

ട്രാവിസ് ഹെഡ്, ആദം ഗിൽക്രിസ്റ്റ്
ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിന് സെഞ്ചുറി. സിംബാബ്‌വെയിലെ ഹരാരെയിൽ നടന്ന മത്സരത്തിൽ 75 പന്തിൽ നിന്നുമാണ് ട്രാവിസ് ഹെഡ് സെഞ്ചുറി തികച്ചത്.
15 ബൗണ്ടറിയും 3 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ നിർണായക ബാറ്റിങ് പ്രകടനം. 84 പന്തിൽ നിന്നും 112 റൺസ് അടിച്ചെടുത്ത ശേഷമാണ് ട്രാവിസ് മടങ്ങിയത്. ഇതോടെ സിംബാബ്‌വെയ്ക്കെതിരേ അതിവേഗത്തിൽ സെഞ്ചുറി നേടുന്ന ഓസ്ട്രേലിയൻ താരമെന്ന നേട്ടം ട്രാവിസ് സ്വന്തം പേരിലേക്ക് ചേർത്തു. ഐതിഹാസിക താരം ആദം ഗിൽക്രിസ്റ്റ്, മാറ്റ് റെൻഷോ എന്നിവരുടെ റെക്കോഡുകളാണ് താരം തിരുത്തിയത്.
ഗിൽക്രിസ്റ്റ് 2004ൽ ഹൊബാർട്ടിൽ 89 പന്തിൽ സിംബാബ്‌വെയ്ക്കെതിരേ സെഞ്ചുറി നേടിയിരുന്നു. ഇതിനു പിന്നാലെ ഈ പരമ്പരയിലെ ആദ‍്യ മത്സരത്തിൽ മാറ്റ് റെൻഷോ 86 പന്തിൽ നിന്നും സെഞ്ചുറി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രാവിസ് ഹെഡ് 75 പന്തിൽ നിന്നും സെഞ്ചുറി നേടിയത്. പരമ്പരയിലെ ആദ‍്യ മത്സരത്തിൽ 4 റൺസ് മാത്രമായിരുന്നു ട്രാവിസിന്‍റെ സമ്പാദ‍്യം.
ബ്രാഡ് ഇവൻസ് എറിഞ്ഞ പന്തിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. 2025 കാലഘട്ടത്തിൽ ഓസീസിന്‍റെ ഏറ്റവും മികച്ച ബാറ്ററായിരുന്നു ട്രാവിസ്. വിവിധ ഫോർമാറ്റുകളിലായി മൂന്ന് സെഞ്ചുറിയും നാലു അർധസെഞ്ചുറിയും അടക്കം 1283 റൺസാണ് താരം 2025ൽ മാത്രം അടിച്ചെടുത്തത്. എന്നാൽ 2026ലെത്തിയപ്പോൾ 32.91 ബാറ്റിങ് ശരാശരിയിൽ 395 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇംഗ്ലണ്ടിനെതിരായ സിഡ്നി ടെസ്റ്റിൽ നേടിയ 163 റൺസായിരുന്നു താരത്തിന്‍റെ മികച്ച പ്രകടനം.