ധോണിയുടെ 'ക്രഷ്' ഞങ്ങളുടെയും ക്രഷ്; കാൻഡി ക്രഷിന് 3 മണിക്കൂറിൽ 30 ലക്ഷം ഡൗൺലോഡ്! (Video)

വിഡിയോ വന്ന് മൂന്നു മണിക്കൂറിനുള്ളിൽ മുപ്പതു ലക്ഷം പേരാണ് കാൻഡ് ക്രഷ് ഗെയിം ഡൗൺലോഡ് ചെയ്തിരിക്കുന്നത്
ധോണിയുടെ 'ക്രഷ്' ഞങ്ങളുടെയും ക്രഷ്; കാൻഡി ക്രഷിന് 3 മണിക്കൂറിൽ 30 ലക്ഷം ഡൗൺലോഡ്! (Video)
Updated on

ക്രിസ്റ്റ്യാനോ റൊണാൾഡോ വാർത്താ സമ്മേളനത്തിനിടെ കൊക്ക കോളയുടെ കുപ്പി മുന്നിൽ നിന്നെടുത്തു മാറ്റിയപ്പോൾ, ലക്ഷണക്കിന് ആരാധകരും തങ്ങളുടെ ഇഷ്ടങ്ങളുടെ കൂട്ടത്തിൽ നിന്ന് ആ കോള എടുത്തു കളഞ്ഞത് ഏതാനും വർഷം മുൻപാണ്. ബ്രാൻഡുമായി തെറ്റിയ ക്രിസ്റ്റ്യാനോ അതു മനഃപൂർവം ചെയ്തതാണെന്നും, അതല്ല യാദൃച്ഛികമായി സംഭവിച്ചതാണെന്നുമെല്ലാം വാദങ്ങളുയർന്നെങ്കിലും ക്രിസ്റ്റ്യാനോ പിന്നെ അതെക്കുറിച്ചൊന്നും മിണ്ടാൻ പോയില്ല.

ഇപ്പോൾ ഇതിന്‍റെ വിപരീതമായൊരു അനുഭവമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയിലൂടെ കാൻഡി ക്രഷ് എന്ന ഗെയിമിനു ലഭിച്ചിരിക്കുന്നത്. വിമാന യാത്രയ്ക്കിടെ എയർ ഹോസ്റ്റസ് ചോക്കലേറ്റുകൾ നൽകുന്നതിന്‍റെ വിഡിയോയാണ് സംഭവത്തിന്‍റെ കേന്ദ്രബിന്ദു.

മുപ്പതിനായിരം അടി ഉയരത്തിൽ ധോണിയെ അടുത്ത കണ്ട ഹോസ്റ്റസിന്‍റെ ആഹ്ലാദവും, ധോണിയുടെ പ്രശസ്തമായ നാണം കലർന്ന സുന്ദരമായ ചിരിയുമെല്ലാം വിഡിയൊയിലുണ്ട്. എന്നാൽ, അതൊന്നുമല്ല, എയർ ഹോസ്റ്റസിൽ നിന്ന് ചോക്കലേറ്റ് സ്വീകരിക്കാൻ ധോണി ഐപാഡ് താഴെ വച്ചപ്പോൾ അതിലുണ്ടായിരുന്ന കാൻഡി ക്രഷ് ഗെയിമിനാണ് ഇതോടെ ലോട്ടറിയടിച്ചത്.

എയർഹോസ്റ്റസ് ചോക്കലേറ്റ് കൊടുക്കുന്ന വിഡിയൊ സഹപ്രവർത്തക ഫോണിൽ പകർത്തിയപ്പോൾ അബദ്ധത്തിൽ സ്ക്രീനിൽ പതിഞ്ഞതാണ് ധോണിയുടെ ഐപാഡിലെ ഗെയിം. ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്ന കാലത്തുണ്ടായിരുന്നതിനെക്കാൾ കൂടുതൽ ആരാധകർ ധോണിക്ക് ഇപ്പോഴുണ്ടെന്നു തെളിയിക്കാൻ തുടർന്നുള്ള കാൻഡി ക്രഷ് ഡൗൺലോഡിന്‍റെ കണക്കെടുത്താൽ മാത്രം. ഈ വിഡിയോ വന്ന് മൂന്നു മണിക്കൂറിനുള്ളിൽ മുപ്പതു ലക്ഷം പേരാണ് കാൻഡ് ക്രഷ് ഗെയിം ഡൗൺലോഡ് ചെയ്തിരിക്കുന്നത്.

പ്രായം 42 ആയെങ്കിലും, അന്താരാഷ്‌ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ട് വർഷം നാലായെങ്കിലും, ധോണിയുടെ കൾട്ട് ഹീറോ പരിവേഷം ഇപ്പോഴും വളർന്നുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് ഇത്തവണ ചെന്നൈ സൂപ്പർകിങ്സിനെ വീണ്ടും ഐപിഎൽ കിരീടത്തിലേക്കു നയിച്ചതോടെ. ഇപ്പോൾ ഇതിന്‍റെ ഗുണം കിട്ടിയിരിക്കുന്നത് കാൻഡി ക്രഷ് ഗെയിമിനും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com