
ക്രിസ്റ്റ‍്യാനോ റൊണാൾഡോ
പനാജി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത‍്യയിലെത്തുന്നതിനു മുൻപേ ക്രിസ്റ്റ‍്യാനോ റൊണാൾഡോ ഇന്ത‍്യയിലെത്തും. ഒക്റ്റോബർ 22ന് ഇന്ത‍്യയിലെത്തുന്ന റൊണാൾഡോ സൗദി ക്ലബായ അൽ നസറിനു വേണ്ടി എഫ്സി ഗോവയുമായി ഏറ്റുമുട്ടും.
ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് റൊണാൾഡോ ഉണ്ടാവില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നിലവിൽ പുറത്തു വരുന്ന വിവരം അനുസരിച്ച് താരം ഇന്ത‍്യയിലേക്ക് വരുന്നതിനായി വിസയ്ക്ക് അപേക്ഷ നൽകിയതായാണ് സൂചന.
റൊണാൾഡോ എത്തുമെന്ന കാര‍്യം എഫ്സി ഗോവയുടെ സിഇഒ രവി പുരസ്കാറും വ‍്യക്തമാക്കിയിട്ടുണ്ട്. റൊണാൾഡോ എത്തുന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കാൻ എഫ്സി ഗോവ പൊലീസിനോട് ആവശ‍്യപ്പെട്ടിട്ടുണ്ട്. റൊണാൾഡോയ്ക്കൊപ്പം യാവോ ഫെലിക്സ്, കിങ്സ്‌ലി കോമാൻ, സാദിയോ മാനേ എന്നീ താരങ്ങളും അൽ നസറിലുണ്ടായേക്കും.
അതേസമയം ലയണൽ മെസി ഡിസംബറിലാണ് ഇന്ത‍്യയിലെത്തുക. കോൽക്കത്ത, ഡൽഹി, മുംബൈ, എന്നീ നഗരങ്ങളിൽ സിനിമാ, ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെട്ട സെവൻസ് ഫുട്ബോളിൽ മെസി കളിക്കും. മുൻപ് 2011ൽ കോൽക്കത്തയിലെ സോൾട്ട് ലേക് സ്റ്റേഡിയത്തിൽ അർജന്‍റീന- വെനസ്വേള മത്സരം കളിക്കാൻ മെസി എത്തിയിരുന്നു. 14 വർഷങ്ങൾക്കു ശേഷമാണ് മെസി വീണ്ടും ഇന്ത‍്യയിലെത്തുന്നത്.