ്മൻ ഗില്ലിനെയും രോഹിത് ശർമയെയും കൂടാതെ യശസ്വി ജയ്‌സ്വാളിനെ റിസർവ് ഓപ്പണറായി പരിഗണിച്ചേക്കും. എന്നാൽ, ഏഷ‍്യ കപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമയെ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ‍്യത ഇന്ത‍്യൻ സെലക്റ്റർമാർ തള്ളിക്കളയാൻ വഴിയില്ല. ജയ്സ്വാളിനെ അപേക്ഷിച്ച് അഭിഷേക് ശർമ ഇടങ്കയ്യൻ സ്പിന്നറാണെന്നതും ടീമിൽ ഉൾപ്പെടാനുള്ള സാധ‍്യത ഏറുന്നു.
അതേസമയം, ഹാർദിക് പാണ്ഡ‍്യ, ഋഷഭ് പന്ത് എന്നിവർക്ക് പരമ്പര നഷ്ടമാകും. ഇരുവർക്കും പരുക്കേറ്റിട്ടുണ്ട്. ഹാർദികിന് പകരം നിതീഷ് കുമാർ റെഡ്ഡിയായിരിക്കും കളിക്കുക. ഋഷഭ് പന്തിനു പകരം മലയാളി താരം സഞ്ജു സാംസൺ, ധ്രുവ് ജുറൽ, കെ.എൽ. രാഹുൽ എന്നിങ്ങനെ മൂന്നു പേരാണ് പരിഗണനയിലുള്ളത്. പരിചയസമ്പത്തുള്ള താരമായ രാഹുലിനെ ഇന്ത‍്യയുടെ പ്രഥമ വിക്കറ്റ് കീപ്പറാക്കിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.