പ്രൈം വോളി: കാലിക്കറ്റ് ഹീറോസിന് കന്നിക്കിരീടം

കലാശക്കളിയില്‍ ഡല്‍ഹി തൂഫാന്‍സിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു
ഡൽഹി തൂഫാൻസ് ടീമംഗങ്ങൾ ട്രോഫിയുമായി.
ഡൽഹി തൂഫാൻസ് ടീമംഗങ്ങൾ ട്രോഫിയുമായി.

ചെന്നൈ: പ്രൈം വോളിബോള്‍ ലീഗ് മൂന്നാം സീസണ്‍ കിരീടം കാലിക്കറ്റ് ഹീറോസിന്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ഡല്‍ഹി തൂഫാന്‍സിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കാലിക്കറ്റ് കന്നിക്കിരീടം ഉയര്‍ത്തിയത്. സ്‌കോര്‍: 15-13, 15-10, 13-15, 15-12. ആദ്യ രണ്ട് സെറ്റുകള്‍ നേടി ജയമുറപ്പിച്ച ഹീറോസിനെ മൂന്നാം സെറ്റില്‍ ഡല്‍ഹി വിറപ്പിച്ചെങ്കിലും, തുടര്‍സെറ്റില്‍ ആ മികവ് ആവര്‍ത്തിക്കാനായില്ല. ഹീറോസ് നായകന്‍ ജെറോം വിനീതാണ് ഫൈനലിലെ താരം, ലീഗിലെ ഏറ്റവും മൂല്യമേറിയ താരവും വിനീത് തന്നെ.

നിര്‍ണായക ഘട്ടത്തില്‍ പോയിന്‍റുകള്‍ നേടിയ ലൂയിസ് പെരോറ്റോ ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി. ലീഗിന്‍റെ തുടക്കം മുതല്‍ മികച്ച പ്രകടനമായിരുന്നു കാലിക്കറ്റ് ഹീറോസിന്‍റേത്. ലീഗ് ഘട്ടത്തിലും സൂപ്പര്‍ ഫൈവിലും ഒന്നാം സ്ഥാനക്കാരായാണ് ടീം ഫൈനലിലേക്ക് കുതിച്ചത്. കിരീടം നേടിയ കാലിക്കറ്റിന് 40 ലക്ഷം രൂപയും, റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി തൂഫാന്‍സിന് 30 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

ഡിസംബറില്‍ ഇന്ത്യ വേദിയൊരുക്കുന്ന എഫ്‌ഐവിബി ക്ലബ്ബ് ലോക ചാമ്പ്യന്‍ഷിപ്പിലും കാലിക്കറ്റ് ഹീറോസ് ഇന്ത്യയെ പ്രതിനിധീകരിക്കും.കാലിക്കറ്റാണ് കലാശക്കളിയിലെ സ്‌കോര്‍ബോര്‍ഡ് തുറന്നത്, പിന്നാലെ ഡല്‍ഹി തുടര്‍ച്ചയായി മൂന്ന് പോയിന്‍റുകള്‍ നേടി. തൂഫാന്‍സിന്‍റെ സര്‍വീസ് പിഴവില്‍ കാലിക്കറ്റ് ഒപ്പമെത്തി. സന്തോഷിന്‍റെ തകര്‍പ്പന്‍ സ്മാഷ് തൂഫാന്‍സിനെ വീണ്ടും മുന്നിലെത്തിച്ചു.

വികാസും ചിരാഗും ഡല്‍ഹിയുടെ മുന്നേറ്റത്തിന് തടയിട്ടു. അപോണ്‍സയുടെ പിഴവില്‍ ഹീറോസ് മുന്നേറി. ജെറോം പ്രതിരോധത്തിലും ആക്രമണത്തിലും തിളങ്ങി, എന്നാല്‍ ഡോഡിച്ചിന്‍റെ മികവും ഹീറോസിന്‍റെ സര്‍വീസ് പിഴവും ഡല്‍ഹിക്ക് തുണയായി. സൂപ്പര്‍ പോയിന്‍റില്‍ തൂഫാന്‍സ് മുന്നേറി. ജെറോം വീണ്ടു രക്ഷനായി, ഡല്‍ഹി റിവ്യൂ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. പെറോറ്റോയുടെ മാജിക്കല്‍ സെര്‍വിലൂടെ ഡല്‍ഹിയെ ഞെട്ടിച്ച ഹീറോസ് ആദ്യ സെറ്റിലെ കളി അവസാനിപ്പിച്ചു.

രണ്ടാം സെറ്റില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഡല്‍ഹി അതിവേഗം പോയിന്‍റുകള്‍ നേടി. പിന്നാലെ ഡല്‍ഹി മൂന്ന് പോയിന്‍റ് ലീഡ് നേടി, സൂപ്പര്‍ പോയിന്‍റ് തുഫാന്‍സിന്‍റെ ലീഡ് കുറച്ചെങ്കിലും അപോണ്‍സയുടെ സ്‌പൈക്കില്‍ അവര്‍ മത്സരം നാലാം സെറ്റിലേക്ക് നീട്ടി.. ജെറോമും പെരോറ്റോയും ചേര്‍ന്ന് ഹീറോസിനെ ഉയിര്‍ത്തേഴുന്നേല്‍പ്പിച്ചു. ഡല്‍ഹിയുടെ അനാവശ്യ പിഴവുകള്‍ ചുവപ്പന്‍ പടയെ മുന്നിലെത്തിച്ചു. സൂപ്പര്‍പോയിന്‍റിനുള്ള ശ്രമം ജെറോം തീപ്പൊരി സ്മാഷിലൂടെ ടീമിന് അനുകൂലമാക്കി. മികവ് തുടര്‍ന്ന ക്യാപ്റ്റന്‍ മറ്റൊരു തകര്‍പ്പന്‍ പ്രകടനത്തിലൂടെ ടീമിന് കിരീടം സമ്മാനിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com